
തിരുവനന്തപുരം: കോണ്‍ഗ്രസ് എംഎല്‍എ വി ടി ബല്‍റാമിനെതിരെ രൂക്ഷ വിമര്‍ശനവുമായി വനിത കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍. ആലത്തൂര്‍ എംപി രമ്യ ഹരിദാസിന് പിരിവെടുത്ത് കാര്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഇ എം എസിനെയും മകളെയും വലിച്ചിഴച്ചതിനെതിരെയാണ് ഷാഹിദ കമാല്‍ രംഗത്തെത്തിയത്. ചില അല്‍പന്മാര്‍ അങ്ങനെയാണ്. സ്വന്തമായി അഡ്രസില്ലാത്തവര്‍ അഡ്രസുള്ളവരുടെ പേരുപയോഗിച്ച് ചീപ് പബ്ലിസിറ്റിക്ക് ശ്രമിക്കും. അത് അവരുടെ കുറ്റമല്ലെന്നും ചികിത്സ നല്‍കണമെന്നും ഷാഹിദ ഫേസ്ബുക്കില്‍ കുറിച്ചു.
രമ്യ ഹരിദാസ് എംപിക്ക് കാര്‍ വാങ്ങാനായി യൂത്ത് കോണ്‍ഗ്രസ് പിരിവ് നടത്തിയതിനെതിരെ വിമര്‍ശനമുണ്ടായപ്പോഴാണ് മുഖ്യമന്ത്രിയായിരിക്കെ ഇഎംഎസ് മകള്‍ക്ക് സാരി നല്‍കാന്‍ വസ്ത്ര വ്യാപാരിയോട് കത്തെഴുതിയ കാര്യം ബല്‍റാം ഉന്നയിച്ചത്. കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ഇത്തരം കാര്യം ചെയ്യുമ്പോള്‍ ലാളിത്യവും മറ്റുള്ളവര്‍ ചെയ്യുമ്പോള്‍ വിമര്‍ശന വിധേയമാകുന്നതെങ്ങനെയെന്നുമാണ് ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ ഉന്നയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:
എന്തേ ഷാഹീ ഈ കോൺഗ്രസ്സുകാർ ഇങ്ങനെ ?........ മകൾ എന്ന നിലയിൽ വല്ലാത്ത വിഷമം
ഇത് സഖാവ് EMS ന്റെ മകൾ ശീമതി. EM രാധ. എന്റെ അടുത്ത സുഹൃത്ത്, സഹപ്രവർത്തക.
ഇപ്പോൾ ഈ ഫോട്ടോ ഇവിടെ വേണമെന്ന് എനിക്ക് തോന്നി. പിതാവായ EMS ഒന്നും കാണാൻ ഈ ലോകത്ത് ഇല്ലായെന്നറിഞ്ഞിട്ടും, പിതാവ് കാട്ടികൊടുത്ത വഴികളിലൂടെ ഇന്നും ലളിതവും സൗമ്യവുമായ ജീവിതം നയിക്കുന്ന വൃക്തിയാണ് ഞാനറിയുന്ന രാധേച്ചി.
മിക്കവാറും ഒരുമിച്ചാണ് ഞങ്ങൾ യാത്ര. യാത്രയിലെല്ലാം പിതാവിനെ കുറിച്ച് പറയാറുണ്ട്. പിതാവിന്‍റെ പേരോ പദവിയോ ഒരിക്കൽ പോലും ഉപയോഗിക്കാൻ പാടില്ലായെന്ന കർശന നിർദ്ദേശത്തിൽ വളർത്തിയ അമ്മ. എന്താവശ്യവും അമ്മയോടാണ് പറഞ്ഞിരുന്നത്. അമ്മയാണ് ഞങ്ങളുടെ ആവശ്യങ്ങൾ നടത്തി തന്നിരുന്നത്.
മക്കളായ ഞങ്ങൾക്ക് സാരി വാങ്ങാൻ കത്തെഴുതിയത് ഞങ്ങൾ അറിഞ്ഞിട്ടില്ല. ഞങ്ങളാരും സാരി വാങ്ങാൻ പോയിട്ടുമില്ല. എന്തേ ഷാഹീ ഈ കോൺഗ്രസ്സുകാർ ഇങ്ങനെ ....
വില കുറഞ്ഞ പ്രശസ്തിക്കു വേണ്ടി തന്‍റെ പിതാവിനെ അനാവശ്യമായി വലിച്ചിഴക്കുന്നത് ഒരു മകൾ എന്ന നിലയിൽ തന്നെ വല്ലാതെ വേദനിപ്പിക്കുന്നുവെന്ന് വളരെ വിഷമത്തോടെ ഇന്ന് അവർ എന്നോട് പറഞ്ഞപ്പോൾ ഞാൻ അവരെ ആശ്വസിപ്പിച്ചു. രാധേച്ചി അതൊന്നും കാര്യമാക്കണ്ട. ചില അല്പൻമാർ അങ്ങനയാണ്. സ്വന്തമായി അഡ്രസ്സില്ലാത്തവർ അഡ്രസ്സുള്ളവരുടെ പേരുപയോഗിച്ച് ചീപ് പബ്ലിസിറ്റിക്ക് ശ്രമിക്കും. അത് അവരുടെ കുറ്റമല്ല. മതിയായ ചികിത്സ നൽകിയാൽ മതി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam