
കൊച്ചി: ആലുവയ്ക്കടുത്ത് എടയപ്പുറത്ത് യുവതി തൂങ്ങി മരിച്ചു(Suicide). എടയപ്പുറം കക്കാട്ടിൽ വീട്ടിൽ മോഫിയാ പർവീനാണ് തൂങ്ങി മരിച്ചത്. ഇരുപത്തിയൊന്ന് വയസായിരുന്നു. എൽഎൽബിയ്ക്ക് പഠിക്കുകയായിരുന്നു. ഭർതൃവീട്ടുകാർക്കെതിരെ (husbands family) പരാതി നൽകാനായി യുവതി ഇന്നലെ ആലുവ പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
സിഐക്കും ഭർത്താവിന്റെ കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് മോഫിയയുടെ ആത്മഹത്യാ കുറിപ്പിലുള്ളത്. മോഫിയയുടെ പരാതിയിൽ ഭർത്താവ് സുഹൈലിനെയും പൊലീസ് ചർച്ചയ്ക്ക് വിളിച്ചിരുന്നു. ഈ ചർച്ചയ്ക്കിടെ സിഐ തന്നെ ചീത്ത വിളിച്ചുവെന്നാണ് ആത്മഹത്യാക്കുറിപ്പിൽ മോഫിയ എഴുതിയിട്ടുള്ളത്. ചർച്ചക്കിടെ ഭർത്താവിനോട് മോശമായി പെരുമാറിയപ്പോൾ വഴക്കുപറയുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രതികരണം.
മോഫിയയുടെയും സുഹൈലിന്‍റെയും പ്രണയവിവാഹമായിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്കുള്ളിൽത്തന്നെ കൂടുതൽ സ്ത്രീധനം വേണമെന്ന് പറഞ്ഞ് മോഫിയയെയും കുടുംബത്തെയും ഭർതൃവീട്ടുകാർ ബുദ്ധിമുട്ടിച്ച് തുടങ്ങിയെന്നാണ് ആരോപണം. ഇതേത്തുടർന്ന് മോഫിയ സ്വന്തം വീട്ടിലേക്ക് പോന്നു. പരാതി നൽകാനായി ആലുവ പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് പൊലീസുദ്യോഗസ്ഥൻ്റെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റമുണ്ടായത്.
മോഫിയയുടെ ആത്മഹത്യാക്കുറിപ്പ്
Read More: 'പടച്ചോൻ പോലും നിന്നോട് പൊറുക്കൂല സുഹൈൽ', മരിക്കുന്നതിന് മുൻപ് മോഫിയ എഴുതി
''ഞാൻ മരിച്ചാൽ അവൻ എന്തൊക്കെ പറഞ്ഞുണ്ടാക്കുമെന്ന് അറിയില്ല. അവൻ എന്നെ മാനസികരോഗിയാക്കിക്കഴിഞ്ഞു. ഇനി ഞാൻ എന്ത് ചെയ്താലും മാനസിക പ്രശ്നം എന്ന് പറയും. എനിക്ക് ഇനി ഇത് കേട്ട് നിൽക്കാൻ വയ്യ. ഞാൻ ഒരുപാടായി സഹിക്കുന്നു. പടച്ചോൻ പോലും നിന്നോട് പൊറുക്കൂല സുഹൈൽ. എന്‍റെ പ്രാക്ക് എന്നും നിനക്ക് ഉണ്ടാവും.
അവസാനായിട്ട് അവനിട്ട് ഒന്ന് കൊടുക്കാൻ എനിക്ക് പറ്റി. അതെങ്കിലും ചെയ്തില്ലെങ്കിൽ ഞാനെന്‍റെ മനസ്സാക്ഷിയോട് ചെയ്യുന്ന വലിയ തെറ്റായി പോകും''
വലിയ അക്ഷരങ്ങളിൽ ഒടുവിൽ മോഫിയ എഴുതിയിരിക്കുന്നത് ഇങ്ങനെ:
''സിഐയ്ക്ക് എതിരെ നടപടി എടുക്കണം. Suhail, Mother, Father Criminals ആണ്. അവർക്ക് Maximum ശിക്ഷ കൊടുക്കണം. എന്‍റെ അവസാനത്തെ ആഗ്രഹം!''
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam