
തിരുവനന്തപുരം : ഐബി ഉദ്യോഗസ്ഥ മേഘയുടെ ആത്മഹത്യക്ക് കാരണക്കാരനെന്ന് വീട്ടുകാർ ആരോപിക്കുന്ന സുഹൃത്തായ മലപ്പുറം സ്വദേശിയായ സുകാന്ത് ഇപ്പോഴും ഒളിവിൽ. പേട്ട പൊലീസ്, മലപ്പുറത്തുള്ള ഐബി ഉദ്യോഗസ്ഥനെ കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. മേഘ ആത്മഹത്യ ചെയ്തതിന് പിന്നാലെ യുവാവ് മൊബൈൽ സ്വിച്ച് ഓഫ് ചെയ്തിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
മേഘയെ സാമ്പത്തികമായി ചൂഷണം ചെയ്ത ശേഷം വിവാഹബന്ധത്തിൽ നിന്നും പിൻമാറിയതാണ് ആത്മഹത്യക്ക് കാരണമെന്നാണ് വീട്ടുകാരുടെ ആരോപണം. മേഘയുടെ അക്കൗണ്ടിൽ നിന്നും സുഹൃത്തും സഹപ്രവർത്തകനുമായ യുവാവിന്റെ അക്കൗണ്ടിലേക്ക് പണം മാറ്റിയിട്ടുണ്ടെന്ന് പൊലീസും സ്ഥിരീകരിക്കുന്നുണ്ട്. ആരോപണം നേരിടുന്ന യുവാവിനെ ചോദ്യം ചെയ്താൽ മാത്രമേ ആത്മഹത്യ ചെയ്യാനിടയായ സാഹചര്യത്തിൽ വ്യക്തത വരുത്താൻ കഴിയുകയുള്ളൂവെന്ന് പേട്ട പൊലീസ് പറയുന്നു. മേഘ ട്രെയിന് മുന്നിൽ ചാടി മരിക്കുന്നതിന് മുമ്പും സുഹൃത്തായ യുവാവിനെ നിരവധി പ്രാവശ്യം ഫോണ്‍ വിളിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
സുകാന്തിന്‍റെ വിവരങ്ങൾ തേടി പൊലീസ് ഇന്ന് ഐബിക്കു കത്ത് നൽകും. ഐബി ഉദ്യോഗസ്ഥന്‍റെ അവധിയടക്കമുള്ള വിവരങ്ങൾ തേടിയാണ് പൊലീസ് ഐബിയെ സമീപിക്കുന്നത്. സുകാന്തിനെ തേടി കഴിഞ്ഞ ദിവസം പൊലീസ് മലപ്പുറത്തെ വീട്ടിലെത്തിയിരുന്നു. എന്നാൽ ഇയാളെ കണ്ടെത്താനായില്ല. മേഘയുടെ മരണത്തിലെ പൊലീസ് അന്വേഷണത്തിൽ വീഴ്ച പറ്റിയെന്നാണ് കുടുംബം ആരോപിക്കുന്നത്. സഹപ്രവർത്തകനായ ഐബി ഉദ്യോഗസ്ഥൻ കാരണമാണ് മകൾ ജീവനൊടുക്കിയതെന്ന് ചൂണ്ടിക്കാട്ടിയിട്ടും തിരുവനന്തപുരം പേട്ട പൊലീസ് കൃത്യമായ ഇടപെട്ടില്ലെന്ന് അച്ഛൻ മധുസൂദനൻ ആരോപിച്ചു. ആദ്യ ഘട്ടത്തിൽ തന്നെ സുകാന്തിനെതിരെ പൊലീസിന് പരാതി നൽകിയതാണ്. എന്നാൽ കേസന്വേഷിക്കുന്ന തിരുവനന്തപുരം പേട്ട പൊലീസ് ഇത് ഗൗരവമായി എടുത്തില്ല. ഒളിവിൽ പോകാൻ സുകാന്തിന് ഇത് സഹായമായി എന്ന് മേഘയുടെ അച്ഛൻ ആരോപിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam