
കോഴിക്കോട്: ഇത്തവണ മുസ്ലിം ലീഗിന് വനിതാ സ്ഥാനാർത്ഥി ഉണ്ടാകുമമെന്ന് കരുതുന്നതായി യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവറലി ശിഹാബ് തങ്ങൾ. സ്ത്രീകളെ കൂടി മത്സരിപ്പിക്കണമെന്നതാണ് യൂത്ത് ലീഗിന്‍റെ നിലപാട്. സ്ത്രീകളെ മാറ്റിനിർത്തുന്നത് രാജ്യത്തോട് ചെയ്യുന്ന അനീതിയാണ്. വിജയരാഘവന്‍റെ വർഗ്ഗീയ പരാമർശം തങ്ങൾ കുടുംബത്തെ വേദനിപ്പിച്ചെന്നും മുനവറലി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മുസ്ലീംലീഗ് വർഗീയ കക്ഷിയാണെന്നും പാണക്കാട് തറവാടിലേക്ക് ചെന്നിത്തലയും ഉമ്മൻചാണ്ടിയും പോയത് തീവ്രവാദ ബന്ധം ഉറപ്പിക്കാനാണെന്നുമായിരുന്നു വിജയരാഘവന്‍റെ പരാമര്‍ശം. വിജയരാഘവന്‍റെ പ്രസ്താവന തള്ളിയ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവന അസ്ഥാനത്തുള്ളതും അതിരു കടന്നതാണെന്നും വിലയിരുത്തിയിരുന്നു.
വിജയരാഘവന്‍റെ വിവാദ പ്രസ്താവന തിരിച്ചടിയായേക്കും എന്ന വിലയിരുത്തലിനെ തുടർന്നാണ് ആക്ടിംഗ് സെക്രട്ടറിയെ തിരുത്താൻ സിപിഎം തീരുമാനിച്ചത്. മുസ്ലീം ലീഗിനെ നയിക്കുന്ന പാണക്കാട് കുടുംബത്തിന് നേരെ നടത്തിയ കടന്നാക്രമണം താഴത്തട്ടിൽ നെഗറ്റീവായ ചർച്ചകൾക്ക് വഴിയൊരുക്കി എന്ന അഭിപ്രായം നേരത്തെ തന്നെ സിപിഎമ്മിൽ ഒരു വിഭാഗത്തിനുണ്ട്.
യുഡിഎഫിന്‍റെ സീറ്റ് വിഭജന ചർച്ചയുടെ ഭാഗമായിട്ടാണ് കോൺഗ്രസ് നേതാക്കൾ പാണക്കാട് പോയത് എന്നിരിക്കെ അതിൽ സിപിഎം അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും ലീഗ് വിരുദ്ധ പരാമർശത്തിലൂടെ വിജയരാഘവൻ്റെ മുസ്ലീം വിരുദ്ധതയാണ് വ്യക്തമാവുന്നതെന്നും യുഡിഎഫ് നേരത്തെ വിമർശിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam