'മാംഗോ മാന്‍' എന്നറിയപ്പെടുന്ന എണ്‍പത്തിനാലുകാരന്‍; ഇദ്ദേഹത്തിന്റെ കഥയറിയാമോ?

Web Desk   | others
Published : Apr 01, 2021, 06:41 PM IST
'മാംഗോ മാന്‍' എന്നറിയപ്പെടുന്ന എണ്‍പത്തിനാലുകാരന്‍; ഇദ്ദേഹത്തിന്റെ കഥയറിയാമോ?

Synopsis

കര്‍ണാടകയിലെ ശിവമോഗ്ഗ സ്വദേശിയായ സുബ്ബറാവു അറുപത് വയസ് വരെ ഏതൊരു സാധാരണക്കാരനെയും പോലെ ആയിരുന്നു ജീവിച്ചിരുന്നത്. എന്നാല്‍ അറുപതാം വയസില്‍ തീര്‍ത്തും വ്യത്യസ്തമായൊരു തീരുമാനം അദ്ദേഹമെടുക്കുകുണ്ടായി. അതാണ് പിന്നീട് അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറ്റിമറിച്ചത്

'മാംഗോ മാന്‍' എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മാമ്പഴവുമായി ബന്ധമുള്ള എന്തോ ആണെന്ന കാര്യം മനസിലാക്കാം, അല്ലേ? അതെ, മാമ്പഴവുമായി ബന്ധമുള്ളതുകൊണ്ട് തന്നെയാണ് എണ്‍പത്തിനാലുകാരനായ ബി വി സുബ്ബറാവു ഹെഗ്‌ഡെയെ എല്ലാവരും 'മാംഗോ മാന്‍' എന്ന് വിളിക്കുന്നത്. വളരെ രസകരമാണ് ഇദ്ദേഹത്തിന്റെ കഥ.

കര്‍ണാടകയിലെ ശിവമോഗ്ഗ സ്വദേശിയായ സുബ്ബറാവു അറുപത് വയസ് വരെ ഏതൊരു സാധാരണക്കാരനെയും പോലെ ആയിരുന്നു ജീവിച്ചിരുന്നത്. എന്നാല്‍ അറുപതാം വയസില്‍ തീര്‍ത്തും വ്യത്യസ്തമായൊരു തീരുമാനം അദ്ദേഹമെടുക്കുകുണ്ടായി. അതാണ് പിന്നീട് അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറ്റിമറിച്ചത്. 

ചെറുപ്പം തൊട്ട് തന്നെ മാങ്ങകളോട് വലിയ പ്രിയമായിരുന്നു സുബ്ബറാവുവിന്. പരമ്പരാഗത രുചിയില്‍ അമ്മ തയ്യാറാക്കുന്ന മാങ്ങ അച്ചാറായിരുന്നു ഏറ്റവും ഇഷ്ടം. വളര്‍ന്നപ്പോഴും ഈ മാങ്ങാപ്രിയം സുബ്ബറാവുവിനെ വിട്ട് പോയിരുന്നില്ല. അങ്ങനെ പ്രായം അറുപതിലെത്തിയപ്പോള്‍ അദ്ദേഹമൊരു തീരുമാനമെടുത്തു. 

പശ്ചിമഘട്ടത്തില്‍ കാണപ്പെടുന്ന വിവിധയിനം മാമ്പഴങ്ങളേതെല്ലാമാണെന്ന് കണ്ടെത്തണം. കഴിയുമെങ്കില്‍ അവയുടെയെല്ലാം സാമ്പിളുകള്‍ തന്റെ ഒരേക്കര്‍ പറമ്പിലെത്തിക്കണം. അങ്ങനെ ഭാര്യയുടെ കൂടി പിന്തുണയോടുകൂടി സുബ്ബറാവു യാത്ര തിരിച്ചു. ഗ്രാമങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് അദ്ദേഹം അലഞ്ഞു. വംശനാശമെത്തി നില്‍ക്കുന്ന ഇനത്തില്‍ പെടുന്ന മാമ്പളങ്ങളടക്കം നൂറ്റിയമ്പതോളം ഇനം മാമ്പഴം അദ്ദേഹം കണ്ടെത്തി. 

ഇവയെല്ലാം വീട്ടിലെത്തിച്ച് നട്ടുപിടിപ്പിക്കുന്നതായിരുന്നു അടുത്ത ഘട്ടം. ഇത്രയം ഇനങ്ങളുണ്ടെങ്കിലും ഇവയില്‍ ദീര്‍ഘമായ കാലത്തേക്ക് സംരക്ഷിച്ചുവയ്ക്കാവുന്നതായി പതിനഞ്ച് ഇനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പല ഇനങ്ങളിലും ഗ്രാഫ്റ്റിംഗും മറ്റും നടത്തി അദ്ദേഹം പരീക്ഷണങ്ങളും ചെയ്തു. പല ഇനങ്ങളുടെ സാമ്പിളുകളും സ്‌കൂളുകള്‍ക്ക് ദാനം ചെയ്തു. ഇപ്പോള്‍ സുബ്ബറാവുവിന്റെ ഒരേക്കര്‍ പറമ്പ് 'മാംഗോ പാര്‍ക്ക്' എന്ന പേരിലാണ് അറിയപ്പെടുന്നത്. 

മാമ്പഴത്തോടുള്ള ഇഷ്ടം കൊണ്ട് ഇത്രയെല്ലാം ചെയ്ത അദ്ദേഹത്തിന് വാര്‍ധക്യകാലത്ത് ഒരു പേരും വീണു, 'മാംഗോ മാന്‍'. പുത്തന്‍ ആശയങ്ങളുമായി കടന്നുവന്ന കര്‍ഷകന്‍ എന്ന നിലയ്ക്ക് 'നാഷണല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ഫെയറി'ല്‍ സുബ്ബറാവുവിന് പുരസ്‌കാരവും ലഭിച്ചു. ഫെബ്രുവരി എട്ടിന് ബെംഗലൂരുവില്‍ വച്ച് പുരസ്‌കാരം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ മാത്രമാണ് രാജ്യം മുഴുവന്‍ അറിയുന്ന തരത്തിലേക്ക് സുബ്ബറാവു എത്തിയത്. ഏതായാലും 'മാംഗോ മാന്റെ' കഥ വളരെയധികം പ്രചോദനം നല്‍കുന്നതാണെന്നാണ് സമൂഹമാധ്യമങ്ങളില്‍ ആളുകള്‍ വ്യാപകമായി രേഖപ്പെടുത്തുന്ന അഭിപ്രായം. പ്രായമാകുമ്പോള്‍ വിശ്രമജീവിതത്തിലേക്ക് കടക്കുന്നതിന് പകരം ഇത്രയും മനോഹരമായൊരു മേഖലയിലേക്ക് ജീവിതത്തെ മാറ്റിനട്ടതിനും സുബ്ബറാവുവിന് കയ്യടികളേറെയാണ് ലഭിക്കുന്നത്. 

Also Read:- മാമ്പഴ പുളിശ്ശേരി ഈസിയായി തയ്യാറാക്കാം...

PREV
click me!

Recommended Stories

'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'
International Nurses Day 2026 : ജീവന്റെ കാവൽമാലാഖമാർ : ഇന്ത്യൻ സാഹചര്യത്തിലെ നഴ്സിം​ഗ് മേഖലയുടെ അവസ്ഥ