
പത്തനംതിട്ട: വിവാഹ വാഗ്ദാനം നൽകി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. ആറന്മുള നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അഭിജിത്ത് സോമനാണ് പിടിയിലായത്. പെൺകുട്ടിയുടെ കയ്യിൽ നിന്ന് പ്രതി പണം തട്ടിയെടുത്തതായും പരാതിയുണ്ട്.
നിയമ വിദ്യാർത്ഥിനിയായ ഇരുപത്തിമൂന്നുകാരിയുടെ പരാതിയിലാണ് അഭിജിത്ത് സോമനെ ആറന്മുള പൊലീസ് ഇന്ന് രാവിലെ അറസ്റ്റ് ചെയതത്. എട്ട് മാസം മുമ്പ് പ്രതി പെൺകുട്ടിയുമായി പ്രണയത്തിലാവുകയും പല തവണ ലോഡ്ജുകളിൽ കൊണ്ട് പോയി ലൈംഗികമായി ചൂഷണം ചെയ്തെന്നുമാണ് പരാതി. ഇരുവരും ഒരേ കോളെജിലാണ് പഠിക്കുന്നത്. പെൺകുട്ടിക്ക് ഫീസ് അടയ്ക്കാൻ വീട്ടുകാർ കൊടുത്ത പണത്തിൽ നിന്ന് രണ്ട് തവണയായി കാറ് നന്നാക്കാനെന്ന പേരിൽ അമ്പതിനായിരവും വീട്ടിലെ സാമ്പത്തിക സ്ഥിതി മോശമാണെന്ന് പറഞ്ഞ് 75,000 രൂപയും പ്രതി കൈക്കലാക്കി. കോളേജിൽ ഫീസ് അടക്കാൻ സമയമായപ്പോൾ പെൺകുട്ടി പണം ആവശ്യപ്പെട്ടു . എന്നാൽ അഭിജിത്ത് ഒഴിഞ്ഞുമാറി. ഫീസ് കുടിശ്ശിക വന്നതോടെ കോളേജ് അധികൃതർ പെൺകുട്ടിയുടെ വീട്ടിൽ വിവരം അറിയിച്ചു. തുടർന്ന് പെൺകുട്ടി വീണ്ടും അഭിജിത്തിനോട് പണം ആവശ്യപ്പെട്ടെങ്കിലും പ്രതി ഫോൺ എടുക്കാതെ പരാതിക്കാരിയുടെ നമ്പർ ബ്ലോക്ക് ചെയ്തു. ഇതിൽ മനംനൊന്ത് ബുധനാഴ്ച കോളേജ് ഹോസ്റ്റലിൽ വച്ച് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചു.
സുഹൃത്തുക്കൾ ചേർന്ന് ആശുപത്രിയിൽ എത്തിച്ചതോടെയാണ് ജീവൻ രക്ഷിക്കാൻ കഴിഞ്ഞത്. ആശുപത്രിയിൽ വച്ച് പൊലീസ് മൊഴിയെടുത്തപ്പോഴാണ് പീഡന വിവരം പെൺകുട്ടി തുറന്ന് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ വൈകീട്ട് തന്നെ പ്രതിയെ കസ്റ്റഡിയിലെടുത്തിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ പ്രതിയായതോടെ അഭിജിത്തിനെ യൂത്ത് കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam