
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ തർക്കഭൂമി ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ദേഹത്ത് പെട്രോളൊഴിച്ച ദമ്പതികൾ മരിച്ചതോടെ ഒറ്റയ്ക്കായ കുട്ടികളെ സംരക്ഷിക്കുമെന്ന് ഫിറോസ് കുന്നുംപറമ്പിൽ. 2021 ജനുവരി അവസാനം നമുക്ക് വീടുപണി തുടങ്ങാം നിങ്ങൾക്കൊരു വീടൊരുക്കാൻ ഞാനുണ്ട് മുന്നിൽ. ആരുടെ മുന്നിലും തലകുനിക്കരുത് എന്നും ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം മരിച്ച രാജന്‍റെയും അമ്പിളിയുടെയും രണ്ട് മക്കളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കുട്ടികൾക്ക് വീടും സ്ഥലവും നൽകും. തീയാളി മരിച്ച ഇരുവരുടെയും അനാഥരായ മക്കളുടെ വാക്കുകൾ കേരളം വേദനയോടെയാണ് കേട്ടുനിന്നത്. രണ്ട് കുട്ടികളുടെയും സംരക്ഷണം ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസാണ് അറിയിച്ചത്. വിഷയം വലിയ വിവാദമായതിനെത്തുടർന്ന് മുഖ്യമന്ത്രി അടിയന്തരനിർദേശം നൽകുകയായിരുന്നു. ഇന്ന് തൃശ്ശൂരിലും എറണാകുളത്തുമായി കേരളപര്യടനപരിപാടിയിലാണ് മുഖ്യമന്ത്രി.
അതേസമയം, കുട്ടികളുടെ പഠനച്ചിലവ് ഏറ്റെടുക്കുമെന്ന് ഡിവൈഎഫ്ഐയും വ്യക്തമാക്കി. കുട്ടികളുടെ പുനരധിവാസത്തിന് ഡിവൈഎഫ്ഐയുമുണ്ടാകുമെന്നും, കുട്ടികളുടെ പഠനം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഏറ്റെടുക്കുമെന്നും ഡിവൈഎഫ്ഐ സംസ്ഥാനസെക്രട്ടറി എ എ റഹീം അറിയിച്ചു. നേരത്തേ യൂത്ത് കോൺഗ്രസും കുട്ടികൾക്ക് വീടും സ്ഥലവും നൽകാൻ സന്നദ്ധത അറിയിച്ചിരുന്നു.
ഫിറോസ് കുന്നംപറമ്പിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ആര് കൈ വിട്ടാലും കൂടെ ഞാനുണ്ട്.....
അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണിൽ എന്റെ സഹോദരങ്ങൾക്ക് ഒരു വീടൊരുക്കാൻ
ഈ ചേട്ടൻ മുന്നിലുണ്ടാവും,ഞങ്ങൾ പണിഞ്ഞു തരും
നിങ്ങൾകൊരു വീട് ........
നെയ്യാറ്റിന്‍കരയില്‍ ജപ്തി നടപടിയ്ക്കിടെ ദമ്പതികള്‍ തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്വന്തമായി വീടില്ലാത്തതിന്റെ വിഷമം പറയുന്നതും എന്നാൽ അവർക്കുള്ള വീട് സർക്കാർ ഏറ്റെടുത്തു എന്ന് പറയുന്ന വാർത്തയും എന്നാൽ സർക്കാരിന്റെ ഉറപ്പൊന്നും ലഭിച്ചില്ല എന്ന് കുട്ടികൾ പറയുന്ന വാർത്തയും കണ്ടു എന്തായാലും ആര് കൈ വിട്ടാലും 2021 ജനുവരി അവസാനം നമുക്ക് വീടുപണി തുടങ്ങാം നിങ്ങൾക്കൊരു വീടൊരുക്കാൻ ഞാനുണ്ട് മുന്നിൽ ആരുടെ മുന്നിലും തലകുനിക്കരുത് നന്നായി പഠിക്കണം എല്ലാത്തിനും വഴി നമുക്ക് കാണാം......
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam