
കൽപ്പറ്റ: നിയമപരമായ സംരക്ഷണം സംബന്ധിച്ച് സ്ത്രീകള്‍ക്കുള്ള ബോധവത്ക്കരണം ശക്തമാക്കുമെന്ന് വനിതാ കമ്മിഷന്‍ അംഗം അഡ്വ. പി. കുഞ്ഞായിഷ പറഞ്ഞു. കല്‍പ്പറ്റ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടത്തിയ വനിതാ കമ്മീഷൻ സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു കമ്മിഷന്‍ അംഗം. വയനാട് ജില്ലാതല സിറ്റിംഗില്‍ പരിഗണനയ്ക്ക് എത്തിയ പരാതികളില്‍ കൂടുതലും ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ടവയായിരുന്നു.
വീടുകളില്‍ നേരിടുന്ന പ്രശ്‌നങ്ങളും വിവേചനങ്ങളും പരാതികളായി നല്‍കാന്‍ സ്ത്രീകള്‍ വിമുഖത കാണിക്കുന്നുണ്ട്. നിയമ സംരക്ഷണം ഉറപ്പാക്കിയിട്ടും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യവും നിലവിലുണ്ട്. കമ്മിഷന് മുന്നിലെത്തുന്ന പല പരാതികളിലും ഒത്തുതീര്‍പ്പിനോ നിയമപരമായ വേര്‍പിരിയലിനോ തയാറാകാതെ മുന്നോട്ടു പോകുന്ന പ്രവണതയുണ്ടെന്നും വനിതാ കമ്മിഷന്‍ അംഗം പറഞ്ഞു.
കൽപ്പറ്റയിൽ ഇന്ന് നടന്ന സിറ്റിങിൽ ഒരു പരാതി തീര്‍പ്പാക്കി. നാല് പരാതികളില്‍ പോലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഒരു പരാതി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് കൈമാറി. 24 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവച്ചു. ആകെ 30 പരാതികളാണ് പരിഗണിച്ചത്. അഡ്വ. മിനി മാത്യൂസ്, കൗണ്‍സലര്‍മാരായ എം. ജീജ. കെ.ആര്‍. ശ്വേത, ബിഷ ദേവസ്യ എന്നിവര്‍ പങ്കെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം