
കൊല്ലം: വീട്ടമ്മയുടെ മുഖത്ത് മുളക് വെള്ളം ഒഴിച്ച് സ്വർണ്ണമാല കവർന്ന യുവതി പിടിയിൽ. ഏഴംകുളം തെപ്പുപ്പാറ ജീവമാതാ കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയിൽ താമസിച്ചിരുന്ന ഷമീറിന്‍റെ ഭാര്യ റസീന (36) യെയാണ് കൊട്ടാരക്കര പോലീസ് പിടികൂടിയത്. ഇവർ മേലില ലാൽ ജംഗ്ഷന് സമീപം സിന്ധു ഭവനിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. വാടകവീടിനു സമീപം താമസിച്ചിരുന്ന തങ്കമ്മയുടെ മാലയാണ് അപഹരിച്ചത്. ഇന്നലെ ഉച്ചയോടെ വീട്ടിലെ കിടപ്പുമുറിയിൽ കിടക്കുകയായിരുന്ന തങ്കമ്മയുടെ മുഖത്തേക്ക് പ്ലാസ്റ്റിക് മഗ്ഗിൽ കലക്കിയ മുളകുപൊടി ഒഴിച്ചശേഷം, കഴുത്തിലുണ്ടായിരുന്ന രണ്ട് പവൻ തൂക്കം വരുന്ന സ്വർണ്ണമാല കവർന്ന് കടന്നുകളയുകയായിരുന്നു.
തങ്കമ്മയുടെ പരാതിയിൽ സംഭവത്തിൽ കൊട്ടാരക്കര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും പ്രതിയെ പിടികൂടുകയും ആയിരുന്നു. റസീന മുമ്പും സമാന കേസുകളിൽ പ്രതിയായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊട്ടാരക്കര സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ ജിജു കുമാർ പി.ഡി.യുടെ നേതൃത്വത്തിൽ, സബ് ഇൻസ്പെക്ടർമാരായ ലയ, ഹേമന്ത്, സജീവ്, ആതിര, ഗോപിക എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam