'കോടികള്‍ ലോട്ടറിയടിച്ചത് മറച്ചുവച്ച് ഭാര്യ മറ്റൊരാളെ വിവാഹം ചെയ്തു'; അസാധാരണ പരാതിയുമായി ഒരാള്‍

By Web TeamFirst Published Mar 21, 2023, 8:35 PM IST
Highlights

തന്നെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം ചെയ്ത മുൻഭാര്യക്കെതിരെ ഒരാള്‍ നല്‍കിയിരിക്കുന്ന പരാതിയാണ് വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. തന്നെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം ചെയ്തു എന്നതല്ല ഈ കേസില്‍ മുൻഭാര്യക്കെതിരെ പരാതിയുമായി രംഗത്തെത്താൻ ഇദ്ദേഹത്തെ പ്രേരിപ്പിച്ചിരിക്കുന്നത്. പിന്നെയോ? 

ദാമ്പത്യത്തിലെ വിള്ളലുകളെ തുടര്‍ന്ന് പരസ്പരം വേര്‍പിരിയുകയും ഇതിന് പിന്നാലെ കേസ് ഫയല്‍ ചെയ്യുകയുമെല്ലാം ചെയ്യുന്നവരുണ്ട്. സ്ത്രീകളും പുരുഷന്മാരുമെല്ലാം ഇക്കാര്യത്തില്‍ ഒരുപോലെ വാദികളോ പ്രതികളോ ആയി വരാറുണ്ട്. മിക്കവാറും ഇത്തരം കേസുകളില്‍ പണം ഒരു വലിയ ഘടകമായി വരാറുണ്ട്. നഷ്ടപരിഹാരമായി പണം നല്‍കണമെന്ന ആവശ്യം പലപ്പോഴും സ്ത്രീകളാണ് ഉന്നയിക്കാറ്. സ്ത്രീകളെ സംബന്ധിച്ച് അവര്‍ക്ക് മിക്ക കേസുകളിലും ഈ ആവശ്യമുന്നയിക്കുന്നതിനുള്ള പശ്ചാത്തലവും ഉണ്ടാകാറുണ്ട്.

എന്നാലിപ്പോഴിതാ തന്നെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം ചെയ്ത മുൻഭാര്യക്കെതിരെ ഒരാള്‍ നല്‍കിയിരിക്കുന്ന പരാതിയാണ് വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. തന്നെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം ചെയ്തു എന്നതല്ല ഈ കേസില്‍ മുൻഭാര്യക്കെതിരെ പരാതിയുമായി രംഗത്തെത്താൻ ഇദ്ദേഹത്തെ പ്രേരിപ്പിച്ചിരിക്കുന്നത്. പിന്നെയോ? 

ഭാര്യക്ക് 2.9 കോടിയുടെ ലോട്ടറിയടിച്ചെന്നും എന്നാല്‍ അത് തന്നെയറിയിക്കാതെ രഹസ്യമാക്കി വച്ചു, കടം തീര്‍ക്കാനായി അന്യനാട്ടില്‍ പോയി ജോലി ചെയ്ത് താൻ കഷ്ടപ്പെട്ടുകൊണ്ടിരിക്കെ കോടികള്‍ കയ്യിലാക്കിയ ശേഷം തന്നെ ഉപേക്ഷിച്ച് മറ്റൊരാളോടൊപ്പം പോയി - ഇതാണ് കേസിനാസ്പദമായി ഇദ്ദേഹം ഉന്നയിക്കുന്ന പരാതി. 

തായ്‍ലാൻഡിലാണ് സംഭവം. നാല്‍പത്തിയേഴുകാരനായ നരിൻ എന്നയാളാണ് ഇങ്ങനെയൊരു പരാതിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പാണത്രേ ഇദ്ദേഹത്തിന്‍റെ വിവാഹം കഴിയുന്നത്. ഇവര്‍ക്ക് മൂന്ന് പെണ്‍കുട്ടികളുമുണ്ട്. 

ഇദ്ദേഹത്തിന് ലക്ഷങ്ങളുടെ കടമുണ്ടായിരുന്നുവത്രേ. ഇത് വീട്ടുന്നതിനായി ദക്ഷിണ കൊറിയയില്‍ പോയി ജോലിയെടുക്കുകയായിരുന്നു നരിൻ. മക്കളെ നോക്കേണ്ടതുകൊണ്ട് ഭാര്യ പിന്നീട് തായ്‍ലാൻഡിലേക്ക് തന്നെ പോന്നു. എല്ലാ മാസവും കൊറിയയില്‍ നിന്ന് നരിൻ നാട്ടിലേക്ക് പണമയക്കുമായിരുന്നുവത്രേ. 

ഈ അടുത്തായി തന്‍റെ ഫോൺ കോളുകള്‍ക്ക് ഭാര്യ പ്രതികരിക്കാതിരുന്നുവെന്നും ഇതെത്തുടര്‍ന്ന് മാര്‍ച്ച് മൂന്നിന് നാട്ടിലേക്ക് വന്നപ്പോഴാണ് ഭാര്യ ഒരു പൊലീസുകാരനെ വിവാഹം ചെയ്ത വിവരവും ലോട്ടറി അടിച്ച വിവരവും അറിയുന്നത് എന്നും ഇദ്ദേഹം പറയുന്നു. ഫെബ്രുവരി 25നായിരുന്നുവത്രേ ഇവരുടെ വിവാഹം. 

20 വര്‍ഷം തന്നോടൊപ്പം ജീവിച്ച ആള്‍ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല. താൻ അധ്വാനിച്ചുണ്ടാക്കിയ പണമെല്ലാം അയച്ചുകൊടുത്തിരുന്നത് ഭാര്യക്കാണ്. ഇപ്പോള്‍ തന്‍റെ അക്കൗണ്ടില്‍ തുച്ഛമായ പണമേ ഉള്ളൂ. തനിക്ക് നീതി വേണം, തനിക്ക് അര്‍ഹമായ നഷ്ടപരിഹാരം വേണമെന്നാണ് നരിന്‍റെ ആവശ്യം. 

അതേസമയം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ താൻ നരിനില്‍ നിന്ന് അകന്നിരുന്നുവെന്നും ഇപ്പോള്‍ കാമുകനെയാണ് വിവാഹം ചെയ്തിരിക്കുന്നതെന്നും ലോട്ടറി അടിച്ചതിനാലല്ല നരിനെ ഉപേക്ഷിച്ചതെന്നുമാണ് ഇദ്ദേഹത്തിന്‍റെ ഭാര്യായിരുന്ന ഷാവീൻ എന്ന സ്ത്രീയെ ഉദ്ദരിച്ചുകൊണ്ട് തായ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏതായാലും അസാധാരണമായ കേസ് വലിയ രീതിയിലാണ് ശ്രദ്ധ നേടുന്നത്. ഇതില്‍ ആരുടെ ഭാഗത്താണ് കോടതി നില്‍ക്കുകയെന്നത് ഇനി കണ്ടറിയണം.

Also Read:- 'നഗ്നമായി സ്പെഷ്യല്‍ കുളി'; എന്നാല്‍ ഇനി സ്വിംവെയര്‍ നിര്‍ബന്ധം...

 

click me!