
ചിന്ദ്വാര: കാമുകൻ (lover) തന്നോട് സംസാരിക്കുന്നില്ലെന്ന പരാതിയുമായി പൊലീസിന്റെ (police) എമർജൻസി ഹെൽപ് ലൈനിൽ വിളിച്ച് പരാതി പറഞ്ഞ് യുവതി. മധ്യപ്രദേശിലെ ചിന്ത്വാരയിലാണ് വിചിത്രമായ പരാതിയുമായി യുവതി പൊലീസിനെ സമീപിച്ചത്. എന്നാൽ ഇതുകൊണ്ടൊന്നും തീരുന്നില്ല വാർത്തയിലെ കൌതുകം. അർധരാത്രി തന്നെ കാമുകനെ കണ്ടെത്തിയ പൊലീസ്, ഇരുവർക്കുമിടയിലെ പ്രശ്നങ്ങൾ പരിഹരിച്ച് വിവാഹം കഴിപ്പിച്ചു വിട്ടു.
സംഭവത്തിൽ ചിന്ദ്വാര പൊലീസ് പറയുന്നത് ഇങ്ങനെ. ചിന്ദ്വാരയിൽ നിന്നുള്ള യുവതി സരണിയിലുള്ള യവാവുമായി പ്രണയത്തിലായിരുന്നു. യുവാവിന്റെ ജന്മദിനത്തിൽ, പല കാരണങ്ങളാൽ യുവതിക്ക് യുവാവിനോട് സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല. ഇത് അവർക്കിടയിൽ വഴക്കിനും പിണക്കത്തിനും കാരണമായി. ഒടുവിൽ യുവാവ് യുവതിയോട് മിണ്ടുന്നത് നിർത്തുകയും ചെയ്തു. യുവാവിനെ കാണാൻ യുവതി പലതവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
എന്തു ചെയ്യണമെന്നറിയാതെ, ഒടുവിൽ യുവതി 100- ൽ വിളിക്കുകയും കാമുകനുമായി സംസാരിക്കാൻ പോലീസിനോട് ആവശ്യപ്പെടുകയും ചെയ്തു. സഹായമഭ്യർത്ഥിച്ച് പോലീസിൽ എത്തിയ യുവതിയുടെ പരാതി പൊലീസും ഗൗരവത്തിലെടുത്ത് യുവാവിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. കൗൺസിലിങ്ങിന് ശേഷം യുവാവ് യുവതിയുമായി സംസാരിക്കാൻ തയ്യാറായി. തുടർന്ന് പൊലീസ് ഇരുവരോടും വിവാഹം കഴിക്കാൻ ഉപദേശിച്ചു. വീട്ടുകാരും സമ്മതം മൂളിയതോടെ കാര്യങ്ങൾ എളുപ്പമായി. ഇരുവരും ആര്യസമാജ് മന്ദിറിൽ വിവാഹച്ചടങ്ങുകൾ നടത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam