
ഡ്രൈവിങ്ങ് ലൈസൻസ് ഉണ്ടായിട്ടും പേടി കൊണ്ട് വാഹനം ഓടിക്കാൻ പറ്റാത്ത നിരവധി സ്ത്രീകൾ നമ്മുക്കിടയിലുണ്ട്. ആരെങ്കിലും കളിയാക്കുമോ, വണ്ടി എവിടെയെങ്കിലും പോയി ഇടിക്കുമോ എന്നൊക്കെയുള്ള പേടി സ്ത്രീകളുടെ മനസിലുണ്ട്.
പതിനെട്ടു വയസ്സിൽ തന്നെ ലൈസൻസ് എടുത്തെങ്കിലും കല്യാണം കഴിയുന്നത് വരെ, അത് വെറും ഒരു അഡ്രസ് പ്രൂഫ് ആയി മാത്രം ഉപയോഗിക്കുകയായിരുന്നുവെന്നാണ് അവതാരകയും സംഗീത സംവിധായകൻ കൈലാസ് മേനോന്റെ ഭാര്യയുമായ അന്നപൂർണ ലേഖ പിള്ള ഫേസ് ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നത്.
സ്ത്രീകൾക്ക് ഡ്രൈവിങ് ആത്മവിശ്വാസം പകർന്ന് അഡ്വക്കറ്റ് ഷാനിബ അലി പങ്കുവച്ച കുറിപ്പും അന്നപൂർണ പോസ്റ്റിൽ ചേർത്തുവച്ചിട്ടുണ്ട്.
അന്നപൂർണയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം...
പതിനെട്ടു വയസ്സിൽ തന്നെ ലൈസൻസ് എടുത്തെങ്കിലും കല്യാണം കഴിയുന്നതു വരെ, അത് വെറും ഒരു അഡ്രസ് പ്രൂഫ് ആയി മാത്രം ഉപയോഗിക്കുകയായിരുന്നു. കല്യാണം കഴിഞ്ഞു ആദ്യ ആഴ്ച തന്നെ Kailas Menon മഞ്ഞക്കാർ എന്ന് വിളിക്കുന്ന Fiat S10 ഗിഫ്റ്റ് ചെയ്തു, തനിയെ ഓടിക്കാൻ പറഞ്ഞു. ആള് സ്ത്രീശക്തീകരണത്തിന്റെ ഭാഗമായി ചെയ്തതാ എന്ന് തെറ്റിദ്ധരിച്ചെങ്കിലും, "എന്നെ ഒന്ന് കൊണ്ടുപോകാമോ" എന്ന ചോദ്യങ്ങളിൽ നിന്ന് രക്ഷപെടാൻ വേണ്ടി ചെയ്ത പണിയാണോന്നു നല്ല ഡൌട്ട് ഉണ്ട്.
കാര്യം എന്തൊക്കെ ആയാലും എറണാകുളം ജീവിതത്തിൽ ഏറ്റോം ഉപകരിച്ചതും വണ്ടിയോടിക്കാൻ അറിയാവുന്നത് തന്നെയാണ്.
2017ലെ most liked photo എന്ന് ഫേസ്ബുക് ഓർമ്മപ്പെടുത്തിയപ്പോൾ മനസ്സിൽ വന്നതു കുറച്ചു നാൾ മുന്നേ സഹപ്രവർത്തക ഷാനിബ എഴുതിയ പോസ്റ്റ് ആണ്.
വലത്തോട്ട് ഇൻഡിക്കേറ്റർ ഇട്ടു ഇടത്തോട്ട് തിരിക്കാറില്ലെങ്കിലും, വണ്ടി ഓടിക്കാൻ മടിയായി അല്ലെങ്കിൽ ധൈര്യം ഇല്ലാതെ ഇരിക്കുന്ന സ്ത്രീകൾക്കു Adv Shaniba Ali യുടെ പോസ്റ്റ് സഹായം ആകുമെന്ന് കരുതി ഷെയർ ചെയ്യുന്നു.
ഡ്രൈവിംഗ് അറിയാത്ത പെൺകുട്ടികൾ /സ്ത്രീകൾ ആരെങ്കിലും ഉണ്ടെങ്കിൽ എന്ത് പേടിയുണ്ടെങ്കിലും അതങ്ങ് പഠിച്ചെടുക്കണം. ഡ്രൈവ് ചെയ്യാത്ത ആമ്പിള്ളേരെ കാണുമ്പോൾ നമ്മൾ മുഖം ചുളിക്കുന്നപോലെ തന്നെ , അത്രമേൽ അത്യാവശ്യമായൊരു സ്കിൽ തന്നെയാണ് ഡ്രൈവിംഗ്.
ഏറ്റവും സേഫ് ആയി വണ്ടിയോടിക്കുന്നത് പുരുഷന്മാരെ അപേക്ഷിച്ചു സ്ത്രീകൾ ആണെന്ന് തോന്നാറുണ്ട്.
എറണാകുളത്തൊഴികെ വേറെ എവിടേം റോഡിൽ ഇത്രേം സ്ത്രീകളെ കാണാറുമില്ല.
