
പത്തനംതിട്ട: മുഖ്യമന്ത്രിയെ സമൂഹമാധ്യമങ്ങളിൽ അപഹസിച്ചതിന് അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകന് ജാമ്യം. സര്‍ഗാത്മകതയുടെ അതിര്‍വരമ്പ് നിശ്ചയിക്കാൻ പൊലീസിന് എന്താണ് അധികാരം എന്ന വിമർശനം ഉന്നയിച്ചാണ് തിരുവനന്തപുരം എസിജെഎം കോടതി ജാമ്യം നൽകിയത്. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനമെന്ന നിലയിലുള്ള വീഡിയോ പ്രചരിപ്പിച്ചതിന് ഇന്നലെയാണ് ആറന്മുള സ്വദേശിയായ സെബിൻ ജോൺസണെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സൈബര്‍ പൊലീസ് ആറന്മുളയിലെത്തിയായിരുന്നു സെബിൻ ജോൺസനെ അറസ്റ്റ് ചെയ്തത്.
വ്യാജ ഇലക്ട്രോണിക് രേഖയാണെന്ന് അറിഞ്ഞിട്ടും സമൂഹമാധ്യമത്തിൽ രാഷ്ട്രീയ വിദ്വേഷം പരത്താൻ ബോധപൂര്‍വ്വം ശ്രമം നടത്തിയെന്നായിരുന്നു കേസ്. പ്രതിക്കെതിരെ ഐടി വകുപ്പും ചുമത്തി. മൂന്നുവര്‍ഷം മുമ്പ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയാണ് ഷെയര്‍ ചെയ്തതെന്നായിരുന്നു പ്രതിഭാഗം വാദം. കൂടുതൽ ഇലക്ട്രോണിക് രേഖകൾ ശേഖരിക്കാൻ പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന പ്രോസിക്യൂഷൻ വാദം വഞ്ചിയൂര്‍ അഡീഷണൽ മജിസ്ട്രേറ്റ് കോടതി തള്ളി. പൊലീസിനെ വിമർശിച്ചാണ് ജാമ്യം.
അറസ്റ്റിൽ യൂത്ത് കോൺഗ്രസും കോൺഗ്രസും പൊലീസിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. പരാതി പോലും ഇല്ലാതെ സ്വമേധയ ആയിരുന്നു കേസെടുത്തത്. മുഖ്യമന്ത്രിക്കെതിരായ പോസ്റ്റുകൾക്കെതിരെ മാത്രമാണ് സൈബർ പൊലീസിന്‍റെ നടപടി എന്നായിരുന്നു കോൺഗ്രസ് ആക്ഷേപം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam