
തിരുവനന്തപുരം: തിരുവനന്തപുരം കല്ലറ പഴവിളയിൽ കമിതാക്കളായ യുവതിയേയും യുവാവിനേയും മരിച്ചനിലയിൽ കണ്ടെത്തി. കീഴായിക്കോണം സ്വദേശി ഉണ്ണി, കല്ലറ പഴവിള സ്വദേശി സുമി എന്നിവരാണ് മരിച്ചത്. ഇരുവരെയും സുമിയുടെ വീടിന് സമീപത്തെ റബ്ബർ തോട്ടത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉണ്ണിയെ തൂങ്ങിമരിച്ച നിലയിലും സുമിയെ നിലത്ത് വീണ് കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. സുമിയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം ഇയാൾ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക വിവരം, ഉണ്ണിക്ക് 21ഉം സുമിക്ക് 18ഉം വയസ്സാണ് പ്രായം.
ഞായറാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം. ഉണ്ണിയും സുമിയും തമ്മിൽ 3 വർഷത്തോളമായി പ്രണയത്തിൽ ആയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ കുറച്ച് നാളായി ഇരുവരും തമ്മിൽ ഇടയ്ക്ക് പിണക്കം ഉണ്ടായിരുന്നു. ഉണ്ണി തന്നെ മർദ്ദിച്ചതായി സുമി വീട്ടുകാരോട് പറഞ്ഞിട്ടുണ്ട്. ശനിയാഴ്ച്ച സുമിയും ഉണ്ണിയും തമ്മിൽ പിണങ്ങുകയും സുമി ശ്വസം മുട്ടലിനുള്ള എട്ട് ഗുളികകൾ ഒരുമിച്ച് എടുത്ത് കഴിക്കുകയും ചെയ്തിരുന്നു.
തുടർന്ന് വീട്ടുക്കാർ സുമിയെ ആശുപത്രിയിൽ കൊണ്ടുപോയി. പിന്നാലെ ഉണ്ണിയും കൈ ഞെരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഈ സംഭവങ്ങൾക്ക് ശേഷം ഇന്നലെയാണ് ഇരുവരും തമ്മിൽ വീണ്ടും കണ്ട് മുട്ടിയത്. ഇരുവരും സംസാരിക്കുന്നത് ചിലർ കണ്ടെങ്കിലും പിന്നീട് ഇവരെ കാണാതായതോടെ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് സുമിയെ അബോധാവസ്ഥയിൽ നിലത്തു വീണു കിടക്കുന്ന നിലയിലും ഉണ്ണിയെ മരത്തിൽ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയത്.
സംഭവസ്ഥലത്ത് എത്തിയ പൊലീസ് നടത്തിയ പരിശോധനയിൽ റബ്ബർ തോട്ടത്തിൽ വച്ച് ഇരുവരും തമ്മിൽ പിടിവലി നടന്നതിൻ്റെ ലക്ഷണങ്ങളും കണ്ടെത്തി. ഇരുവരുടേയും മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിിയിട്ടുണ്ട്. സംഭവത്തിൽ പാങ്ങോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam