
തിരുവനന്തപുരം: കഞ്ചാവ് വാങ്ങാൻ പണം നൽകാത്തതിന് ബന്ധുവിന്റെ വീടിന് തീയിട്ട് യുവാവ്. കണിയാപുരം സ്വദേശി ഷാജഹാൻ- അമീന ദമ്പതികളുടെ വീടിനാണ് സഹോദരി പുത്രൻ ഫൈസൽ തീ വെച്ചത്. വീട്ടിൽ ആളില്ലാതിരുന്നതിനാൽ വൻ അത്യാഹിതം ഒഴിവായി.
വെളുപ്പിന് നാലു മണിയോടെയാണ് സംഭവം. ഉഗ്ര ശബ്ദം കേട്ടെത്തിയ നാട്ടുകാർ കാണുന്നത് വീട് നിന്നു കത്തുന്നതാണ്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് അഗ്നിശമന സേന എത്തി തീ അണച്ചപ്പോഴേക്കും വീട്ടിലെ മുഴുവൻ സാധനങ്ങളും കത്തി നശിച്ചിരുന്നു. കണിയാപുരം അൻസി മൻസിലിൽ ഷാജഹാന്റെ വീടാണ് കത്തി നശിച്ചത്. വീടിന് തീയിട്ടത് ഷാജഹാന്റെ ഭാര്യ അമീനയുടെ സഹോദരി പുത്രൻ ഫൈസൽ ആണെന്നും പകയ്ക്ക് കാരണം കഞ്ചാവ് വാങ്ങാൻ കാശ് നൽകാതിരുന്നതാണെന്നും പൊലീസ് പറയുന്നു.
ഇന്നലെ രാത്രി വീട്ടിലെത്തി ഫൈസൽ പണം ചോദിച്ചെങ്കിലും ഷാജഹാനോ അമീനയോ പണം നൽകിയില്ല. തുടർന്ന് ഫൈസൽ വീടിന് മുന്നിൽ ബഹളമുണ്ടാക്കി. കൈഞരമ്പ് മുറിച്ചു. മംഗലപുരം പൊലീസ് എത്തിയാണ് ഫൈസലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വീടിന് തീയിടുമെന്ന് പൊലീസിന് മുന്നിൽ വെച്ചും ഫൈസൽ ആക്രോശിച്ചു. ഇതിൽ ഭയന്ന് ഷാജഹാനും അമീനയും ബന്ധുവീട്ടിലേക്ക് മാറി. വെളുപ്പിന് ആശുപത്രിയിൽ നിന്നും ഡിസ്ചാർജായി വന്നാണ് ഫൈസൽ വീടിന് തീയിട്ടത്. മംഗലപുരം പൊലീസ് ഫൈസലിനെ അറസ്റ്റ് ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam