
പാലക്കാട്: പാലക്കാട് കുഴൽമന്ദത്ത് കെഎസ്ആർടിസി ബസിടിച്ച് യുവാക്കൾ മരിച്ച സംഭവത്തിൽ യുവജന കമ്മീഷൻ തെളിവെടുപ്പ് നടത്തി. അപകടത്തിൽ മരിച്ച ആദർശിന്റെ വീട്ടിലെത്തി കുടുംബാഗംങ്ങളുടെ മൊഴിയെടുത്തു. ഡ്രൈവർക്ക് വീഴ്ച്ച പറ്റിയതായാണ് ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെ പ്രാഥമികമായി മനസിലാക്കുന്നതെന്ന് കമ്മീഷൻ അംഗം അഡ്വ. ടി മഹേഷ് പറഞ്ഞു.
കുഴൽമന്ദം വെള്ളപ്പാറയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ, സ്വമേധയാ കേസെടുത്തതിന് പിന്നാലെയാണ് യുവജന കമ്മീഷൻ തെളിവെടുപ്പിനെത്തിയത്. കമ്മീഷൻ അംഗം അഡ്വ. ടി മഹേഷ് മരിച്ച കാവശ്ശേരി സ്വദേശി ആദർശിൻ്റെ വീട്ടിലെത്തി കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തിൽ ഡ്രൈവറുടെ ഭാഗത്തെ വീഴ്ച പരിശോധിക്കാൻ അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകിയതായും ദൃശ്യങ്ങൾ പരിശോധിച്ചതിൽ ഡ്രൈവർക്ക് വീഴ്ച പറ്റിയെന്നാണ് പ്രഥമികമായി മനസിലാക്കുന്നതെന്നും ടി മഹേഷ് പറഞ്ഞു.
തുടക്കത്തിൽ കേസന്വേഷണത്തിൽ വീഴ്ചയുണ്ടായി. എന്നാലിപ്പോൾ നീതി ലഭിക്കും എന്ന പ്രതീക്ഷയുണ്ടെന്നും മരിച്ച ആദർശിന്റെ അച്ഛൻ പറഞ്ഞു. അതേസമയം അപകടം നേരിൽ കണ്ട കൂടുതൽ ദൃക്സാക്ഷികളുടെ മൊഴിയെടുക്കാനള്ള ശ്രമത്തിലാണ് അന്വേഷണസംഘം. ഫെബ്രുവരി ഏഴിനാണ് യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ കെഎസ്ആർടിസി ബസിടിച്ച് അപകടമുണ്ടായത്. പാലക്കാട് നിന്നും വടക്കാഞ്ചേരിക്ക് സർവ്വീസ് നടത്തിയ കെഎസ്ആർടിസി ബസ് തട്ടി പാലക്കാട് കാവശ്ശേരി സ്വദേശി ആദർശ് , കാഞ്ഞങ്ങാട് മാവുങ്കാൽ ഉദയൻ കുന്ന് സ്വദേശി സബിത്ത് എന്നിവരാണ് മരിച്ചത്.
ലോറിയാണ് അപകടമുണ്ടാക്കിയതെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ ഒരു കാറിന്റെ ഡാഷ് ബോർഡിലെ കാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്നാണ് കെഎസ്ആർടിസി ബസിന്റെ പങ്ക് വ്യക്തമായത്. റോഡിന്റെ ഇടത് ഭാഗത്ത് ആവശ്യത്തിന് സ്ഥലം ഉണ്ടായിട്ടും ബസ് വലത്തോട്ട് വെട്ടിച്ച് എടുക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. അപകടത്തിൽ ദുരൂഹത ആരോപിച്ച് ഇരു കുടുംബങ്ങളും രംഗത്തെത്തിയിരുന്നു.
കെഎസ് ആർടിസി ബസ് ഡ്രൈവർ തൃശൂർ പീച്ചി സ്വദേശി സി.എൽ ഔസേപ്പിനെ സസ്പെന്റ് ചെയ്തിരുന്നു. കുഴൽമന്ദം പൊലീസ് അറസ്റ്റ് ചെയ്ത ഇദേഹത്തെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. 304 എ വകുപ്പ് മാത്രമാണ് ചുമത്തിയിരിക്കുന്നത്. കെഎസ് ആർടിസി ബസ് ഡ്രൈവർക്കെതിരെ യാത്രക്കാർ ചിലർ മൊഴി നൽകിയിട്ടുണ്ടെന്നാണ് സൂചന. കൂടുതൽ അന്വേഷണം നടത്തി ദുരൂഹത പുറത്ത് കൊണ്ട് വരാനുള്ള ശ്രമത്തിലാണ് പൊലീസ്.
സംഭവത്തിൽ അന്വേഷണ സംഘത്തിന് വീഴ്ച്ചയുണ്ടായെന്നാരോപിച്ച് സിപിഐ കുഴൽമന്ദം മണ്ഡലം കമ്മറ്റി, പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. കേസിൽ ദുര്‍ബല വകുപ്പുകൾ ചുമത്തിയത് പ്രതികളെ രക്ഷപെടാൻ സഹായിക്കാനാണെന്നാണ് സിപിഐയുടെ ആരോപണം. ഡ്രൈവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് സിപിഐ വ്യക്തമാക്കിയിരുന്നു.
Read Also: കുഴൽമന്ദം വാഹനാപകടം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത് സ്വാഗതം ചെയ്ത് മരിച്ച യുവാവിന്‍റെ കുടുംബം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam