
കൊച്ചി: സിൽവർ ലൈനുമായി(silver line) ബന്ധപ്പെട്ട സർവേക്ക്(survey) നോട്ടീസ് നൽകാതെ ആളുകളുടെ വീട്ടിൽ കയറാൻ എങ്ങനെ സാധിക്കുമെന്ന് ഹൈക്കോടതി(high court). സർക്കാർ ആദ്യം അതിനു മറുപടി പറയൂവെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആവശ്യപ്പെട്ടു. ആളുകളുടെ വീട്ടിൽ ഒരു ദിവസം കയറി കല്ല് ഇട്ടാൽ അവർ ഭയന്ന് പോകില്ലേ എന്നും കോടതി ചോദിച്ചു. കോടതിയുടെ ആശങ്കകൾക്ക് നിങ്ങൾ എന്തിന് മറുപടി നൽകുന്നില്ല?നിയമ പരമായി സർവേ നടത്തണം എന്നും കാര്യങ്ങളിൽ മുന്നോട്ട് പോകണം എന്നുമാണ് കോടതി ആഗ്രഹിക്കുന്നത്. കോടതി ഉത്തരവുകൾ സർക്കാർ ഉത്തരവുകൾ കൊണ്ട് മറികടക്കാൻ ശ്രമിക്കരുതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
ഇത്രയും വലിയ പദ്ധതി ആളുകളെ ഭീഷണിപ്പെടുത്തി ചെയ്യാൻ പാടില്ല എന്നാണ് കോടതി പറഞ്ഞത്. കോടതി സർക്കാരിനെ സപ്പോർട്ട് ചെയ്യാൻ ആണ് ശ്രമിക്കുന്നത് പക്ഷേ സർക്കാർ കോടതിയെ എതിരായി കാണുന്നുവെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
ഭൂമി ഏറ്റെടുക്കാൻ വേണ്ടിയല്ല ഇപ്പോഴത്തെ സർവേ എന്നാണല്ലോ സർക്കാർ പറയുന്നത് . ആ സ്ഥിതിക്ക് സർവേയും ആയി സർക്കാർ മുൻപോട്ടു പോകട്ടെ.എന്ത് സംഭവിക്കും എന്ന് നോക്കാം. ബാങ്കിൽ ഈ ഭൂമി പണയം വെക്കാമോ എന്ന് പറയണം. ഇതിൽ വ്യക്തത വരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു. കെ റെയിലുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് ശരിയാണെന്ന് ഹൈക്കോടതി പറഞ്ഞു. സിൽവർ ലൈൻ കേരളത്തിലെ മാത്രം പദ്ധതിയാണെന്ന് പറയാനാകില്ല. അതുകൊണ്ടാണ് ബൃഹത് പദ്ധതി എന്ന നിലയിൽ സുപ്രീം കോടതി ഉത്തരവ് വന്നത്. സുപ്രീം കോടതി ഉത്തരവ് നിലനിൽക്കുന്നതിനാൽ വിഷയത്തതിൽ ഇടപെടുന്നില്ലെന്നും
സിൽവർ ലൈനുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ പരിഗണിക്കവേെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു
സർവേ തടയാനാകില്ലെന്ന് ഹൈക്കോടതി; പദ്ധതിയിൽ ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന് കെസിബിസി
കൊച്ചി: സിൽവർ ലൈൻ സർവേയുമായി ബന്ധപ്പെട്ട രണ്ട് ഹർജികൾ കൂടി ഹൈക്കോടതി തള്ളി. രണ്ട് റിട്ട് ഹർജികൾ ആണ് തള്ളിയത്. സർവേ നടത്തുന്നതും അതിരടയാള കല്ല് സ്ഥാപിക്കുന്നതും തടയണമെന്നായിരുന്നു ആവശ്യം. സിൽവർ ലൈൻ സ്പെഷ്യൽ പദ്ധതി അല്ലെന്നും സർവേ തടയാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് എൻ.നഗരേഷിന്‍റെതാണ് ഉത്തരവ്.
കെ റെയില്‍ റെയിൽവെയുടെ പദ്ധതിയല്ലെന്നതിനാൽ ഭൂമി ഏറ്റെടുക്കാൻ കേന്ദ്ര സർക്കാരിന്റെ വിജ്ഞാപനം ആവശ്യമില്ലെന്ന സംസ്ഥാന സർക്കാരിന്റെ വാദവും കോടതി അംഗീകരിച്ചു.
