
കൊല്ലം: വനിതാ കമ്മീഷനില്‍ ഭര്‍ത്താവിന് വേണ്ടിയുള്ള അവകാശ തര്‍ക്കത്തില്‍ ഭാര്യമാരുടെ കൈയാങ്കളി. ആദ്യ ഭാര്യയും രണ്ടാം ഭാര്യയും തമ്മിലുള്ള തര്‍ക്കം അടിപിടിയിലെത്തിയപ്പോള്‍ പൊലീസിനെ വിളിച്ചു. കൊല്ലം കടയ്ക്കല്‍ സ്വദേശിയുടെ ഭാര്യമാരാണ് അടിപിടി കൂടിയത്.
42 വര്‍ഷം മുമ്പ് കടയ്ക്കല്‍ സ്വദേശി പരാതിക്കാരിയെ വിവാഹം ചെയ്തു. ഇവര്‍ പിണങ്ങുകയും ഭര്‍ത്താവിനെ ഉപേക്ഷിച്ച് യുവതി വിദേശത്തേക്ക് പോകുകയും ചെയ്തു. ഭാര്യ പിണങ്ങിപ്പോയി 23 വര്‍ഷത്തിന് ശേഷം ഇയാള്‍ വിധവയും രണ്ട് കുട്ടികളുടെ അമ്മയുമായ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തു. ഇവര്‍ കുടുംബമായി ജീവിക്കുന്നതിനിടെയാണ് ആദ്യ ഭാര്യ വിദേശത്ത് നിന്നെത്തി ഭര്‍ത്താവിന് വേണ്ടി അവകാശവാദമുന്നയിച്ചത്.
ഭര്‍ത്താവിനെ തടഞ്ഞുവച്ചിരിക്കുകയാണെന്നാരോപിച്ച് ഇവര്‍ രണ്ടാം ഭാര്യക്കെതിരെ വനിതാ കമ്മീഷനിലും പൊലീസിലും പരാതി നല്‍കി. പരാതി പരിഗണിച്ച് അദാലത്തില്‍ വിളിച്ചപ്പോഴാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. വനിതാ കമ്മീഷന്‍ അംഗങ്ങളുടെയും പൊലീസിന്‍റെയും ഇടപെടലും അടിപിടി ഒഴിവാക്കിയില്ല.
15 ദിവസം ആദ്യ ഭാര്യയോടൊപ്പവും 15 ദിവസം രണ്ടാം ഭാര്യയോടൊപ്പവും താമസിക്കുക എന്ന പൊലീസ് നിര്‍ദേശവും ആദ്യ ഭാര്യ അംഗീകരിച്ചില്ല. ഭര്‍ത്താവിനെ തനിക്ക് വിട്ടുകിട്ടണമെന്ന ആവശ്യത്തില്‍ അവര്‍ ഉറച്ചുനിന്നു. അടുത്ത അദാലത്തില്‍ മക്കളോടും ഹാജരാകാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam