
കൊച്ചി: ബലാത്സംഗം കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയ്ക്ക് കര്‍ശന ഉപാധികളോടെ മുൻകൂർ ജാമ്യം. 11 ഉപാധികളോടെയാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. കേരളം വിടരുത്, ഒക്ടോബർ 22നും നവംബർ 1നും ഇടയില്‍ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണം, അഞ്ച് ലക്ഷം രൂപ ജാമ്യതുക അല്ലെങ്കിൽ തത്തുല്യമായ രണ്ട് ആൾ ജാമ്യം, മൊബൈൽ ഫോണും പാസ്‍പോര്‍ട്ടും കോടതിയില്‍ സറണ്ടര്‍ ചെയ്യണം, പരാതിക്കാരിയെ ഭീഷണിപ്പെടുത്താനോ സ്വാധീനിക്കാണോ പാടില്ല, സോഷ്യൽ മീഡിയയിൽ പ്രകോപന പരമായ പോസ്റ്റിടരുത്, സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ വിവരങ്ങൾ ആവശ്യമെങ്കിൽ അന്വേഷണ ഉദ്യോസ്ഥർക്ക് നൽകണം, സമാന കുറ്റങ്ങളിൽ ഏർപ്പെടുന്നത് പാടില്ല എന്നീ ഉപാധികളോടെയാണ് എൽദോസിന് കോടതി മുൻകൂർ ജാമ്യം നല്‍കിയത്.
യുവതിയെ തട്ടികൊണ്ട് പോയി ദേഹോപദ്രവം ചെയ്തതിനാണ് പൊലീസ് ആദ്യം കേസെടുത്തത്. യുവതി തുടർന്ന് നൽകിയ മൊഴിയിലാണ് ബലാത്സംഗം വകുപ്പ് കൂടി ചുമത്തിയത്. ഇതിന് ശേഷമാണ് ജാമ്യ ഹർജിയിൽ വാദം പൂർത്തിയായത്. ജാമ്യ ഹർജിയിൽ വാദം പൂർത്തിയായ ശേഷമാണ് എൽദോസിനെതിരെ വധശ്രമ വകുപ്പ് കൂടി പൊലീസ് ചുമത്തിയത്. എൽദോസിനെതിരെ കൂടുതൽ വകുപ്പ് ചുമത്തിയ കാര്യം പൊലീസ് കോടതിയെ അറിയിച്ചുണ്ട്. യുവതിയെ തട്ടിക്കൊണ്ട് പോയി ദേഹോപദ്രവമേൽപ്പിക്കൽ, ബലാത്സംഗം, വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകളാണ് നിലവിൽ എംഎൽഎയ്ക്ക് മേലുള്ളത്.
Also Read: 'കേസ് രാഷ്ട്രീയ പ്രേരിതം', നിരപരാധിയെന്ന് എല്‍ദോസ്; കെപിസിസിക്ക് വിശദീകരണം നല്‍കി
അതിനിടെ, കേസുമായി ബന്ധപ്പെട്ട് എൽദോസ് കുന്നപ്പിള്ളിൽ എംഎല്‍എ കെപിസിസിക്ക് വിശദീകരണം നൽകി. നിരപരാധിയാണെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് എൽദോസിന്‍റെ വിശദീകരണം. പി ആർ ഏജൻസി ജീവനക്കാരി എന്ന നിലക്കാണ് യുവതിയെ പരിചയപ്പെട്ടതെന്നും യുവതിക്കെതിരെ നിരവധി കേസുകളുടെന്നും എല്‍ദോസ് പറയുന്നു. പാർട്ടി നടപടി എടുക്കും മുൻപ് തന്നെ വിശദീകരണം കൂടി കേൾക്കണമെന്നും എൽദോസ് കെപിസിസിക്ക് നല്‍കിയ മറുപടിയില്‍ പറയുന്നു. യുവതിക്കെതിരായ കേസുകളുടെ വിവരങ്ങളും വിശദീകരണത്തിനൊപ്പം എൽദോസ് നല്‍കിയിട്ടുണ്ട്. എംഎല്‍എയുടെ വിശദീകരണം പരിശോധിച്ച്, മുതിര്‍ന്ന നേതാക്കളുമായി ആലോചിച്ച ശേഷമായിരിക്കും തുടര്‍ നടപടിയെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അറിയിച്ചു. എൽദോസ് നൽകിയ വിശദീകരണം അതുപോലെ എടുക്കില്ലെന്നും പാർട്ടി അന്വേഷണം നടത്തുമെന്നും കെ സുധാകരന്‍ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam