
കുട്ടികളുടെ മനോവ്യക്തിത്വ വികസനത്തിനു തടസ്സമുണ്ടാക്കുന്ന രോഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഓട്ടിസം. ഈ രോഗത്തിന്റെ യഥാര്‍ഥകാരണങ്ങള്‍ ശരിയായി കണ്ടെത്തിയിട്ടില്ലെങ്കിലും ജനിതകകാരണമാണ് പ്രധാനമായി പറയുന്നത്. ഓട്ടിസം എന്നത് ഒരു പെരുമാറ്റത്തിലുള്ള വൈകല്യമായാണ് കുട്ടിയില്‍ കണ്ടുതുടങ്ങുന്നത്. ഒാട്ടിസവും കാരണങ്ങളും എന്ന വിഷയത്തെ പറ്റി ആസ്റ്റര്‍ മെഡിസിറ്റിയിലെ ഡവലപ്‌മെന്റല്‍ പീഡിയാട്രിഷ്യനായ ഡോ.സൂസൻ മേരി സക്കറിയ സംസാരിക്കുന്നു.
കുട്ടികളിലെ പെരുമാറ്റത്തിലും സംസാരത്തിലുമുള്ള വൈകല്യങ്ങള്‍ ഓട്ടിസത്തിന്റെ ലക്ഷണങ്ങളാണെന്ന് ഡോ.സൂസൻ മേരി പറയുന്നു. ഒാട്ടിസമുള്ള കുട്ടികൾക്ക് പുറം ലോകവുമായി സമ്പര്‍ക്കത്തിലേർപ്പെടാൻ വളരെയധികം പ്രയാസമായിരിക്കും. അവർക്ക് ബുദ്ധിസംബന്ധമായിട്ടുള്ള പ്രശ്‌നങ്ങളല്ല ഉള്ളത്. ഒരാളോട് എങ്ങനെ സംസാരിക്കണം, എങ്ങനെ പെരുമാറണമെന്നുള്ള കാര്യങ്ങള്‍ ഒാട്ടിസമുള്ള കുട്ടികൾക്ക് അറിയില്ല. ഒാട്ടിസം ഒരു രോഗമല്ലെന്നും ഡോ. സൂസൻ പറയുന്നു.
ശാരീരിക വളര്‍ച്ചയുടെ നാഴികക്കല്ലുകള്‍ ഏറെക്കുറെ സാധാരണമാണെങ്കിലും മാനസികവളര്‍ച്ചയും ബുദ്ധിവികാസവും മന്ദമായിരിക്കും. രണ്ടു വയസ്സിനുശേഷവും അമ്മയുടെ മുഖത്തുപോലും നോക്കുകയോ പ്രതികരിക്കുകയോ ചെയ്യായ്ക, സംസാരശേഷി പ്രായത്തിനനുസരിച്ച് മെച്ചപ്പെടാതിരിക്കുക, വീട്ടിലുള്ളവരുമായി യാതൊരു രീതിയിലും സമ്പര്‍ക്കമില്ലാതെയിരിക്കുക, ചെയ്യുന്ന പ്രവൃത്തികളും മറ്റും വീണ്ടും വീണ്ടും ചെയ്യുക തുടങ്ങിയ ലക്ഷണങ്ങള്‍ പ്രധാനമായും ഓട്ടിസത്തില്‍ കണ്ടുവരുന്നു. ഒാട്ടിസമുള്ള കുട്ടികൾ അവരുടെതായ ലോകത്ത് ഒതുങ്ങി കൂടാറാണ് പതിവ്.
വിളിച്ചാല്‍ വിളി കേള്‍ക്കാതിരിക്കുക, ഒന്നും ശ്രദ്ധിക്കാതിരിക്കുക, ഉപ്പൂറ്റി പൊക്കി നടക്കുക, സന്തോഷം വരുമ്പോള്‍ കൈയ്യടിക്കുക, കുക്കറിന്റെ ശബ്ദം കേട്ടാല്‍ ചെവി അടയ്‌ക്കുക ഇതൊക്കെയാണ് ഒാട്ടിസത്തിന്റെ പ്രധാന ലക്ഷണങ്ങൾ. ആറ് മാസം ആകുമ്പോഴേ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങാമെന്ന് ഡോ. സൂസൻ പറയുന്നു. ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് തെറാപ്പിയാണ് പ്രധാനമായി കൊടുക്കേണ്ടത്. കുട്ടികളുടെ തെറാപ്പി രക്ഷിതാക്കളും പഠിച്ചിരിക്കണമെന്ന് ഡോ. സൂസൻ പറയുന്നു. ഈ വിഷയത്തെ കുറിച്ച് കൂടുതലറിയാൻ താഴെയുള്ള വീഡിയോ കാണുക...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam