സെക്രട്ടറിയേറ്റിന് മുന്നിൽ മുട്ടിലിഴഞ്ഞും യാചിച്ചും ഉദ്യോഗാർഥികൾ: പ്രതിഷേധ മാർച്ചുകളിൽ ലാത്തി ചാർജ്, ജലപീരങ്കി

By Web TeamFirst Published Feb 15, 2021, 1:51 PM IST
Highlights

സംസ്ഥാന വ്യപകമായി നടന്ന പ്രതിഷേധ മാർച്ചുകള്‍ സംഘര്‍ഷത്തിലാണ് കലാശിച്ചത്. ബാരിക്കേ‍ഡ് ഭേദിക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ടി സിദ്ദിഖിനും കെഎസ്‍യു സംസ്ഥാന പ്രസിഡന്‍റ് കെ എം അഭിജിത്തിനും ലാത്തിയടിയേറ്റു.

തിരുവനന്തപുരം: തൊഴിലിനായുള്ള സഹന സമരത്തോട് സർക്കാർ മുഖം തിരിച്ചതോടെ സെക്രട്ടറിയേറ്റിന് മുന്നിൽ മുട്ടിലിഴഞ്ഞ് യാചനാ സമരവുമായി ഉദ്യോഗാർത്ഥികൾ. പിഎസ്‍സി റാങ്ക് പട്ടിക നീട്ടുന്നതിലും നിയമനം വേഗത്തിലാക്കുന്നതിലും ഇന്നത്തെ പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനമെടുക്കാത്തതിനെ തുടർന്നായിരുന്നു അസാധാരണ സമരം. പിൻവാതിൽ നിയമനത്തിനെതിരെ സംസ്ഥാന വ്യപകമായി നടന്ന പ്രതിഷേധ മാര്‍ച്ചുകള്‍ സംഘര്‍ഷത്തിലാണ് കലാശിച്ചത്.

ഇന്നത്തെ പ്രത്യേക മന്ത്രിസഭാ യോഗവും കൈവിട്ടതോടെ ഇനി എന്തിനാണ് ഇങ്ങനെ ജീവിക്കുന്നതെന്നാണ് ലാസ്റ്റ് ഗ്രേഡ് പട്ടികയിലെ ജീവനക്കാരുടെ ചോദ്യം. സെക്രട്ടറിയേറ്റിൻ്റെ സൗത്ത് ഗേറ്റിൽ നിന്നും സമരപന്തലിലേക്ക് ഓരോരുത്തരായി മുട്ടിലിഴഞ്ഞ് പ്രതിഷേധിച്ചു. കത്തുന്ന പൊരിവെയിലോന്നും പ്രശ്നമാക്കാതെ സ്ത്രീകളടക്കമുള്ളവരുടെ വേറിട്ട സഹനസമരം. സമരത്തിൻ്റെ തീവ്രത കൂൂട്ടാൻ സംഘർഷ വഴിതെരഞ്ഞെടുക്കുന്ന യുവജനസംഘടനകളുടെ പതിവ് ശൈലി വിട്ട് നടുറോഡിൽ വേദനയേറ്റുവാങ്ങി കണ്ണീർസമരം
മുട്ടുകുത്തിസമരത്തിനിടെ ചില ഉദ്യോഗാർത്ഥികൾ കുഴഞ്ഞുവീണ്, പൊട്ടിക്കരഞ്ഞു. കൂട്ടാളി വീഴുമ്പോഴും അടുത്ത സംഘം എന്ന മട്ടിൽ വിവിധ ജില്ലകളിൽ നിന്നെത്തിയ ഉദ്യോഗാർത്ഥികൾ അധികാരികളുടെ കണ്ണ് തുറപ്പിക്കാൻ സമരം തുടർന്ന് കൊണ്ടിരുന്നു. മണ്ണെണ്ണയൊഴിച്ചുള്ള ആത്മഹത്യാ ശ്രമം ശയനസമരവും പിന്നോട്ട് നടത്തവുമൊക്കെ പിന്നിട്ട ശേഷമായിരുന്നു യാചനാ സമരം.

അതിനിടെ, കോഴിക്കോട് കളക്ടേറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചും അക്രമാസക്തമായി. ബാരിക്കേ‍ഡ് ഭേദിക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. രണ്ട് തവണ ലാത്തിച്ചാജുണ്ടായി. കല്ലേറിലും സംഘർഷത്തിലും രണ്ട് പ്രവർത്തകർക്ക് പരിക്കേറ്റു. ടി.സിദ്ദിഖിനും കെഎസ്‍യു സംസ്ഥാന പ്രസിഡന്‍റ് കെ.എം.അഭിജിത്തിനും ലാത്തിയടിയേറ്റു.

പാലക്കാട് കളക്ടറേറ്റിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിൽ നേരിയ സംഘർഷം. പ്രവർത്തകർ ബാരിക്കേഡുകൾ മറിച്ചിടുകയും, കളക്ടറേറ്റിന് അകത്തേക്ക് ചാടിക്കയറുകയും ചെയ്തു. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. രണ്ടു വനിതാ പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. പാലക്കാട് കെഎസ് യു നടത്തിയ പിഎസ് സി ഓഫീസ് മാർച്ചിലും സംഘർഷം ഉണ്ടായി. സിവിൽ സ്റ്റേഷനിലേക്ക് ചാടിക്കടന്ന പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി.

 

click me!