
അന്ന് പഴി പറഞ്ഞ സാമൂഹിക മാധ്യമങ്ങൾ ഇന്ന് അനുഷ്കയെ ഇരുകൈയും നീട്ടി സ്വീകരിച്ചു. സമീപകാലത്ത് മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും ഇത്രമാത്രം ചര്‍ച്ച ചെയ്ത വ്യക്തികള്‍ വേറെയുണ്ടാകില്ല. ഗോസിപ്പുകളിലൂടെ നാമ്പിട്ട് സൗഹൃദകാഴ്ചകളിലൂടെ പൂവിട്ട ആ പ്രണയത്തിന് ശുഭപര്യവസാനമാണ് ആരാധകലക്ഷങ്ങൾ ഒരേ മനസോടെ കാത്തിരുന്നത്. അതാണ് കഴിഞ്ഞ ദിവസം ഇറ്റലിയിൽ പൂവണിഞ്ഞത്. കളിക്കളത്തിൽ തികഞ്ഞ പോരാളിയും ഒറ്റക്ക് നിന്ന് പടനയിക്കാൻ കെൽപ്പുള്ള നായകനുമാണ് വിരാട് കോലി. ആ കളിയഴകിൽ വീണുപോയി ആരാധകരായവർക്ക് അയാളുടെ പ്രണയവും ഇഷ്ട വിഷയമായി. അനുഷ്ക ശർമയെ മിന്നുകെട്ടി സ്വന്തമാക്കുമ്പോള്‍ വിരാട് കോലിയുടെ ആ പ്രണയ യാത്രയും പലരും ഒാർത്തെടുക്കുന്നു.
2014ലെ ഇംഗ്ലണ്ട് പര്യടനം, 2015ലെ ലോകകപ്പ് സെമിഫൈനൽ, 2016ലെ ട്വിൻറി 20 ലോകകപ്പിൽ വെസ്റ്റ്ഇൻഡീസുമായുള്ള സെമിഫൈനൽ എന്നിവയിലെ കോലിയുടെ മോശം പ്രകടനം സാമൂഹിക മാധ്യമങ്ങളെ അനുഷ്ക ശർമക്കെതിരെ തിരിച്ചിരുന്നു. എന്നാൽ അപ്പോഴെല്ലാം അനുഷ്കക്കൊപ്പം നിന്ന കോലി ബന്ധത്തിലെ ആഴവും സത്യവും പറയാതെ പറഞ്ഞു. ദീർഘമായ പോസ്റ്റിലൂടെയാണ് കോലി വിമർശകൾക്ക് മറുപടി പറഞ്ഞത്. തന്നിൽ എന്തെങ്കിലും പോസിറ്റീവ് ഗുണങ്ങൾ ഉണ്ടെങ്കിൽ അതിന് പ്രചോദനം അനുഷ്കയാണെന്നും കോലി തുറന്നുപറഞ്ഞുകൊണ്ടാണ് വിമർശക കൂട്ടങ്ങളുടെ വായടപ്പിച്ചത്.
ഇറ്റലിയിലെ മിലാനില്‍ വച്ചു നടന്ന വിവാഹത്തില്‍ ഇരുവരുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുകളും മാത്രമാണ് പങ്കെടുത്തത്. ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയില്‍ നിന്നൊഴിഞ്ഞ് വിരാടും സിനിമാഷൂട്ടിംഗിന് അവധി നല്‍കി അനുഷ്‌കയും തിരക്കുകളില്‍ നിന്നു മാറി നിന്നപ്പോള്‍ തന്നെ ഇരുവരുടേയും വിവാഹം ഉടനുണ്ടെന്ന രീതിയില്‍ അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കൃത്യമായ ഒരു സ്ഥിരീകരണം കോലിയോ അനുഷ്‌കയോ ഇവരുമായി ബന്ധപ്പെട്ടവരോ നല്‍കിയിരുന്നില്ല. ഒടുവില്‍ തിങ്കളാഴ്ച്ച രാത്രി ഒന്‍പത് മണിയോടെ ഇരുവരും ട്വിറ്ററിലൂടെ വിവാഹചിത്രം പങ്കുവച്ചപ്പോള്‍ ആണ് സസ്‌പെന്‍സിന് അവസാനമായത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam