
ദില്ലി: ചിന്തൻ ശിവിരിലെ പ്രസംഗത്തിൽ അമിത്ഷാ ഇടപെട്ട സംഭവം പ്രതികരണവുമായി ഹരിയാന ആഭ്യന്തരമന്ത്രി അനില്‍ വിജ്. ഒരു പൊതുയോഗത്തിലെ പ്രസംഗത്തിൽ അധ്യക്ഷനായ ആഭ്യന്തരമന്ത്രി ഇടപെടുന്നതിൽ അസ്വാഭാവികതയില്ലെന്ന് മന്ത്രി പറഞ്ഞു. യോഗത്തിൽ ഹരിയാനക്ക് സംസാരിക്കാൻ പ്രത്യേക സമയം ഉണ്ടായിരുന്നില്ല. അതിനാലാണ് സ്വാഗത പ്രസംഗത്തിൽ സംസ്ഥാനത്തെ ചില വിഷയങ്ങൾ കൂടി ഉന്നയിച്ചത്. തന്നോട് മാത്രമല്ല യോഗത്തിൽ സംസാരിച്ച പലരുടെയും പ്രസംഗവും അവസാനിപ്പിക്കാൻ മന്ത്രി നിർദ്ദേശിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പ്രസംഗിക്കാൻ അനുവദിച്ച അഞ്ച് മിനിറ്റ് കഴിഞ്ഞിട്ടും സംസാരം തുടര്‍ന്ന ഹരിയാന ആഭ്യന്തര മന്ത്രിയോട് പ്രസംഗം അവസാനിപ്പിക്കാൻ അമിത് ഷാ ആവശ്യപ്പെടുന്നതിൻ്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.
രാജ്യത്തെ ആഭ്യന്തരമന്ത്രിമാരുടെ യോഗം കഴിഞ്ഞ രണ്ട് ദിവസമായി ഹരിയാനയിലെ സൂരജ്‍കുണ്ഡിൽ നടന്നു വരികയായിരുന്നു. പിണറായി വിജയൻ, യോഗി ആദിത്യനാഥ്, ഭഗവന്ത് മൻ, മനോഹര്‍ ലാൽ ഖട്ടീൽ, ബൈറൻ സിംഗ് എന്നീ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ യോഗത്തിൽ സംബന്ധിച്ചിരുന്നു. സമയക്രമം പാലിക്കാൻ സംസാരിക്കാൻ അവസരം ലഭിച്ച എല്ലാവര്‍ക്കും സമയനിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
എന്നാൽ ഈ സമയക്രമം തെറ്റിച്ച് സംസാരിച്ചതിനാണ് ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജിനെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പരസ്യമായി ശാസിച്ചത്. അനിൽ വിജിൻ്റെ എട്ടര മിനിറ്റ് നീണ്ട പ്രസംഗത്തിനിടെ നാല് തവണയാണ് അമിത് ഷാ ഇടപ്പെട്ടത്. എന്നിട്ടും പ്രസംഗം തുടർന്ന മന്ത്രിയെ അമിത് ഷാ ഇടപെട്ട് അവസാനിപ്പിച്ചു. അഞ്ച് മിനിറ്റ് മാത്രമാണ് സംസാരിക്കാൻ അനുവദിച്ചതെന്ന് ഓർമ്മപ്പെടുത്തുകയും ചെയ്തു. ശിൽപശാലയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു സംഭവം. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറായിരുന്നു മുഖ്യപ്രഭാഷണം.
പരിപാടിയിൽ അമിത് ഷാക്ക് നന്ദി പറയുകയായിരുന്നു അനിൽ വിജിന്റെ ചുമതല. എന്നാൽ അദ്ദേഹം വിഷയത്തിൽ നിന്ന് തെന്നിമാറി ഹരിയാനയുടെ ചരിത്രത്തിലേക്കും ഹരിതവിപ്ലവത്തിനുള്ള സംഭാവനയിലേക്കും ഒളിമ്പിക്സിലെ സംസ്ഥാനത്തിന്റെ പ്രകടനത്തിലേക്കും സംസ്ഥാന സർക്കാർ നിർമ്മിച്ച കായിക അടിസ്ഥാന സൗകര്യങ്ങളിലേക്കും മാറി. എല്ലാ ആഴ്ചയും താൻ നടത്തുന്ന പരാതി പരിഹാര സെഷനെക്കുറിച്ചും മന്ത്രി വാചാലനായി. മന്ത്രിക്ക് വിഷയത്തിൽ നിന്ന് തെന്നിമാറിയതോടെ അമിത് ഷാ മന്ത്രിക്ക് ഒരു കുറിപ്പ് അയച്ചു. സംസാരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടായിരുന്നു കുറിപ്പ്.
എന്നാൽ കുറിപ്പ് അവഗണിച്ച് മന്ത്രി പ്രസംഗം തുടർന്നതോടെ അമിത് ഷാ മൈക്ക് ഓണാക്കി പ്രസംഗം നിർത്താൻ ആവശ്യപ്പെട്ടു. എന്നിട്ടും മന്ത്രി പ്രസംഗം തുടർന്നു. 'അനിൽജി, നിങ്ങൾക്ക് അഞ്ച് മിനിറ്റ് അനുവദിച്ചു. നിങ്ങൾ ഇതിനകം എട്ടര മിനിറ്റ് സംസാരിച്ചു. ദയവായി നിങ്ങളുടെ പ്രസംഗം അവസാനിപ്പിക്കണം. ഇത്രയും നീണ്ട പ്രസംഗങ്ങൾ നടത്താനുള്ള സ്ഥലമല്ല ഇത്. ചുരുക്കി പറയൂ'- എന്ന് അമിത് ഷാക്ക് പറയേണ്ടി വന്നു.
എന്നാൽ തനിക്ക് ഒരു കാര്യം കൂടി പറയാനുണ്ടെന്ന് പറഞ്ഞ് അനിൽ കുറച്ച് സമയം കൂടി ചോദിച്ചു. അമിത് ഷാ അനുവദിച്ചെങ്കിലും അദ്ദേഹത്തിന്റെ സംസാരം നീണ്ടു. ഒടുവിൽ അസ്വസ്ഥനായ അമിത് ഷാ ഇത് നടക്കില്ലെന്നും അവസാനിപ്പിക്കണമെന്നും കർശനമായി ആവശ്യപ്പെട്ടു. ആഭ്യന്തര മന്ത്രി അധിക സമയം എടുത്തതിനെ തുടർന്ന് മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറിന് അനുവദിച്ച സമയം അഞ്ച് മിനിറ്റാക്കി കുറയ്ക്കുകയും ചെയ്തു.