
കോഴിക്കോട്: ടാറ്റൂ ആർട്ടിസ്റ്റിനെതിരായ മീടൂ ആരോപണത്തിൽ പോലീസ് ശക്തമായ നടപടി ഉറപ്പു തന്നിട്ടുണ്ടെന്ന് വനിതാ കമ്മീഷൻ അധ്യക്ഷൻ പി.സതീദേവി. സംഭവത്തിൽ പരാതിപ്പെടാൻ സ്ത്രീകൾ മടിക്കേണ്ടതില്ലെന്നും ഇത്തരം സ്ഥാപനങ്ങളുടെ നടത്തിപ്പ് അടക്കം പരിശോധിക്കേണ്ടതായിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
വനിതാ കമ്മീഷന്റെ നിയമങ്ങളിൽ കാലാനുസൃതമായി ഭേദഗതി സംബന്ധിച്ച നിർദേശം മാർച്ച് 14 നകം സർക്കാരിന് നൽകും. നിയമം നടപ്പാക്കുന്നതിലെ അപാകതയാണ് കുറ്റകൃത്യങ്ങൾ കൂടാൻ കാരണമെന്നും. സിനിമാ മേഖലയിൽ നിന്നും തൊഴിലിടങ്ങളിൽ നിന്നും വ്യാപകമായി പരാതി ലഭിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. തൊഴിൽ സ്ഥാപനങ്ങളിൽ ഇന്റേണൽ കംപ്ലെയിന്റ് സെൽ ശക്തമാക്കണമെന്നും പലയിടത്തും അത്തരം സംവിധാനങ്ങൾ പോലുമില്ലെന്നും സതീദേവി പറഞ്ഞു.
അതേസമയം പീഡനപരാതി ഉയർന്ന ടാറ്റൂ ആർട്ടിസ്റ്റിൻ്റെ അറസ്റ്റ് ഉടനെയുണ്ടാകുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച്.നാഗരാജു അറിയിച്ചു. ഒളിവിലുള്ള പ്രതിയെക്കുറിച്ച് പൊലീസിന് കൃത്യമായ സൂചനകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുതിയ വിവാദത്തിൻ്റെ പശ്ചാത്തലത്തിൽ കൊച്ചിയിലെ ടാറ്റൂ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് പരിശോധന തുടങ്ങിയിട്ടുണ്ട്. സ്ത്രീകൾക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളിൽ സമാന അനുഭവം ഉണ്ടായോ എന്നും പരിശോധിക്കും. ടാറ്റൂ ആർട്ടിസ്റ്റിനെതിരെ പുതിയ പരാതി കൂടി കിട്ടിയിട്ടുണ്ട്. ഇതിൽ ഇന്ന് കേസ് എടുക്കും എന്നും കമ്മിഷണർ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam