എംവി ഗോവിന്ദന് വയോധികൻ പണം നൽകുന്നത് വ്യാജ പിആർ ദൃശ്യങ്ങൾ. പെൻഷൻ പണം നൽകിയതല്ലെന്നും ചിലർ തന്നെ സ്റ്റേജിലേക്ക് കൊണ്ടുപോയി പണം നൽകിച്ച് വീഡിയോ എടുത്തതാണെന്നും മൊയ്ദീൻ പറഞ്ഞു.
കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് വയോധികൻ പണം നൽകുന്നത് വ്യാജ പിആർ ദൃശ്യങ്ങൾ. സ്വമനസാലെ പോയി പെൻഷൻ പണം നൽകിയതല്ലെന്നും ചിലർ തന്നെ സ്റ്റേജിലേക്ക് കൊണ്ടുപോയി പണം നൽകിച്ച് വീഡിയോ എടുത്തതാണെന്നും വയോധികനായ മൊയ്ദീൻ പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ച കോഴിക്കോട് ബാലുശ്ശേരി മണ്ഡലത്തിൽ സിപിഎമ്മിന്റെ വികസന മുന്നേറ്റ ജാഥ എത്തിയപ്പോൾ ഒരു വയോധികനെത്തി 2000 രൂപ പോക്കറ്റിൽ നിന്നുമെടുത്ത് എംവി ഗോവിന്ദന് നൽകിയ കാഴ്ചകൾ വൈറലായിരുന്നു. സർക്കാരിൽ നിന്ന് പെൻഷൻ കിട്ടിയ തുകയാണെന്നും യുഡിഎഫ് സർക്കാർ വന്നാൽ പെൻഷൻ ഇനി കിട്ടില്ലെന്നും പറഞ്ഞാണ് മൊയ്തീൻ പണം നൽകിയത്. ഗോവിന്ദൻ ആ പണം തിരികെ മൊയ്ദീന്റെ പോക്കറ്റിൽ ഇട്ടുകൊടുക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം.
എന്നാൽ, സ്വമനസ്സാലെ പോയി പെൻഷൻ പണം നൽകിയതല്ലെന്നും ചിലർ തന്നെ സ്റ്റേജിലേക്ക് കൊണ്ടുപോയി പണം നൽകിച്ച് വീഡിയോ എടുത്തതാണെന്നും മൊയ്ദീൻ പറയുന്നു. പണം നൽകിയാൽ ഗോവിന്ദൻ മാസ്റ്റർ തന്നെ തിരികെ തരുമെന്ന് അവർ നേരത്തെ പറഞ്ഞിരുന്നെന്നും മൊയ്ദീൻ വിശദീകരിക്കുന്നു.
ഈ റീലുകൾ ഇടതുപക്ഷ ഹാൻഡിലുകൾ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. പെൻഷൻ തരുന്ന സർക്കാർ തുടരണം എന്ന് പ്രചരിപ്പിക്കാനായി ഇട്ട റീൽ സിപിഎമ്മിനെ തിരിഞ്ഞ് കൊത്തുന്ന കാഴ്ചയാണ് നിലവിലുള്ളത്. നേരത്തെ തയ്യാറാക്കിയ തിരക്കഥ പൊളിഞ്ഞെന്ന് പറഞ്ഞ് സൈബറിടത്തിൽ കോൺഗ്രസ് വ്യാപകമായി സിപിഎമ്മിനെ കടന്നാക്രമിക്കുകയാണ്. ഇതിനിടെ, കോൺഗ്രസുകാർ ക്ഷേമ പെൻഷനെ അവഹേളിക്കുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. ഇടതുപക്ഷം അധികാരത്തിൽ വന്നപ്പോൾ മാത്രമാണ് പെൻഷൻ തുക ഉയർത്തിയിട്ടുള്ളതെന്നും റിയാസ് പറഞ്ഞു.

