തിരുവനന്തപുരത്ത് യുവാവിന് ക്രൂരമര്‍ദ്ദനം, പ്രതിക്കെതിരെ നിസാരവകുപ്പ് ചുമത്തി പൊലീസ്, ജാമ്യവും

By Web TeamFirst Published Nov 23, 2021, 7:34 PM IST
Highlights

കഴക്കൂട്ടം- മംഗലപുരം മേഖലയിൽ പൊലീസ് നിസ്സംഗതയാണ് വീണ്ടും ഗുണ്ടാസംഘങ്ങള്‍ സജീവമാകാൻ കാരണമെന്ന ആക്ഷേപം ഉയരുമ്പോഴാണ് മംഗലപുരം പൊലീസിന്‍റെ വീഴ്ച.

കഴക്കൂട്ടം: തിരുവനന്തപുരം - കഴക്കൂട്ടം മംഗലപുരം യുവാവിനെ ക്രൂരമായി മർദ്ദിച്ച (youth was brutally beaten) ലഹരിസംഘത്തിന് ഒത്താശ ചെയ്ത പൊലീസ് (police). സിസിടിവി ദൃശ്യങ്ങളടക്കം തെളിവുണ്ടായിട്ടും പ്രതിയായ ഫൈസലിനെതിരെ നിസാര വകുപ്പുകള്‍ ചുമത്തി മംഗലപുരം പൊലിസ് ജാമ്യത്തിൽ വിട്ടു. കൈകൊണ്ടടിച്ചാൽ ജാമ്യം ലഭിക്കാവുന്ന കേസാണെന്നും മൊഴി പ്രകാരം കേസെടുത്തുവെന്നാണ് പൊലീസ് വിശദീകരണം. മര്‍ദ്ദനത്തിനിരയായ അനസിന്‍റെ പല്ലു പോയതും യുവാവിനേറ്റ ഗുരുതര പരിക്കുമെല്ലാം കണ്ടില്ലെന്ന് നടിച്ച പൊലീസ് കണ്ണിൽ പൊടിയിടാന്‍ കേസെടുത്ത് ലഹരിസംഘത്തിലെ കണ്ണിയായ ഫൈസലിനെ ജാമ്യത്തിൽ വിട്ടു. കഴക്കൂട്ടം- മംഗലപുരം മേഖലയിൽ പൊലീസ് നിസ്സംഗതയാണ് വീണ്ടും ഗുണ്ടാസംഘങ്ങള്‍ സജീവമാകാൻ കാരണമെന്ന ആക്ഷേപം ഉയരുമ്പോഴാണ് മംഗലപുരം പൊലീസിന്‍റെ വീഴ്ച.

പരാതി നൽകിയിട്ടും ആദ്യം പൊലീസ് കേസെടുക്കാൻ തയ്യാറായില്ലെന്നും മർദ്ദനമേറ്റ അനസ് പറയുന്നു. ക്രൂരമായാണ് കഴിഞ്ഞ‌ദിവസം കണിയാപുരം പുത്തൻ തോപ്പ് സ്വദേശിയായ അനസിന് മർദ്ദനമേറ്റത്. നിരവധി കേസുകളിൽ പ്രതിയായ കണിയാപുരം മസ്താൻ മുക്ക് സ്വദേശി ഫൈസലും സംഘവുമാണ് മർദ്ദിച്ചത്. അനസും സുഹുത്തും കഴിഞ്ഞ ദിവസം ഭക്ഷണം കഴിക്കാൻ ബൈക്കിൽ പോകുമ്പോൾ ഫൈസലും സംഘവും തടഞ്ഞ് നിർത്തിയെന്നാണ് അനസ് പറയുന്നത്. മർദ്ദനത്തിൽ അനസിന്‍റെ രണ്ട് പല്ലുകള്‍ നഷ്ടമായി. ബൈക്കിന്‍റെ താക്കോൽ ഊരിയെടുക്കാൻ ശ്രമിച്ചത് തടഞ്ഞതോടെയാണ് മർദ്ദനമെന്നാണ് പരാതി. സംഭവത്തിന് പിന്നാലെ പരാതി കൊടുക്കാനെത്തിയെങ്കിലും മംഗലപുരം സ്റ്റേഷനിൽ നിന്നും കണിയാപുരം  സ്റ്റേഷനിൽ നിന്നും തിരിച്ചയച്ചെന്നാണ് അനസ് പറയുന്നത്. ഒടുവിൽ മർദ്ദനത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ അടക്കം വാർത്ത വന്നതോടെയാണ് പൊലീസ് കേസെടുത്തത്. അതിന് പിന്നാലെയാണ് പൊലീസിന്‍റെ കളി. 

click me!