
ചെന്നൈ: മകനെ തട്ടിക്കൊണ്ട് പോയതായി നാടകം കളിച്ച് ഭാര്യയുടെ ആഭരണം പണയം വച്ച് പണം കൈക്കലാക്കിയ ഭര്‍ത്താവ് അറസ്റ്റില്‍. തമിഴ്നാട്ടിലെ പുരസവാക്കം സ്വദേശിയും ട്രാവല്‍ കമ്പനി ഉടമയുമായ പി.രവി കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ച തങ്ങളുടെ മൂന്നു വയസുകാരനായ മകന്‍ ഗണേശിനെ ആരോ തട്ടിക്കൊണ്ടുപോയതായും അവര്‍ അഞ്ച് ലക്ഷം ആവശ്യപ്പെടുന്നതായും രവി ഭാര്യയെ അറിയിച്ചു. തുടര്‍ന്ന് തന്‍റെ ആഭരണങ്ങള്‍ പണയം വച്ച് ഭാര്യ പണം രവിക്ക് കൈമാറി.
തന്‍റെ സുഹൃത്ത് വേണുവിന്‍റെ വീട്ടിലാണ് മകനെ ഇയാള്‍ ഏല്‍പ്പിച്ചത്. എന്നാല്‍ വേണുവും കുടുംബവും വിവരങ്ങള്‍ അറിഞ്ഞിരുന്നില്ല. പണവുമായെത്തിയ ഇയാള്‍ കുട്ടിയെ തിരിച്ച് വാങ്ങി പണം നല്‍കുകയും പണം വാങ്ങാന്‍ മറ്റൊരാള്‍ എത്തുമെന്ന് അറിയിക്കുകയും ചെയ്തു. പിന്നീട് അനന്ദ് എന്നൊരാള്‍ പണം വാങ്ങാനായി എത്തി.
എന്നാല്‍ മകനെ തട്ടിക്കൊണ്ട് പോയ വിവരം ഭാര്യ പൊലീസില്‍ അറിയിച്ചിരുന്നു. കുട്ടിയുമായി തിരിച്ചെത്തിയ രവിയെ പൊലീസ് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സംഭവത്തിന്‍റെ സത്യാവസ്ഥ പുറത്തായത്. കടബാധ്യതനായ ഇയാള്‍ക്ക് പണത്തിന് ആവശ്യമുണ്ടായിരുന്നു. ഭാര്യയോട് കടത്തിന്‍റെ പേരില്‍ ആഭരണങ്ങള്‍ ചോദിക്കാന്‍ മടിച്ചത് കൊണ്ടാണ് ഇത്തരത്തില്‍ ഒരു നാടകം കളിച്ചതെന്നാണ് പൊലീസ് പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam