
കൊച്ചി: വിൻഡോസ് തകരാറിലായതിനെ തുടർന്ന് നെടുമ്പാശേരിയിൽ നിന്നുള്ള അഞ്ച് വിമാനങ്ങൾ ഇന്ന് റദ്ദാക്കി. ഇൻഡിഗോ വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. മുംബൈ, ബെംഗളൂരു വഴിയുള്ള ഭുവനേശ്വർ, ചെന്നൈ, ഹൈദരാബാദ് എന്നീ വിമാനങ്ങളും ഉച്ചയ്ക്ക് 11.20 നുള്ള മുംബൈ വിമാനവും റദ്ദാക്കിയിട്ടുണ്ട്. വിൻഡോസ് തകരാറ് ദില്ലി വിമാനത്താവളത്തിൽ സർവീസുകളെ ഇതുവരെ ബാധിച്ചിട്ടില്ല.
റദ്ദാക്കിയ വിമാനങ്ങൾ
പുലർച്ചെ 2.50ന് പോകേണ്ട മുംബൈയ്ക്കുള്ള വിമാനം
പുലർച്ചെ 5.25 ന് പേകേണ്ട ബെംഗളൂരു വഴിയുള്ള ഭുവനേശ്വറിലേക്കുള്ള വിമാനം
9.45ന് പോകേണ്ട ചെന്നൈ വിമാനം
9.45 നുള്ള ഹൈദരാബാദ് വിമാനം
ഉച്ചയ്ക്ക് 11.20 നുള്ള മുംബൈ വിമാനം
ക്രൗഡ്സ്ട്രൈക്കിന്റെ ഒരു സുരക്ഷാ അപ്ഡേറ്റിലെ പിഴവ് മൈക്രോസോഫ്റ്റ് വിൻഡോസ് സിസ്റ്റങ്ങളെ വെള്ളിയാഴ്ച മുതൽ സാങ്കേതിക പ്രശ്നത്തിലേക്ക് തള്ളി വിട്ടിരുന്നു. ക്രൗഡ്സ്ട്രൈക്കിന്റെ സേവനങ്ങൾ ഉപയോഗിക്കുന്ന ലോകത്തിലെ മുൻ നിര കന്പനികളും, എയർപോർട്ടുകളും ബാങ്കുകളും എല്ലാം ഇതോടെ കുഴപ്പത്തിലായിരുന്നു. വിമാനത്താവളങ്ങളിലെയും ബാങ്കുകളിലെയും സൂപ്പർമാർക്കറ്റുകളിലെയും കന്പ്യൂട്ടറുകൾ പണിമുടക്കിയതോടെയാണ് പൊതുജനം പ്രശ്നത്തിന്റെ വ്യാപ്തി തിരിച്ചറിഞ്ഞത്. അമേരിക്കയിലും,യുകെയിലും, ഓസ്ട്രേലിയയിലും ഇന്ത്യയിലും അടക്കം നിരവധി വിമാന സർവ്വീസുകളെ പ്രശ്നം കാര്യമായി ബാധിച്ചു.
ചെക്ക് ഇൻ ചെയ്യാനും, ബാഗേജ് ക്ലിയറൻസ് നടത്താനും പോലും പറ്റാത്ത അവസ്ഥ പലയിടത്തുമുണ്ടായി. ഡിസ്പ്ലേ ബോർഡുകൾ പണിമുടക്കിയതോടെ വമ്പൻ വൈറ്റ് ബോർഡുകളിൽ വിമാന സർവ്വീസ് വിവരങ്ങൾ എഴുതിവയ്ക്കേണ്ടി വന്നു ചില എയർപോർട്ടുകളിൽ. വിൻഡോസ് സിസ്റ്റങ്ങളെ നിശ്ചലമാക്കിയ പ്രശ്നത്തിന്റെ യഥാർത്ഥ കാരണം ക്രൗഡ്സ്ട്രൈക്ക് എന്ന സൈബർ സുരക്ഷ കന്പനിയുടെ ഫാൽക്കൺ സെൻസർ എന്ന സുരക്ഷാ സോഫ്റ്റ്‍വെയറിൽ രാത്രി നടത്തിയ ഒരു അപ്ഡേറ്റാണെന്ന് പിന്നീട് കണ്ടെത്തി.
ലോകത്തെ മുൻനിര ബിസിനസ് സ്ഥാപനങ്ങൾ വിശ്വസിക്കുന്ന സൈബർ സുരക്ഷാ കന്പനിയാണ് ക്രൗഡ്സ്ട്രൈക്ക്. വൈറസുകളിൽ നിന്നും ഹാക്കർമാരിൽ നിന്നും സമ്പൂർണ സുരക്ഷ വാഗ്ദാനം ചെയ്യുന്ന കന്പനിയുടെ അബദ്ധത്തിന് വലിയ വിലയാണ് ബാങ്കുകൾക്കടക്കം കൊടുക്കേണ്ടി വന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam