ലാത്തിയേറില്‍ പരിക്കേറ്റ യുവാവ് ആശുപത്രി വിട്ടു; ചികിത്സാ ചിലവ് പൊലീസ് വഹിച്ചില്ലെന്ന് സിദ്ധിഖിന്‍റെ വാപ്പ

By Web TeamFirst Published Dec 5, 2019, 4:51 PM IST
Highlights

പൊലീസ് ഉദ്യോഗസ്ഥൻ വാഹന പരിശോധന സമയത്ത് വീഴ്ചവരുത്തിയെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ട് ഒരാഴ്ചക്കകം റൂറല്‍ എസ്‍പിക്ക് നല്‍കും

തിരുവനന്തപുരം: പൊലീസ് ലാത്തി എറിഞ്ഞതിനെ തുടർന്ന് നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സിദ്ധിഖ് ആശുപത്രി വിട്ടു. ബൈക്കിന് മുന്നിലേക്ക് പെട്ടെന്ന് ലാത്തിവീശി പൊലിസ് ഉദ്യോഗസ്ഥൻ ചാടി വിഴുകയായിരുന്നുവെന്നും പിന്നിട് സംഭവിച്ചത് എന്താണെന്ന് അറിയില്ലന്നും സിദ്ധിഖ് പറഞ്ഞു. ചികിത്സാ ചിലവ് വഹിക്കാമെന്ന് ചർച്ചയിൽ പൊലിസ് ഉറപ്പ് നൽകിയിരുന്നെന്നും എന്നാൽ അത് പാലിച്ചില്ലെന്നും സിദ്ധിഖിന്‍റെ വാപ്പ കുറ്റപ്പെടുത്തി. 

അതേസമയം സംഭവത്തില്‍ ക്രൈബ്രാഞ്ച് അന്വേഷണം തുടങ്ങി. പൊലീസ് ഉദ്യോഗസ്ഥൻ വാഹന പരിശോധന സമയത്ത് വീഴ്ചവരുത്തിയെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ട് ഒരാഴ്ചക്കകം റൂറല്‍ എസ്‍പിക്ക് നല്‍കും. പരിശോധന സമയത്ത്  സിപിഒ ചന്ദ്രമോഹനന്‍റെ കൈവശം ലാത്തി ഉണ്ടായിരുന്നു. റോഡിന്‍റെ മധ്യഭാഗത്ത് കയറിനിന്ന് ലാത്തി വീശി വാഹനം നിർത്താൻ ആവശ്യപ്പെട്ടു. തുടര്‍ന്ന് അമിതവേഗതയിലായിരുന്ന ബൈക്ക് നിയത്രണം തെറ്റി കാറിലിടിച്ചാണ് അപകടം ഉണ്ടായതെന്ന സാക്ഷിമൊഴി ശരിവക്കുന്ന തരത്തിലാണ് ക്രൈബ്രാഞ്ച്  കണ്ടെത്തലുകളും. 

കോടതിയുടെയും ഡിജിപിയുടെയും നിർദ്ദേശങ്ങള്‍ പാലിക്കാതെ  വാഹനപരിശോധന നടത്തിയെന്നും  അന്വേഷണ ഉദ്യോഗസ്ഥർ വിലയിരുത്തുന്നു. ബൈക്ക് അമിതവേഗതയിലായിരുന്നു എന്ന് വ്യക്തമാക്കുന്ന  സിസിറ്റിവി ദൃശ്യങ്ങളും  അന്വേഷണ ഉദ്യോഗസ്ഥർ ശേഖരച്ചിടുണ്ട്. ഇത് വരെ ദൃക്സാക്ഷികള്‍ ഉള്‍പ്പടെ മുപ്പതില്‍ അധികം പേരില്‍ നിന്നും ക്രൈബ്രാഞ്ച് മൊഴിയെടുത്ത് കഴിഞ്ഞു.

കൊല്ലം ജില്ലാ ക്രൈംബ്രാഞ്ച്  ഡിവൈഎസ്സ്‍പിക്കാണ് അന്വേഷണ ചുമതല. സിപിഒ ചന്ദ്രമോഹനന്‍ ഇപ്പോള്‍ സസ്പെൻഷനലിലാണ്. വാഹനപരിശോധനയ്ക്ക് നേതൃത്വം നല്‍കിയ എസ്‍ഐക്ക് വിഴ്ചസംഭവിച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്ന് കടക്കല്‍ സ്‍റ്റേഷനില്‍ നിന്നും സ്ഥലം മാറ്റിയിട്ടുണ്ട്  എസ്‍ഐക്ക്  എതിരെ വകുപ്പ്തല നടപടിക്ക് ആദ്യം കേസ്സ് അന്വേഷിച്ച പുനലൂർ ഡിവൈഎസ്‍പി നിർദ്ദേശിച്ചിരുന്നു.

click me!