
കൊല്ലം: കൊല്ലം മൈനാഗപ്പള്ളി ആനൂർക്കാവിൽ സ്കൂട്ടർ യാത്രികരെ ഇടിച്ചു വീഴ്ത്തി കാർ. റോഡിൽ വീണ സ്ത്രീയുടെ ശരീരത്തിലൂടെ കയറ്റിയിറക്കി കാർ ഓടിച്ചവർ രക്ഷപ്പെട്ടു. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ (45) മരിച്ചു. സ്കൂട്ടർ ഓടിച്ചിരുന്ന ഫൗസിയയ്ക്കും പരിക്കേറ്റിട്ടുണ്ട്. കാർ ഓടിച്ച കരുനാഗപ്പള്ളി വെളുത്തമണൽ സ്വദേശിയായ അജ്മൽ ഒളിവിലാണ്. കാറും കാറിലുണ്ടായിരുന്ന വനിതാ ഡോക്ടറെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഭയപ്പെടുത്തുന്നതാണ് അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ. ഇന്ന് വൈകിട്ട് 5.30ഓടെയാണ് സംഭവം നടന്നത്. ബന്ധുക്കളായ കുഞ്ഞുമോളും ഫൗസിയയും സ്കൂട്ടറുമായി പുറത്തിറങ്ങിയതാണ്. റോഡ് ക്രോസ് ചെയ്യുന്നതിനിടെയാണ അമിത വേഗതയിലെത്തിയ കാർ ഇവരുടെ സ്കൂട്ടറിനെ ഇടിച്ചുവീഴ്ത്തിയത്. കുഞ്ഞുമോൾ ടയറിന്റെ അടിയിലേക്കാണ് വീണത്. കാർ നിർത്താതെ ഓടിച്ചു പോയതിനെ തുടർന്നാണ് കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറിയിറങ്ങിയത്. കുഞ്ഞുമോൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സമീപത്തെ ആശുപത്രിയിലെത്തിച്ചങ്കിലും കുഞ്ഞുമോളുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
കാറോടിച്ചിരുന്നത് കരുനാഗപ്പള്ളി വെളുത്തമൺ സ്വദേശി അജ്മലായിരുന്നു. ഇയാൾക്കൊപ്പം ഒരു വനിത ഡോക്ടറുമുണ്ടായിരുന്നു. ഡോക്ടർ ഇപ്പോൾ ശാസ്താംകോട്ട പൊലീസ് കസ്റ്റഡിയിലാണ്. ഇവരെ ചോദ്യം ചെയ്ത് കൊണ്ടിരിക്കുകയാണ്. അജ്മലിനായി പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഇവർ മദ്യലഹരിയിലായിരുന്നോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam