തമിഴ് സാഹിത്യകാരൻ ആ മാധവൻ തിരുവനന്തപുരത്ത് അന്തരിച്ചു

By Web TeamFirst Published Jan 5, 2021, 5:09 PM IST
Highlights

രണ്ടിലേറെ നോവലുകളും 25 ലേറെ ചെറുകഥകളും എഴുതിയിട്ടുണ്ട്. 2015ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. തമിഴ്നാട് സർക്കാരിന്‍റെ കലൈമാമണി അവാർഡും ലഭിച്ചിട്ടുണ്ട്. 

തിരുവനന്തപുരം: പ്രശസ്ത തമിഴ് സാഹിത്യകാരൻ ആ മാധവൻ തിരുവനന്തപുരത്ത് അന്തരിച്ചു. 87 വയസ്സായിരുന്നു. ചാലത്തെരുവിൽ പാത്രക്കച്ചവടം നടത്തിയിരുന്ന മാധവൻ തമിഴിലെ മികച്ച എഴുത്തുകാരനായിരുന്നു. രണ്ടിലേറെ നോവലുകളും 25 ലേറെ ചെറുകഥകളും എഴുതിയിട്ടുണ്ട്. 2015ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. തമിഴ്നാട് സർക്കാരിന്‍റെ കലൈമാമണി അവാർഡും ലഭിച്ചിട്ടുണ്ട്. സംസ്ക്കാരം നാളെ രാവിലെ തൈക്കാട് ശാന്തികവാടത്തിൽ നടക്കും.

ഡിഎംകെ പത്രമായ മുരശൊലിയിൽ എഴുതിയായിരുന്നു തുടക്കം. ആറാം ക്ലാസിൽ പഠനമുപേക്ഷിച്ച് ചാലയിൽ പാത്രക്കട നടത്താനിറങ്ങിയ മാധവൻ അവിടെ കണ്ട ജീവിതങ്ങളെയൊക്കെ അക്ഷരങ്ങളിലൂടെ അനശ്വരരാക്കി. അഞ്ചുപതിറ്റാണ്ടിലേറെ നീണ്ട സാഹിത്യ ജീവിതത്തിൽ പിറന്ന കൃതികളുടെയെല്ലാം പശ്ചാത്തലം ചാലയും പരിസരവും മാത്രം. കടൈതെരുവിൻ കഥൈകൾ എന്ന കഥാസമാഹാരമാണ് അവയിൽ പ്രമുഖം.

പുനലും മണലും എന്ന നോവൽ പറഞ്ഞത് മണലെടുപ്പിലൂടെ നാശോന്മുഖമാകുന്ന കരമനയാറിനെക്കുറിച്ച്. തമിഴിൽ അഞ്ഞൂറിലേറെ ചെറുകഥകളും 150 ലേറെ ലേഖനങ്ങളുമെഴുതി.  മലയാറ്റൂർ രാമരകൃഷ്ണന്‍റെ യക്ഷി, പി കെ ബാലകൃഷ്ണന്‍റെ ഇനി ഞാൻ ഉറങ്ങട്ടെ അടക്കമുളള കൃതികൾ തമിഴിലേക്ക് വിവർത്തനം ചെയ്തു. ഇലക്കിയ ചുവടുകൾ എന്ന ലേഖന സമാഹാരത്തിനാണ് 2015ൽ കേന്ദ്രസാഹിത്യ അക്കാദമി പുര്സകാരം സ്വന്തമാക്കിയത്.

click me!