'കേസ് രാഷ്ട്രീയ പ്രേരിതം', നിരപരാധിയെന്ന് എല്‍ദോസ്; കെപിസിസിക്ക് വിശദീകരണം നല്‍കി
പി ആർ ഏജൻസി ജീവനക്കാരി എന്ന നിലക്കാണ് യുവതിയെ പരിചയപ്പെട്ടതെന്നും യുവതിക്കെതിരെ നിരവധി കേസുകളുടെന്നും എല്‍ദോസ് പറയുന്നു. പാർട്ടി നടപടി എടുക്കും മുൻപ് തന്നെ വിശദീകരണം കൂടി കേൾക്കണമെന്നും എൽദോസ് കെപിസിസിക്ക് നല്‍കിയ മറുപടിയില്‍ പറയുന്നു.
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ നിരപരാധിയെന്നും കേസ് രാഷ്ട്രീയ പ്രേരിതമെന്നും കെപിസിസിക്ക് വിശദീകരണം നൽകി എൽദോസ് കുന്നപ്പള്ളി. നടപടി എടുക്കുന്നതിന് മുമ്പ് പറയാനുള്ളത് പാര്‍ട്ടി കേൾക്കണമെന്നും എൽദോസ് ആവശ്യപ്പെട്ടു. എന്നാൽ എൽദേസ് കുന്നപ്പിള്ളിൽ നേരിട്ട് വിശദീകരണം നൽകാനെത്താത്തത് കുറ്റകരമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു.
പിആര്‍ ഏജൻസി ജീവനക്കാരിയെന്ന നിലയിലാണ് യുവതിയെ പരിചയം. ഇവര്‍ക്കെതിരെ നിരവധി കേസുണ്ട്. കേസുകളുടെ വിവരങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് പാര്‍ട്ടിക്ക് മുന്നിൽ എൽദേസിന്റെ വിശദീകരണം. വക്കീൽ മുഖേനെയാണ് ബലാത്സംഗക്കേസിൽ നിരപരാധിയാണെന്നും പറയാനുള്ളത് കേട്ട ശേഷം മാത്രമെ പാര്‍ട്ടി നടപടി എടുക്കാവു എന്നും എൽദോസ് കെപിസിസി നേതൃത്വത്തെ അറിയിച്ചത്. അതും വിശദീകരണം നൽകാൻ പാര്‍ട്ടി അനുവദിച്ച സമയപരിധി അവസാനിക്കുന്ന അന്ന്. കേസ് വന്നപ്പോൾ എൽദോസ് ഒളിവിൽ പോയത് തന്നെ തെറ്റെന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറയുന്നത്.
കേസ് മാത്രമല്ല അതിനെ എൽദോസ് കൈകാര്യം ചെയ്ത രീതിയും കോൺഗ്രസിന് വലിയ അപമാനം ഉണ്ടാക്കിയെന്നാണ് പൊതുവിലയിരുത്തൽ. പാര്‍ട്ടി നടപടി വൈകിയെന്ന വിമര്‍ശനം കെ മുരളീധരൻ അടക്കം തുറന്ന് പറഞ്ഞിട്ടുമുണ്ട്. നിലവില്‍ കെപിസിസി അംഗമാണ് എൽദോസ്. അംഗത്വത്തിൽ നിന്ന് ഒഴിവാക്കുകയോ സസ്പെന്റ് ചെയ്യാനോ ആണ് സാധ്യത.
അതേസമയം, എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഉച്ചയ്ക്ക് ശേഷം കോടതി വിധി പറയും. അപേക്ഷയിൽ ഉച്ചയ്ക്ക് മൂന്നുമണിക്ക് വിധി പറയും. എംഎൽഎക്കെതിരെ ചുമത്തിയ വധശ്രമം ഉൾപ്പടെ പുതിയ വകുപ്പുകളുടെ വിശദ വിവരം പൊലീസ് കോടതിയിൽ സമർപ്പിച്ചു. ഇത് കൂടി പരിശോധിച്ച ശേഷമാകും വിധി. ഉത്തരവ് പറയുന്നതിന് മുൻപ് തന്റെ ഭാഗം കൂടി കേൾക്കണമെന്ന് പരാതിക്കാരി ആവശ്യപ്പെട്ടിരുന്നെങ്കിലും, മുൻകൂർ ജാമ്യാപേക്ഷയ്ക്കൊപ്പം കോടതി ഇക്കാര്യം പരിഗണിക്കാനിടയില്ല. കൂടുതൽ പേർ ഉൾപ്പെട്ടതും, ഗൂഢാലോചനയും ഉൾപ്പടെ അന്വേഷിക്കാനുണ്ടെന്നും ജാമ്യം നൽകരുതെന്നുമുള്ള വാദമാണ് പ്രോസിക്യൂഷൻ ഉന്നയിച്ചിരിക്കുന്നത്. യുവതിയെ തട്ടിക്കൊണ്ടു പോയി ദേഹോപദ്രവമേൽപ്പിക്കൽ, ബലാത്സംഗം, വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകളാണ് നിലവിൽ എംഎൽഎയ്ക്ക് മേലുള്ളത്.
Also Read: 'കേരളം വിടരുത്'; ബലാത്സംഗ കേസിൽ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയ്ക്ക് മുൻകൂർ ജാമ്യം
അതിനിടെ, എൽദോസിന്‍റെ പെരുമ്പാവൂരിലെ വീട്ടിൽ പരാതിക്കാരിയുമായി ജില്ലാ ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തി. ഇവിടെയെത്തിച്ചും എംഎൽഎ പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. ഇതിന് പിന്നാലെ കളമശേരിയിലെ ഒരു വീട്ടിലും യുവതിയുമായി തെളിവെടുപ്പ് നടത്തും.