
തിരുവനന്തപുരം: തിരുവനന്തപുരം നേമം കാരക്കാമണ്ഡപത്ത് വീട്ടിലെ പ്രസവത്തിനിടെ ചികിത്സകിട്ടാതെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ പ്രതിയുടെ ആദ്യ ഭാര്യയുടെ പങ്കും പരിശോധിക്കുന്നു. ചികിത്സ നിഷേധിക്കാൻ കൂട്ടു നിന്നെന്ന് തെളിഞ്ഞാൽ പ്രതി ചേർത്തേക്കും. വ്യാജ ചികിത്സ നൽകിയ ഷിഹാബുദ്ദീനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. അതേസമയം, കേസിലെ പ്രതിയായ നയാസിന്‍റെ കസ്റ്റഡി ഇന്ന് അവസാനിക്കും. ചികിത്സ നൽകാതെ ഭർത്താവ് നയാസും, അക്യുപങ്ചർ ചികിത്സകൻ ഷിഹാബുദ്ദീനും ചേർന്ന് സ്ത്രീയെ മരണത്തിലേക്ക് തള്ളി വിട്ടുവെന്നാണ് കേസ്. ഇന്നലെ അറസ്റ്റിലായ ഷിഹാബുദ്ദീൻ റിമാൻഡിലാണ്.
ഇയാളെ കസ്റ്റഡിയിൽ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം. വീട്ടിൽ ചികിത്സ കിട്ടാതെ നയാസിന്‍റെ ഭാര്യ ഷെമീറ മരിക്കുന്ന സമയത്ത് ആദ്യ ഭാര്യയും മകളുമുണ്ടായിരുന്നു. ഇവർക്കും മരണത്തിൽ പങ്കുണ്ടോയെന്ന് പൊലീസ് പരിശോധിക്കുകയാണ്. ആദ്യ ഭാര്യയുടെയും മകളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനെ ഇവരും തടഞ്ഞിട്ടുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ഇതിനാണ് നയാസിനെ വിശദമായി ചോദ്യം ചെയ്യുന്നത്. നയാസിന്‍റെ കസ്റ്റഡി നീട്ടാനുള്ള അപേക്ഷയും പൊലീസ് നല്‍കിയേക്കും. ചികിത്സ നിഷേധിക്കുന്നതിൽ ആദ്യ ഭാര്യക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാൽ പൊലീസ് പ്രതിചേർക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam