നിറയാന്‍ കാത്ത് പീച്ചി ഡാം

By Web DeskFirst Published Jul 25, 2018, 9:27 AM IST
Highlights
  • പീച്ചിയിലെ ഇന്നലത്തെ ജലവിതാനം 78.00 മീറ്റര്‍ ആണ്. 74.25 മീറ്ററാണ് പരമാവധി ജലവിതാനം. 78.30 മീറ്ററായാല്‍ ജനങ്ങള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ് നല്‍കും. 78.9 മീറ്ററില്‍ എത്തിയാല്‍ വെള്ളം തുറന്നുവിടും.

തൃശൂര്‍: പീച്ചി ജലസംഭരണി നിറയാന്‍ 1.25 മീറ്റര്‍ വെള്ളം മതി. ഏറി വന്നാല്‍ രണ്ട് മൂന്ന് ദിവസത്തിനകം ഡാം തുറന്നേക്കുമെന്നാണ് സൂചന. അതേ സമയം തൃശൂരിലെ തന്നെ മറ്റൊരു അണക്കെട്ടായ ചിമ്മിനിയില്‍ സംഭരണശേഷിയുടെ 70 ശതമാനം വെള്ളമേ ആയിട്ടുള്ളൂ. എന്നാല്‍. വാഴാനി ഡാം അടുത്ത ദിവസങ്ങളിലായി തുറന്നേക്കും.

പീച്ചിയിലെ ഇന്നലത്തെ ജലവിതാനം 78.00 മീറ്റര്‍ ആണ്. 74.25 മീറ്ററാണ് പരമാവധി ജലവിതാനം. 78.30 മീറ്ററായാല്‍ ജനങ്ങള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ് നല്‍കും. 78.9 മീറ്ററില്‍ എത്തിയാല്‍ വെള്ളം തുറന്നുവിടും. സംഭരണശേഷിയുടെ 82.56 ശതമാനം വെള്ളമാണിപ്പോഴുള്ളത്. 86.56 ശതമാനമായാല്‍ ജാഗ്രത മുന്നറിയിപ്പ് നല്‍കണം. 78.394 ദശലക്ഷം ഘനമീറ്ററാണ് ഇന്നത്തെ സ്റ്റോറേജ്. പരമാവധി സ്റ്റോറേജ് 94.946 ദശലക്ഷം ഘനമീറ്ററാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ശരാശരി അഞ്ച് ദശലക്ഷം ഘനമീറ്റര്‍ വീതം വെള്ളം ഓരോ ദിവസങ്ങളിലും ഒഴുകിയെത്തിയിരുന്നുവെങ്കിലും മഴയുടെ ശക്തി അല്പം കുറഞ്ഞതിനാല്‍ ഇന്നലെ ഒഴുകിയെത്തിയത് 2.834 ദശലക്ഷം ഘനമീറ്റര്‍ മാത്രമാണ്.

കഴിഞ്ഞ രാത്രിയും ഇന്നലെ പകലും മഴവീണ്ടും കനത്തതിനാല്‍ നീരൊഴുക്കും ശക്തമായിട്ടുണ്ട്. രണ്ട് മൂന്ന് ദിവസത്തിനകം സംഭരണി നിറഞ്ഞ് തുറന്ന് വിടാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജലസേചന വകുപ്പ് അധികൃതര്‍ അറിയിച്ചു. ഡാം തുറക്കുന്നതോടെ വന്‍തോതില്‍ വിനോദസഞ്ചാരികളും പീച്ചിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. 

അതേസമയം ചിമ്മിനി ഡാമില്‍ 70.76 ശതമാനം വെള്ളമേ ആയിട്ടുള്ളൂ. 151.55 ദശലക്ഷം ഘനമീറ്റര്‍ സംഭരണശേഷിയുള്ള ഡാമിലെ ഇന്നലത്തെ അളവ് 107.25 ദശലക്ഷം ഘനമീറ്ററാണ്. 70.3 മീറ്ററാണ് ഇന്നത്തെ ജലവിതാനം. പരമാവധി ജലവിതാനം 76.40 മീറ്ററാണ്. ഡാം നിറയാന്‍ ഇനിയും ആറ് മീറ്റര്‍ വെള്ളം ഉയരണം.വാഴാനി ഡാമില്‍ ജലവിതാനം 60.12 മീറ്ററിലെത്തി. (പരമാവധി 62.480) 88.18 ശതമാനം വെള്ളം നിറഞ്ഞു. 18.121 ദശലക്ഷ ഘനമീറ്റര്‍ സംഭരണശേഷിയുള്ള ഡാമില്‍ 15.98 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണുള്ളത്. 61.5മീറ്റര്‍ വെള്ളമായാല്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കും. രണ്ട് ദിവസത്തിനകം വാഴാനി ഡാമും തുറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

click me!