11 വര്‍ഷമായി ദിവസവും തെരുവുനായ്ക്കളെ ഊട്ടുന്ന മനുഷ്യന്‍; കാണാം വീഡിയോ...

By Web TeamFirst Published May 19, 2021, 10:40 PM IST
Highlights

'ബച്ചാ' അഥവാ 'കുഞ്ഞേ' എന്നാണ് തെരുവുനായ്ക്കളെ ഓരോന്നിനേയും രഞ്ജീത് വിളിക്കുന്നത്. രഞ്ജീതിന്റെ ഈ വിളിക്ക് കാതോര്‍ത്ത് വൈകുന്നേരം തെരുവോരങ്ങളില്‍ അവര്‍ കാത്തിരിക്കും. സംതൃപ്തമായ വയറോടെ ഇരുട്ടാകുമ്പോഴേക്ക് തങ്ങളുടെ പ്രിയപ്പെട്ട രക്ഷകനെ അവര്‍ വീട്ടിലേക്ക് യാത്രയാക്കും

മനുഷ്യര്‍ പരസ്പരം കരുതലും സ്‌നേഹവും സൂക്ഷിക്കുന്നത് പോലെ തന്നെ ചുറ്റുപാടുള്ള പരിസരങ്ങളില്‍ കാണുന്ന ജീവജാലങ്ങളോടും കരുണ സൂക്ഷിക്കാന്‍ നിര്‍ബന്ധിതരാണ്. മനുഷ്യത്വത്തിന്റെ മറ്റൊരു മുഖം തന്നെയാണ് മൃഗങ്ങളോട് കാണിക്കുന്ന സ്‌നേഹവും. 

ഇത്തരത്തില്‍ മൃഗങ്ങളെയോ മറ്റ് ജീവജാലങ്ങളെയോ കൂടി തങ്ങളുടെ ജീവിതത്തോട് ചേര്‍ത്തുനിര്‍ത്തുന്ന ധാരാളം മനുഷ്യരുണ്ട്. വലിയ ഊര്‍ജ്ജമാണ് ഇവരുടെയെല്ലാം പ്രവര്‍ത്തനങ്ങള്‍ നമുക്കേകുന്നത്. അത്തരത്തിലൊരു വ്യക്തിയെ ആണ് ഇനി പരിചയപ്പെടുത്തുന്നത്. 

നാഗ്പൂര്‍ സ്വദേശിയായ രഞ്ജീത് നാഥ്, കഴിഞ്ഞ 11 വര്‍ഷമായി പതിവായി തെരുവുനായ്ക്കളെ ഊട്ടുകയാണ്. നമ്മളെ പോലെ തന്നെ അവര്‍ക്കും വിശപ്പുണ്ടാകുമെന്നും ഒരുപക്ഷേ മനുഷ്യരോളം ഭക്ഷണം തേടി കണ്ടെത്താന്‍ അവയ്ക്കാകില്ലെന്നും രഞ്ജീത് നാഥ് പറയുന്നു. 

അതുകൊണ്ടുതന്നെ നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുകയെന്നത് തന്റെ കടമയായിട്ടാണ് രഞ്ജീത് നാഥ് കരുതുന്നത്. ആദ്യമെല്ലാം ബിസ്‌കറ്റായിരുന്നു തെരുവുനായ്ക്കള്‍ക്ക് നല്‍കിയിരുന്നത്. പിന്നെ ഇറച്ചിയും ചോറും മസാലയും ചേര്‍ത്ത് ബിരിയാണി തയ്യാറാക്കി ബൈക്കില്‍ എത്തിച്ച് വിതരണം ചെയ്യാന്‍ തുടങ്ങി. 

പലരും ഇദ്ദേഹത്തെ കുറിച്ച് കേട്ടറിഞ്ഞ് സഹായമെത്തിക്കാറുണ്ട്. ആ സഹായം കൂടിയുള്ളതുകൊണ്ട് ഒരു ദിവസം പോലും ഇത് മുടങ്ങാറില്ലെന്നും രഞ്ജീത് പറയുന്നു. ഇന്ന് നൂറ്റിയമ്പതോളം തെരുവുനായകള്‍ക്ക് അദ്ദേഹം പതിവായി അന്നമെത്തിക്കുന്നു. അതും വൃത്തിയോടെയും രുചിയോടെയും തയ്യാറാക്കിയ ഭക്ഷണം. 

'ബച്ചാ' അഥവാ 'കുഞ്ഞേ' എന്നാണ് തെരുവുനായ്ക്കളെ ഓരോന്നിനേയും രഞ്ജീത് വിളിക്കുന്നത്. രഞ്ജീതിന്റെ ഈ വിളിക്ക് കാതോര്‍ത്ത് വൈകുന്നേരം തെരുവോരങ്ങളില്‍ അവര്‍ കാത്തിരിക്കും. സംതൃപ്തമായ വയറോടെ ഇരുട്ടാകുമ്പോഴേക്ക് തങ്ങളുടെ പ്രിയപ്പെട്ട രക്ഷകനെ അവര്‍ വീട്ടിലേക്ക് യാത്രയാക്കും. 

ഇപ്പോള്‍ ബ്ലോഗറായ അഭിനവ് ജെസ്വാനി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച രഞ്ജീതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയമാവുകയാണ്. ആ വീഡിയോ കാണാം...

 

 

Also Read:- ചെളിക്കുഴിയില്‍ വീണ ആനയെ ജെസിബി ഉപയോഗിച്ച് രക്ഷപ്പെടുത്തി; കയ്യടിച്ച് സോഷ്യൽ മീഡിയ...

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!