കണക്കുകൂട്ടലുകൾ തെറ്റിക്കുന്ന വിമാന സർവീസ് പ്രതിസന്ധി, പോളിങ് ബൂത്തിലേക്ക് പ്രവാസികളെത്തുമോ? മുന്നണികൾ ആശങ്കയിൽ

Published : Mar 21, 2026, 03:02 PM IST
election

Synopsis

വിമാന സർവീസ് പ്രതിസന്ധിക്കിടെ പോളിങ് ബൂത്തിലേക്ക് പ്രവാസികളെത്തുമോ? പശ്ചിമേഷ്യൻ സംഘർഷവും വിമാന സർവീസുകളുടെ കുറവും കാരണം ഗൾഫ് മലയാളികൾക്ക് വോട്ട് ചെയ്യാൻ നാട്ടിലെത്താനാകുമോ എന്ന ആശങ്ക ശക്തമാകുന്നു. നിർണായകമായ പ്രവാസി വോട്ടുകൾ നഷ്ടമാകുമോ എന്ന ഭയം രാഷ്ട്രീയ മുന്നണികളെയും അലട്ടുകയാണ്. 

തിരുവനന്തപുരം: പശ്ചിമേഷ്യയിൽ സംഘർഷം നാലാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. ഏകദേശം 90 ലക്ഷത്തിലേറെ മലയാളികള്‍ താമസിക്കുന്ന ഗൾഫ് നാടുകളില്‍ സംഘർഷം കത്തിപ്പടരുമ്പോള്‍ നാട്ടിലിത് തെരഞ്ഞെടുപ്പ് ചൂടിന്‍റെ കാലമാണ്. നാട്ടിലെ തെരഞ്ഞെടുപ്പുകളില്‍ പ്രവാസികളുടെ വോട്ട് നിർണായകമാണ്. സാധാരണയായി വോട്ട് ചെയ്യാൻ നാട്ടിലെത്തിയിരുന്ന പ്രവാസികൾക്ക് പോലും ഇക്കുറി പ്രതിസന്ധികള്‍ ഏറെയാണ്. ഗൾഫ് രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി പ്രത്യേക വിമാന സർവീസുകള്‍ തുടങ്ങിയെങ്കിലും അമിത ടിക്കറ്റ് നിരക്ക് വെല്ലുവിളിയായി. വിമാന സർവീസുകളുടെ എണ്ണം കുറഞ്ഞതോടെ പെരുന്നാൾ ആഘോഷിക്കാൻ നാട്ടിലെത്തേണ്ട പ്രവാസികള്‍ക്ക് പോലും ഗൾഫ് നാടുകളില്‍ തുടരേണ്ടി വന്നു. ഇതിനിടെ തെരഞ്ഞെടുപ്പ് കൂടി പ്രഖ്യാപിച്ചതോടെ വോട്ടൊന്ന് കുത്താൻ നാടണയാനാകുമോ എന്ന ആശങ്കയിലാണ് പ്രവാസികളും വിവിധ പാര്‍ട്ടികളും മുന്നണികളും.

കടൽ കടന്നെത്തുന്ന വോട്ടുബാങ്ക് ഇടിഞ്ഞാൽ അത് തെരഞ്ഞെടുപ്പിനെ സാരമായി തന്നെ ബാധിക്കും. എസ്.ഐ.ആറിന് ശേഷം ഫെബ്രുവരി 21ന് തെരഞ്ഞെടുപ്പ് കമീഷൻ പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് കേരളത്തിൽ ആകെയുള്ള 2,69,53,644 വോട്ടർമാരിൽ 2,23,558 പേർ പ്രവാസി വോട്ടർമാരാണ്. ഇവരിൽ തന്നെ കൂടുതൽ പേരും മലബാർ മേഖലയില്‍ നിന്നുള്ളവരും. അന്തിമ പട്ടികയ്ക്ക് ശേഷവും വോട്ട് ചേർക്കൽ തുടരുന്നതിനാൽ പ്രവാസി വോട്ടർമാരുടെ എണ്ണം ഇനിയും ഉയരും. മുമ്പ് തെരഞ്ഞെടുപ്പുകളില്‍ പ്രത്യേക വിമാനങ്ങള്‍ ഏര്‍പ്പെടുത്തി പ്രവാസി വോട്ടർമാരെ നാട്ടിലെത്തിക്കാൻ സൗകര്യം ഒരുക്കിയിരുന്നു. എന്നാല്‍ ഇക്കുറി കഥ മാറി, അപ്രതീക്ഷിതമായി പശ്ചിമേഷ്യയിലുണ്ടായ സംഘർഷം വലിയ അനിശ്ചിതത്വമാണ് സൃഷ്ടിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പ് നാട്ടിലാണെങ്കിലും അതിന്‍റെ ചൂട് പ്രവാസലോകത്തും പ്രതിഫലിക്കാറുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ പിന്നെ സ്ഥാനാർത്ഥി നിർണയവും നാട്ടിലെ രാഷ്ട്രീയ അട്ടിമറികളുമെല്ലാം ഗൾഫിലെ പ്രവാസി മലയാളികളുടെ ചായ ചർച്ചകളുടെ ഭാഗമാണ്. ഇത്തവണ അതത് ഗൾഫ് രാജ്യങ്ങളിലെ സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ചു കൊണ്ടാണ് പ്രവാസി മലയാളികളുടെ ജീവിതം. കേരളത്തിലെ പ്രവാസി സമൂഹത്തിന്റെ പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് അനുപാതികമായ വിമാന സർവീസുകൾ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചിരുന്നു. കേന്ദ്രസർക്കാർ അടിയന്തര ഇടപെടൽ നടത്തി കൂടുതൽ വിമാന സർവീസുകൾ ക്രമീകരിക്കുകയും യാത്രാ സൗകര്യങ്ങൾ സുഗമമാക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഈദ് ആഘോഷക്കാലം എന്നത് സാധാരണയായി പ്രവാസികൾ നാട്ടിലേക്ക് മടങ്ങിയെത്തുന്ന സന്തോഷ നിമിഷങ്ങളാണ്. എന്നാൽ ഇത്തവണ അനേകർക്ക് യാത്ര തന്നെ മുടങ്ങിയിരിക്കുന്നു. ആവശ്യത്തിന് വിമാന സർവീസുകളുടെ അഭാവം പ്രതിസന്ധിയാകുന്നു. ലഭ്യമായ വിമാനങ്ങൾക്കുപോലും അമിതമായ തിരക്കും ടിക്കറ്റ് നിരക്കുകളും സാധാരണക്കാരുടെ കയ്യെത്തുന്നതിന് പുറത്താണെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു. വോട്ടെടുപ്പിന് വളരെ ചുരുങ്ങിയ ദിവസങ്ങൾ മാത്രം ശേഷിക്കെ പോളിങ് ബൂത്തുകളിലേക്ക് പ്രവാസികൾ പറന്നെത്തുമോയെന്ന ആശങ്കയും അനിശ്ചിതത്വവും നീളുകയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കുത്തഴിഞ്ഞ ആരോഗ്യരംഗം; വോട്ടരങ്ങില്‍ ഇടതുമുന്നണിക്ക് ഭീഷണിയായി ആരോഗ്യപ്രതിസന്ധിയും!
കഴിഞ്ഞ രണ്ട് വട്ടവും റണ്ണറപ്പ്, ചാത്തന്നൂരില്‍ കാത്തിരിക്കുന്നത് ബിജെപി അട്ടിമറിയോ?