ഇനി അങ്ങോട്ട് ഡ്രൈവിംഗ് പഠിക്കാൻ പോകുന്ന, അല്ലെങ്കിൽ ഡ്രൈവിംഗ് ലൈസെൻസ് ഉണ്ടായിട്ടും പേടിച്ചു വണ്ടിയെടുക്കാതെ ഇരിക്കുന്ന പെണ്ണുങ്ങൾക്ക് വേണ്ടി കുറച്ചു tips പറയാം
1. ലോൺ എടുത്തിട്ടായാലും കാർ/ സ്കൂട്ടർ സ്വന്തം പൈസക്ക് മേടിക്കുക
(റോഡിൽ ചെളിയാണ്, ടയറു തേയും, വര വീഴും തുടങ്ങിയ നായ്ക്കുരണ effect ഇൽ നിന്നും രക്ഷനേടാനും ഓ സാരമില്ലെന്നേ എന്ന് തള്ളാനും ഇത് ഉപകരിക്കും )
2. നീ ഓടിച്ചാൽ ശരിയാകില്ല എന്ന് ആര് പറഞ്ഞാലും ഒന്നോടിച്ചു നോക്കട്ടെ എന്നും പറഞ്ഞങ്ങട് ഓടിക്യ. ബാക്കിയൊക്കെ പിന്നെ
3. കാർ ഡ്രൈവ് ചെയ്യുമ്പോൾ തൊട്ടടുത്തിരുന്നു യ്യോ കുഴി, ദേ വളവ്, right ഒടിക്ക്, left തിരിക്ക്, ന്നൊക്കെ കമന്ററി നടത്തുന്നവരെ അടുത്ത വളവിൽ ഡോർ തുറന്നു ഉന്തിയിട്ടേക്കുക
4. പിന്നിൽ നിന്നു എത്ര സൗണ്ടിൽ ഹോൺ അടിച്ചാലും വാവ് നൈസ് റോഡ് ന്നും പറഞ്ഞു പോണ സ്പീഡിൽ തന്നെ അങ്ങ് പോകണം, unless its an emergency. റോഡ് നമ്മൾടേം അവരടേം അപ്പന്റെ വകയല്ലല്ലോ.
5. ഈ പെണ്ണുങ്ങൾ ഓരോന്ന് റോഡിൽ ഇറങ്ങി ബ്ലോക്കാക്കും
ആരേലും സ്ലോ ആയി പോണത് കാണുമ്പോൾ അത് പെണ്ണായിരിക്കും
എന്നൊക്കെ ചൊറിയണവരെ ജന്മത്തു വണ്ടീൽ കേറ്റരുത്. Bloody ഗ്രാമവാസിസ്
6. ആദ്യത്തെ ഒരു മൂന്നു മാസം നല്ല തെറിവിളി കേൾക്കും. വീട്ടാര് മൊത്തം തുമ്മും. പ്രത്യേകിച്ച് കാർ ആണെങ്കിൽ.
പക്ഷെ തളരരുത് രാമൻ കുട്ടീ തളരരുത്.
7. ഭർത്താവ്, കാമുകൻ, ആങ്ങള, ഈ മൂന്നു കൂട്ടരോടും പഠിപ്പിക്കാനോ കൂടെ വരാനോ ആവശ്യപ്പെടരുത്.
പിന്നെ നിങ്ങൾ ജന്മത്തു സ്റ്റിയറിംഗ് തൊടില്ല.
(വല്ലോരുടേം ഭർത്താവോ കാമുകനോ ആങ്ങളയോ ഒക്കെ ആണേൽ പൊളിക്കും.
അവരുടെ ക്ഷമ ആണ് മക്കളേ ക്ഷമ )
8. റിവേഴ്‌സ്, പാർക്കിംഗ് തുടങ്ങിയ ടാസ്ക് കൾക്കൊക്കെ ഒരു നാണോം ഇല്ലാതെ പര സഹായം തേടുക.
പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ മൂന്നാലുപേർ എല്ലാ junction ലും കാണും.
എല്ലാം അവർ നോക്കിക്കോളും.
നമ്മൾ സ്റ്റിയറിംഗ് പിടിച്ചു ഇരുന്നാൽ മതി.
9. ഒരു കാര്യോമില്ലാതെ പെണ്ണാണെന്ന് കണ്ട് ചൊറിയണ ആൾക്കാരെ ഗ്ലാസ് കേറ്റി ട്ട് അറിയാവുന്ന തെറി ഒക്കെ വിളിച്ചോ. നല്ല സമാധാനം കിട്ടും.
എന്തൊക്കെ പറഞ്ഞാലും തന്നെ ഡ്രൈവ് ചെയ്യുമ്പോ കിട്ടുന്ന കോൺഫിഡൻസ് വേറെ ലെവൽ ആണ്.
അതോണ്ട് എല്ലാരും അതങ്ങട് പഠിക്കണം.
റോഡിൽ നിറയെ പെണ്ണുങ്ങളുള്ള ഒരു കിനാശ്ശേരി ആണെന്റെ സ്വപ്നം
എന്ന് സിഗ്നലിൽ ഇരുന്നു ഡാൻസ് കളിക്കുന്ന, ഓവർ ടേക്ക് ചെയ്യുന്നോരെ തിരിച്ചു ഓവർ ടേക്ക് ചെയ്തിട് കൊഞ്ഞനം കുത്തി കാണിക്കുന്ന,
Right ഇൻഡിക്കേറ്റർ ഇട്ടു ലെഫ്റ്റിലേക്ക് ടേൺ ചെയ്യുന്ന പാവം പാവം പെൺകുട്ടി.