
തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിൽ കേരളത്തിൽ ഇമ്മ്യൂൺ പാസ്പോർട്ട് ഏർപ്പെടുത്തണമെന്ന് ഒരു വിഭാഗം ആരോഗ്യ വിദഗ്ധർ. രോഗ പ്രതിരോധ ശേഷി ആർജിച്ചവരെ തിരിച്ചറിയാനുള്ള ഡിജിറ്റൽ രൂപത്തിലോ അല്ലാതേയോ ഉള്ള കാർഡാണ് ഇമ്മ്യൂൺ പാസ്പോർട്ട്. അതേസമയം കേരളത്തിൽ കൊവിഡ് വാക്സിൻ ലഭിച്ചവരിലേറേയും 45വയസിന് മുകളിലുള്ളവരായതിനാൽ ഇത്തരക്കാർ വലിയ തോതിൽ പുറത്തിറങ്ങിയാല്‍ അത് അവരിൽ രോഗബാധ കൂട്ടുമോ എന്ന ആശങ്കയാണ് മറ്റൊരു വിഭാഗം ആരോഗ്യ പ്രവർത്തകർക്ക്
ഒരിക്കൽ രോഗം വന്നുപോയവരോ വാക്സീൻ രണ്ട് ഡോസ് എടുത്ത് രണ്ടാഴ്ച കഴിഞ്ഞവരോ ആയവർക്ക് നൽകുന്ന തിരിച്ചറിയൽ കാർഡാണ് ഇമ്യൂൺ പാസ്പോർട്ട്. ഡിജിറ്റൽ രൂപത്തിലോ കാർഡ് രൂപത്തിലോ ഇത് ലഭ്യമാക്കാം. ഇത്തരക്കാർക്ക് സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കാം. പൊതു ഇടങ്ങളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലുമൊക്കെ ഇത്തരക്കാർക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തണമെന്ന ആവശ്യവുമുണ്ട് ഒരു വിഭാഗം ആരോഗ്യ പ്രവർത്തകർക്ക്. സമ്പൂർണ ലോക്ക് ഡൗൺ ഇനി പ്രായോഗികമല്ല. എന്നാൽ രോഗ വ്യാപനം ഒഴിവാക്കാൻ ആൾക്കൂട്ടം പൂർണമായും ഒഴിവാക്കേണ്ടതുമുണ്ട്. രോഗ പ്രതിരോധ ശേഷി ഉള്ളവരേയും ഇല്ലാത്തവരേയും വേർതിരിക്കുന്നത് അനിവാര്യവുമാണ്. ഈ സാഹചര്യത്തിൽ ആണ് ഇമ്യൂൺ പാസ്പോർട്ട് എന്ന ആശയം മുന്നോട്ട് വയ്ക്കുന്നതെന്ന് മഞ്ചേരി മെഡിക്കൽ കോളജിലെ അസോസിയേറ്റ് പ്രൊഫസർ ഡോ.അൽത്താഫ് അലി പറയുന്നു.
എന്നാൽ മറു വിഭാഗം ആരോഗ്യ പ്രവർത്തകരുടെ വാദം മറ്റൊന്നാണ്. കേരളത്തിൽ വാക്സീൻ ലഭിച്ചവരിൽ ഏറെയും 45 വയസിന് മുകളിലുള്ളവരാണ്. വാക്സീൻ ലഭിച്ചു എന്നതുകൊണ്ട് മാത്രം രോഗം വീണ്ടും വരാതിരിക്കില്ല. ഈ സാഹചര്യത്തിൽ ഇവർക്ക് മാത്രം ഇളവുകൾ നൽകിയാലത് തിരിച്ചടിക്ക് കാരണമാകും. 70ശതമാനത്തിനും മേൽ എങ്കിലും വാക്സിനേഷൻ നടന്നിട്ടുണ്ടെങ്കിൽ മാത്രമേ ഇമ്യൂൺ പാസ്പോർട്ട് പോലുള്ള നടപടികൾക്ക് വേണ്ട വിധത്തിലുള്ള പ്രയോജനം ഉണ്ടാകുവെന്നും ഇവർ പറയുന്നു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുൾപ്പെടെ ഇതേ നിലപാടാണ്.
ചില രാജ്യങ്ങൾ ഇമ്യൂൺ പാസ്പോർട്ട് ഏർപ്പെടുത്തിയിരുന്നെങ്കിലും അത് ഫലപ്രദമായിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. വാക്സീൻ ലഭിക്കാത്ത യുവ ജനങ്ങൾ വീടിനുള്ളിൽ ഇരിക്കുകയും രോഗം വരാൻ സാധ്യത ഉള്ള പ്രായമായവർ പുറത്തിറങ്ങുകയും ചെയ്യുന്നത് രോഗ പ്രതിരോധ സംവിധാനങ്ങൾക്ക് തിരിച്ചടിയാകുമെന്നും വിലയിരുത്തലുണ്ട്.
കേരളത്തിൽ കൊവിഡ് ബാധിച്ച് രോഗ മുക്തി നേടിയവരുടെ എണ്ണം ഔദ്യോഗിക കണക്കനുസരിച്ച് മുപ്പത്തി രണ്ട് ലക്ഷത്തി ഏഴുപത്തി ഏഴായിരത്തി ഏഴുന്നൂറ്റി എൺപത്തിയെട്ടാണ്. കേരളത്തിൽ രണ്ട് ഡോസ് വാക്സീൻ സ്വീകരിച്ചവരുടെ എണ്ണം അറുപത്തിരണ്ട് ലക്ഷത്തി മുപ്പത്തിരണ്ടായിരത്തി അമ്പത്തി രണ്ട്. ഒന്നാം ഡോസ് സ്വീകരിച്ചവരുടെ എണ്ണം ഒരു കോടി നാൽപത്തിയെട്ട് ലക്ഷത്തി എൺപത്തിനാലായിരത്തി അറുന്നൂറ്റി പത്തൊമ്പത് ആണ്.
മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam