
ലോകത്തിന്‍റെ ചില ഭാഗങ്ങളിലും ഉത്തരേന്ത്യയിലും വ്യാപകമായി കണ്ടുവരുന്ന പകര്‍ച്ചപ്പനിയാണ് കരിമ്പനി അഥവാ കാലാഅസാര്‍. ലീഷ്മാനിയാസിസ് എന്ന രോഗം ആന്തരികാവയവത്തെ ബാധിക്കുമ്പോഴാണ് കരിമ്പനി ഉണ്ടാകുന്നത്. തൊലിപ്പുറത്തെ മുഴകളും പാടുകളുമായും ഈ രോഗം പ്രത്യക്ഷപ്പെടാം. കേരളത്തിന്റെ ആദിവാസി മേഖലകളില്‍ ഇത്തരം രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
കേരളത്തില്‍ കരിമ്പനി ഇപ്പോള്‍ ഒരാള്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേരളത്തില്‍ കരിമ്പനി അപൂര്‍വമായി മാത്രമേ കാണാറുള്ളൂ. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തൃശൂര്‍ മലപ്പുറം ജില്ലകളിലായി മൂന്നു പേരില്‍ കരിമ്പനി സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 2005ലും 2016ലും കരിമ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കൊതുകുകളുടെ മൂന്നിലൊന്ന് വലിപ്പമുള്ള മണലീച്ചകള്‍ അഥവാ സാന്റ് ഫ്‌ളൈ ആണ് കരിമ്പനി പരത്തുന്നത്. ഈ പ്രാണികള്‍ പൊടിമണ്ണിലാണ് മുട്ടയിട്ട് വിരിയിക്കുന്നത്. പൊടിമണ്ണ് ധാരാളമായി കാണുന്ന സ്ഥലങ്ങളിലും അകവശം പൂശാത്ത ചുമരുകളുള്ള വീടുകളിലും ഈ ജീവികളെ ധാരളമായി കാണാം. മണലീച്ചകളെ നശിപ്പിക്കുകയും അവ വളരുന്ന ചുറ്റുപാടുകള്‍ ഇല്ലാതാക്കുകയും ചെയ്യുക എന്നതാണ് പ്രധാന രോഗ പ്രതിരോധ മാര്‍ഗം.
പ്രധാന ലക്ഷണങ്ങള്‍
മാരകമായ രോഗമായതിനാല്‍ കരിമ്പനി വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. വിട്ടുമാറാത്ത പനിയോടൊപ്പം രക്തക്കുറവ്, ക്ഷീണം എന്നിവയാണ് കരിമ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. ആന്തരികാവയവങ്ങളായ പ്ലീഹ, കരള്‍, അസ്ഥിമജ്ജ തുടങ്ങിയവയെ ബാധിക്കുന്നു. വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കില്‍ മരണകാരണവുമാകും. കൃത്യമായ സമയത്ത് രോഗനിര്‍ണയം നടത്താന്‍ കഴിഞ്ഞാല്‍ പൂര്‍ണമായി ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്ന രോഗമാണ് കരിമ്പനി.
എങ്ങനെ തടയാം?
മണലീച്ചകളാണ് കരിമ്പനി പരത്തുന്നത് എന്നതിനാല്‍ അവയെ നശിപ്പിക്കുകയാണ് പ്രധാന പ്രതിരോധ മാര്‍ഗം. ഇതിന്റെ ഭാഗമായി വീടുകളില്‍ കരിമ്പനിക്ക് കാരണക്കാരായ മണലീച്ചകളെ നശിപ്പിക്കാനായി പ്രത്യേക ലായനി തളിക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam