keralalive
കോഴിക്കോട്: നിരോധിത ലഹരി മരുന്നായ എംഡിഎംഎ (മെഥിലിന്‍ ഡൈയോക്‌സി മീഥാംഫിറ്റമൈന്‍)യുമായി യുവാവ് പൊലീസ് അറസ്റ്റില്‍. കോഴിക്കോട് ഇരിങ്ങാടന്‍ പള്ളി വളാങ്കുളം സ്വദേശിയായ നെടൂളി പറമ്പില്‍ അതുല്‍ കൃഷ്ണ (19) യാണ് പിടിയിലായത്. നഗരത്തിലെ വിദ്യാര്‍ഥികള്‍ക്കും ചെറുപ്പക്കാര്‍ക്കും വിതരണത്തിനുകൊണ്ടുവന്ന 1300 മില്ലിഗ്രാം എംഡിഎംഎമ്മുമായി വളാങ്കുളം ബസ് സ്റ്റോപ്പിന് സമീപത്ത് നിന്ന് ചേവായൂര്‍ പൊലിസും കോഴിക്കോട് ജില്ലാ ആന്‍റി നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ ഫോഴ്‌സും (ഡന്‍സാഫ്) ചേര്‍ന്ന് പിടികൂടിയത്.
ലഹരിമരുന്ന് ഉപയോഗിച്ച് വരുന്ന ഇയാള്‍ കഴിഞ്ഞ ആഴ്ച ബംഗളൂരുവിൽ ലഹരിമരുന്നുകള്‍ വാങ്ങുന്നതിനായി പോയതായി ഡന്‍സാഫിന് രഹസ്യവിവരം ലഭിച്ചിരുന്നു. അന്നു മുതല്‍ ഡന്‍സാഫിന്‍റെ നിരീക്ഷണത്തിലായിരുന്നു ഇയാള്‍. തിങ്കളാഴ്ച ലഹരിമരുന്നുമായി ബംഗളൂരുവിൽ നിന്നും കോഴിക്കോട് എത്തിയ അതുല്‍ വില്‍പനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎയുമായി തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിയോടെ വളാംകുളത്തുള്ള ബസ് സ്റ്റോപ്പിന് സമീപത്ത് എത്തിയതായി രഹസ്യവിവരം ലഭിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ നീക്കത്തിലാണ് ജീന്‍സിന്‍റെ പായ്ക്കറ്റില്‍ ഒളിപ്പിച്ച് സൂക്ഷിച്ച ക്രിസ്റ്റല്‍ രൂപത്തിലുള്ള എംഡിഎംഎയുമായി ഇയാള്‍ പൊലിസിന്‍റെ പിടിയിലായത്.
ചേവായൂര്‍ സബ് ഇന്‍സ്‌പെക്റ്റര്‍ കെ. അബ്ദുള്‍ മജീദ്, സീനിയര്‍ സിപിഒ സുനില്‍ കുമാര്‍, കോഴിക്കോട് സിറ്റി ആന്‍റി നാര്‍കോട്ടിക് സ്‌പെഷല്‍ ആക്ഷന്‍ ഫോഴ്‌സ് അംഗങ്ങളായ അബ്ദുള്‍ മുനീര്‍. എം.കെ, രാജീവന്‍. കെ, മുഹമ്മദ് ഷാഫി. എം, സജി. എം, ജോമോന്‍. കെ.എ, നവീന്‍. എന്‍, ജിനേഷ്. എം, സുമേഷ്. എ.വി, അഖിലേഷ്. പി, സോജി. പി, രതീഷ്. കെ, രജിത്ത് ചന്ദ്രന്‍ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.