
ഇത് ഡെങ്കിപ്പനി കാലം. ഡെങ്കിയെ തുരത്താന്‍ പഠിച്ച പണി പതിനെട്ടും നോക്കുകയാണ് സര്‍ക്കാരും ആരോഗ്യവകുപ്പും. എന്നാല്‍ ഒന്നും ഫലം കാണുന്നില്ലെന്ന് മാത്രം. നാള്‍ക്കുനാള്‍ കൂടുതല്‍ ഡെങ്കി കേസുകള്‍ പുതിയതായി വരുന്നുണ്ട്. എന്നാൽ ആധുനിക സാങ്കേതികവിദ്യയുടെ പിന്‍ബലത്തിൽ ഡെങ്കിപ്പനിയെ നേരിടാന്‍ ഒരുങ്ങുകയാണ്, വെബ് ലോകത്തെ അതികായരായ ഗൂഗിള്‍. കൊതുകിനെ കൊല്ലാന്‍ മറ്റൊരു കൊതുക് എന്ന ആശയമാണ് ഗൂഗിളിന്റെ മാതൃസ്ഥാപനമാണ് ആല്‍ഫബറ്റ് മുന്നോട്ടുവെക്കുന്നത്. അതും ഒന്നും രണ്ടുമല്ല 20 മില്ല്യണ്‍ പ്രതിരോധകൊതുകുകളെയാണ് ഇത്തരത്തില്‍ രംഗത്തിറക്കുന്നത്. ആരോഗ്യരംഗത്ത് വലിയ പ്രതീക്ഷകളുമായാണ് ആല്‍ഫബറ്റ് വികസിപ്പിച്ച സൂപ്പര്‍ കൊതുകിന്‍റെ വരവ്. അമേരിക്കയിലെ ഫ്രസ്നോയില്‍ വോള്‍ബാച്യ ബാക്റ്റീരിയകള്‍ നിക്ഷേപിച്ച സൂപ്പര്‍ കൊതുകുകളെ ഉപയോഗിച്ചുള്ള കൊതുകുവേട്ട ആരംഭിച്ചു. കൃത്രിമ ആണ്‍ കൊതുകുകളെ ഉപയോഗിച്ച് സിക്ക, ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ തുടങ്ങിയവ പരത്തുന്ന ഈഡിസ് ഈജിപ്തി കൊതുകിനെ ഇല്ലാതാക്കുന്നതാണ് ആല്‍ഫബറ്റിന്റെ പദ്ധതി.
പെണ്‍ കൊതുകുകളില്‍ വോള്‍ബാച്യ വൈറസ് വഹിക്കുന്ന കൊതുകുകള്‍ മുട്ട നിക്ഷേപിച്ച് അവയെ ഇല്ലാതാക്കുകയാണ് ചെയ്യുക. മനുഷ്യന് യാതൊരു പ്രശ്നങ്ങളും സൃഷ്ടിക്കാത്ത ഇവയിലൂടെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ കൊതുകിനെ ഇല്ലാതാക്കാനാണ് ശ്രമം. മുള്ളിനെ മുള്ളുകൊണ്ടെടുക്കുക വഴി ഗുരുതരമായ സിക്ക രോഗം ഉള്‍പ്പെടെയുള്ളവയെ ചെറുക്കാനാകുമെന്നാണ് പ്രതീക്ഷ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam