
തൃശൂർ: എറിഡിയം നല്‍കാമെന്ന് പറഞ്ഞ് പത്ത് ലക്ഷം തട്ടിയതിന്‍റെ വൈരാഗ്യത്തില്‍ തൃശൂര്‍ കൈപ്പമംഗലത്ത് യുവാവിനെ തല്ലിക്കൊന്നു. കോയമ്പത്തൂർ സ്വദേശി അരുൺ (40) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ആംബുലന്‍സ് വിളിച്ചുവരുത്തി മൃതദേഹം കയറ്റി വിട്ടശേഷം പ്രതികള്‍ കടന്നു കളഞ്ഞു. രക്ഷപ്പെട്ട കണ്ണൂര്‍ സ്വദേശികളായ മൂന്ന് പ്രതികള്‍ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി.
ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. കോയമ്പത്തൂര്‍ സ്വദേശിയായ നാല്പതുകാരന്‍ അരുണ്‍, സുഹൃത്ത് ശശാങ്കന്‍ എന്നിവര്‍ അപകടത്തില്‍പ്പെട്ടെന്ന് പറഞ്ഞ് കാര്‍ യാത്രക്കാരായ മൂന്ന് പേര്‍ ആംബുലന്‍സ് വിളിച്ചുവരുത്തുകയായിരുന്നു. അരുണിനെയും ശശാങ്കനെയും ആംബുലന്‍സില്‍ കയറ്റിയശേഷം പിന്നാലെ വരാമെന്ന് പറഞ്ഞ് കാറിലുണ്ടായിരുന്ന മൂന്നംഗം സംഘം മുങ്ങുകയായിരുന്നു. ആശുപത്രിയിലെത്തി അരുണിന്‍റെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ശാശാങ്കന്‍ നടന്ന സംഭവങ്ങള്‍ പറയുന്നത്.
കണ്ണൂര്‍ സ്വദേശിയായ സാദിഖിന് എറിഡിയം നല്‍കാമെന്ന് പറഞ്ഞ് പത്ത് ലക്ഷം രൂപ അരുണും ശശാങ്കനും കൈക്കലാക്കി. എറിഡിയം വീട്ടില്‍ വച്ചാല്‍ സാമ്പത്തിയ അഭിവൃദ്ധി ഉണ്ടാകുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. പണം നഷ്ടപ്പെട്ടതിന് പിന്നാലെ കാര്യങ്ങള്‍ തീര്‍പ്പാക്കാന്‍ അരുണിനെയും ശശാങ്കനെയും സാദിഖ് പാലിയേക്കര ടോളിലേക്ക് വിളിച്ചു വരുത്തി. സാദിഖും കൂട്ടരും ചേര്‍ന്ന് ഇരുവരെയും ബലമായി കാറില്‍ വലിച്ചുകയറ്റി വട്ടണത്ര ഭാഗത്തേക്ക് പോയി. അവിടെയുള്ള എസ്റ്റേറ്റിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. അരുണ്‍ മരിച്ചെന്ന് മനസ്സിലായതോടെ കൈപ്പമംഗലത്തെത്തിച്ച് ആംബുലന്‍സ് വിളിച്ചുവരുത്തി മൃതദേഹം കയറ്റിവിട്ട് പ്രതികള്‍ കടന്നു കളഞ്ഞു. കസ്റ്റഡിയിലുള്ള ശശാങ്കന്‍റെ മൊഴി ശരിയാണോ എന്ന് കൈപ്പമംഗലം പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതികള്‍ വൈകാതെ വലയിലാകുമെന്നാണ് പൊലീസിന്‍റെ പ്രതീക്ഷ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam