ഭര്‍ത്താവിനെ കാണാനില്ല, ഒടുവില്‍ കണ്ടെത്തിയത് സ്രാവിന്‍റെ വായില്‍, തിരിച്ചറിഞ്ഞത് വിവാഹമോതിരം കണ്ട്

By Web TeamFirst Published Nov 8, 2019, 12:48 PM IST
Highlights

റിച്ചാര്‍ഡ‍ിനെ കാണാതായ ഭാഗത്തുനിന്ന് പിടിച്ച നാല് സ്രാവുകളിലൊന്നിന്‍റെ വയറ്റില്‍ നിന്ന് ഒരു മനുഷ്യന്‍റെ ശരീരഭാഗം കണ്ടെത്തിയിരുന്നു. കൈയുടെ ഒരുഭാഗമായിരുന്നു ഇത്...

നാല്‍പ്പത്തിനാലുകാരനായ റിച്ചാര്‍ഡ് മാര്‍ട്ടിന്‍ സ്നോര്‍ക്കലിംഗിന് ഇറങ്ങിയതാണ്. പിന്നെ കണ്ടതേയില്ല. തന്‍റെ ഭര്‍ത്താവിനെ കാണാനില്ലെന്ന് പങ്കാളി വരിറ്റി പരാതിയുമായെത്തി. വരിറ്റിയുടെ 40ാം പിറന്നാള്‍ ആഘോഷിക്കാനാണ് ബ്രിട്ടണ്‍ സ്വദേശികളായ ദമ്പതികള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ റീയൂണിയന്‍ ദ്വീപിലെത്തിയത്. 

സ്നോര്‍ക്കലിംഗിന് പോയ റിച്ചാര്‍ഡിനെ കാണാനില്ലെന്ന് വരിറ്റി പൊലീസില്‍ പരാതി നല്‍കി. റിച്ചാര്‍ഡ‍ിനെ കാണാതായ ഭാഗത്തുനിന്ന് പിടിച്ച നാല് സ്രാവുകളിലൊന്നിന്‍റെ വയറ്റില്‍ നിന്ന് ഒരു മനുഷ്യന്‍റെ ശരീരഭാഗം കണ്ടെത്തിയിരുന്നു. കൈയുടെ ഒരുഭാഗമായിരുന്നു ഇത്. വിരലില്‍ ഒരു മോതിരവും ഉണ്ടായിരുന്നു. ഈ മോതിരം കണ്ടാണ് വരിറ്റി ഇത് തന്‍റെ ഭര്‍ത്താവിന്‍റെ ശരീരഭാഗമാണെന്ന് തിരിച്ചറിഞ്ഞത്. 

എന്നാല്‍ ഡിഎന്‍എ ടെസ്റ്റ് റിപ്പോര്‍ട്ട് പുറത്തുവരാതെ സ്രാവിന്‍റെ വയറ്റില്‍ നിന്ന് ലഭിച്ച ഭാഗം റിച്ചാര്‍ഡിന്‍റേതുതന്നെയാണോ എന്ന് ഉറപ്പിക്കാനാവില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കടലില്‍ നിന്ന് പിടികൂടിയ സ്രാവുകളെ റിസര്‍ച്ച് സെന്‍ററിലേക്ക് കൊണ്ടുപോകുകയും അവിടെ വച്ച് പോസ്റ്റ്മോര്‍ട്ടം നടത്തുകയും ചെയ്തപ്പോഴാണ് മനുഷ്യന്‍റെ ശരീരഭാഗം വയറ്റില്‍ നിന്ന് കണ്ടെത്തിയത്. 

സ്രാവിന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതാണോ അതോ മരിച്ച റിച്ചാര്‍ഡിനെ സ്രാവ് തിന്നതാണോ എന്ന കാര്യം ഇതുവരെ വ്യക്തമല്ല. റിച്ചാര്‍ഡിനെ കണ്ടെത്താന്‍ ഹെലികോപ്റ്റര്‍ സംവിധാനമെല്ലാം ഉപയോഗിച്ചിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. റീയൂണിയന്‍ ദ്വീപില്‍ സ്രാവുകളുടെ ആക്രമണം പതിവാണ്. റിച്ചാര്‍ഡിന്‍റെ കുടുംബത്തിന് വേണ്ട എല്ലാ സഹായവും നല്‍കുമെന്ന് റീയൂണിയന്‍ അധികൃതരും എംബസിയും വ്യക്തമാക്കി. 


 

click me!