
തിരുവനന്തപുരം: വെങ്ങാനൂർ പഞ്ചായത്തിലെ പെരിങ്ങമ്മലയിൽ ജല അതോറിറ്റിയുടെ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്ന് വരുന്ന പൈപ്പ് ലൈനിൽ വരുന്ന കുടിവെള്ളത്തിൽ പുഴുക്കളെ കണ്ടു. സംഭവത്തില്‍ ജനങ്ങളുടെ പരാതി ഏറിയതോടെ വെള്ളത്തിൽ ക്ളോറിൻ വാരി കലക്കി ജല അതോറിറ്റി തടിയൂരി. പേരിങ്ങാമലയിലെ പണ്ടാരംവിളാകത്ത് ആണ് പൊതുടാപിൽ നിന്നും ലഭിക്കുന്ന വെള്ളത്തിൽ പുഴുക്കൾ വരുന്നത്.
പ്രദേശവാസികൾ ഭക്ഷണം പാകം ചെയ്യാനും കുടിക്കാനും ഒക്കെ ഈ വെള്ളമാണ് ആശ്രയിക്കുന്നത്. വെള്ളായണി കായലിൽ സ്ഥാപിച്ചിട്ടുള്ള വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്നുമാണ് ഇവിടേക്ക് കുടിവെള്ളം എത്തുന്നത്. ജീവനോടെ ഉള്ള പുഴുക്കൾ വരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് നാട്ടുകാർ പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചത്.
വെള്ളയാണിയിൽ നിന്നാണ് വെങ്ങാനൂർ, മുട്ടക്കാട്, വിഴിഞ്ഞം ഭാഗത്തേക്കും കുടിവെള്ളം എത്തുന്നത്.
വാർഡ് മെമ്പർ വാട്ടർ അതോറിറ്റി അധികൃതരും ആയി ബന്ധപ്പെട്ടെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. പകർച്ചവ്യാധികൾ പടരുന്ന മഴക്കാലത് സർക്കാർ നൽകുന്ന കുടിവെള്ളത്തിൽ തന്നെ പുഴുക്കളെ കിട്ടുന്ന സാഹചര്യം ആശങ്ക ഉളവാക്കിയിട്ടുണ്ട്. ജലഅതോറിറ്റി അധികൃതർ ക്ളോറിൻ വാരി തട്ടി തടിയൂരിയതിന് ശേഷം പൈപ്പിലൂടെ വരുന്ന വെള്ളത്തിൽ ചത്ത പുഴുക്കൾ കൂടി എത്തുന്നുണ്ടെന്നു പ്രദേശ വാസികൾ ആരോപിക്കുന്നു.