ഇതിനിടെ സിൽവരർലൈൻ പദ്ധതിയിൽ ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന ആവശ്യവുമായി കെ സി ബി സി രംഗത്തുവന്നു. സർക്കാർ സംശയ നിവാരണം വരുത്തണം. ജനങ്ങളുടെ ഭാഗത്തുനിന്ന് ചിന്തിച്ച് സർക്കാർ ഉചിതമായ തീരുമാനം എടുക്കണം. ഇപ്പോഴത്തെ ചോദ്യങ്ങളും വിമർശനങ്ങളും പൂർണമായി അവർഗണിക്കാൻ കഴിയില്ല. പതിനായിരക്കണക്കിന് കുടുംബങ്ങൾ അരക്ഷിതാവസ്ഥയിൽ ആയിരിക്കുന്നു
സർക്കാർ വിമർശനങ്ങളെ ഗൗരവമായി തന്നെ ഉൾക്കൊളളണം.മൂലമ്പളളി പോലുളള മുൻ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ജനങ്ങളുടെ ആശങ്കകൾ അവഗണിക്കാനാകില്ലെന്നും കെ സി ബി സി പറഞ്ഞു.
കെ സി ബി സിയുടെ പ്രസ്താവന ഇങ്ങനെ...
കേരളത്തിന്റെ വികസനപദ്ധതികള്‍ക്ക് ജനങ്ങള്‍ എതിരല്ല. എന്നാല്‍ ജനങ്ങളെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ട് പദ്ധതികള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതും അതിനായി ബലപ്രയോഗങ്ങള്‍ നടത്തുന്നതും ജനാധിപത്യ വിരുദ്ധമാണ്.അതിനെതിരായ ശബ്ദങ്ങളെ രാഷ്ട്രീയമായും, പോലീസിനെ ഉപയോഗിച്ചുമല്ല നേരിടേണ്ടത്, മറിച്ച് ജനാധിപത്യ മര്യാദയോടെ അഭിമുഖീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാനുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ പ്രാഥമിക പരിഗണന നല്‍കണം
പദ്ധതിയുടെ പൂര്‍ണ്ണ ചിത്രം വെളിപ്പെടുന്നതുവരെ ഇപ്പോഴുള്ള നടപടിക്രമങ്ങള്‍ നിര്‍ത്തിവയ്ക്കണം.ഭരണകക്ഷി നേതാക്കളും അനുഭാവികളും ഉള്‍പ്പെടെയുള്ളവര്‍പ്പോലും ഇതിനകം പ്രതിഷേധം പ്രകടിപ്പിച്ചിട്ടുള്ള സാഹചര്യത്തില്‍, ആശങ്കകള്‍ക്കും എതിര്‍പ്പുകള്‍ക്കും രാഷ്ട്രീയമാനം നല്‍കി അവഗണിക്കാനുള്ള ശ്രമങ്ങള്‍ ഖേദകരമാണ്. കെ റെയിലിനെക്കുറിച്ച് ഉയരുന്ന ചോദ്യങ്ങളെ കക്ഷി രാഷ്ട്രീയങ്ങള്‍ക്ക് അതീതമായി ജനപക്ഷത്ത് നിന്ന് പരിഗണിക്കാനും അവയെ ശരിയായ അര്‍ഥത്തില്‍ ഉള്‍ക്കൊള്ളാനും സര്‍ക്കാര്‍ തയ്യാറാകണം.
ഇപ്പോഴുള്ള സര്‍വേ രീതിക്ക് പകരം മറ്റു രീതികള്‍ അവലംബിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.സാമൂഹിക ആഘാതപഠനത്തെ ആരും എതിര്‍ക്കുന്നില്ല. മറിച്ച് ഇതിനുമുമ്പെങ്ങും കണ്ടിട്ടില്ലാത്ത ജനദ്രോഹപരമായ പഠന രീതിയെയാണ് എതിര്‍ക്കുന്നത്. പൊതുജനത്തിന്റെ സംശയങ്ങള്‍ ദുരീകരിച്ചും ആശങ്കകള്‍ അകറ്റിക്കൊണ്ടും വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ ഭരണാധികാരികള്‍ക്ക് കഴിയണം.-കേരളാ കത്തോലിക്കാ മെത്രാൻ സമിതി