
കോഴിക്കോട്: കോഴിക്കോട് പുരോഗമിക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എല്ലാ പരിപാടികളും സമയബന്ധിതമായി പൂർത്തിയാക്കാൻ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. വിധികർത്താക്കളും ഒഫീഷ്യലുകളും മത്സരാർത്ഥികളും അടക്കം എല്ലാവരും പരിപാടി തുടങ്ങുന്നതിന് അരമണിക്കൂർ മുൻപ് വേദിയിലെത്തിയിരിക്കണമെന്നും കലോത്സവത്തിനെത്തുന്ന എല്ലാ ജഡ്ജിമാരും വിജിലൻസിൻ്റെ കർശന നിരീക്ഷണത്തിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോൽക്കളി വേദിയിൽ ഇന്നലെ ഉണ്ടായതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നിർദേശം നൽകിയിട്ടുണ്ട്. വേദിയിൽ കാർപെറ്റ് ഇടേണ്ട ആവശ്യമില്ലായിരുന്നു. എന്നാൽ സ്റ്റേജ് കുറച്ചു കൂടി വൃത്തിയായി കിടന്നോട്ടെ എന്നു കരുതിയാണ് അങ്ങനെ ചെയ്തത്. എന്തായാലും വലിയ പരാതികൾ ഇല്ലാതെ ഈ പ്രശ്നം പരിഹരിച്ചിട്ടുണ്ട്. കലോത്സവത്തിൽ ഏറ്റവും പ്രധാന്യം കുട്ടികളുടെ സുരക്ഷയ്ക്ക് തന്നെയാണ്. എല്ലാം മത്സരങ്ങളും കൃത്യസമയത്ത് തന്നെ നടത്താനാണ് ശ്രമിക്കുന്നത്. ഇതിനായി വിധി കർത്താക്കൾ ഉൾപ്പെടെ അര മണിക്കൂർ മുൻപ് സജ്ജമാകാൻ നിർദേശം നൽകി. ക്ലസ്റ്റർ കാൾ അനുസരിച്ച് കൃത്യ സമയത്ത് എല്ലാവരും വേദിയിൽ ഹാജരാകണം. വിധികർത്താക്കൾ ഏതെങ്കിലും തരത്തിൽ തെറ്റായി പ്രവർത്തിച്ചാൽ കരിമ്പട്ടികയിൽപെടുത്തി മാറ്റി നിർത്തും. ഇക്കാര്യം കർശനമായി നടപ്പാക്കും. ഊട്ടുപുരയിൽ തിരക്ക് ഒഴിവാക്കാൻ നടപടി എടുത്തു കഴിഞ്ഞു.