മകൾ 24 മണിക്കൂറും ഫോണില്‍, എപ്പോഴും വാശിയും ദേഷ്യവും, അമ്മ മകളുടെ ഫോൺപിടിച്ച് വാങ്ങി, പിന്നീടുണ്ടായത്..

By Priya VargheseFirst Published Jan 24, 2021, 9:01 AM IST
Highlights

രണ്ട് ദിവസങ്ങൾക്ക് ശേഷം വീട്ടിൽ വെെകിട്ട് പഠിക്കുന്നതിനിടയില്‍ അവള്‍ തലചുറ്റി വീണു. മുഖത്ത് വെള്ളം തളിച്ചതിനുശേഷം എഴുന്നേറ്റിരുന്ന അവളില്‍ ചില ഭാവവ്യതാസങ്ങള്‍ മാതാപിതാക്കള്‍ കണ്ടു. 

കുറച്ചുകാലം മുൻപ് കാണാനിടയായ ഒരു പെൺകുട്ടിയുടെ കഥ. 17 വയസ്സ്, ഒറ്റ മകള്‍. ഒരു ബുദ്ധിമുട്ടും അറിയിക്കാതെ ഏറ്റവും മികച്ച സൗകാര്യങ്ങള്‍ നൽകി അവളെ വളർത്താൻ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിച്ചു. വലിയ വാശിക്കാരിയാണ്‌ അവള്‍. ആ ഇടയ്ക്ക് വളരെ അധികം സമയം അവള്‍ ഫോണ്‍ ഉപയോഗിക്കുന്നതായി അമ്മയുടെ ശ്രദ്ധയിൽപ്പെട്ടു.

പഠിക്കാനുള്ള സമയം നഷ്ടപ്പെടുത്തുന്നു എന്ന് പറഞ്ഞ് ഫോണ്‍ അമ്മ പിടിച്ചു വാങ്ങിവച്ചു. രണ്ട് ദിവസങ്ങൾക്ക് ശേഷം വീട്ടിൽ വെെകിട്ട് പഠിക്കുന്നതിനിടയില്‍ അവള്‍ തലചുറ്റി വീണു.  മുഖത്ത് വെള്ളം തളിച്ചതിനുശേഷം എഴുന്നേറ്റിരുന്ന അവളില്‍ ചില ഭാവവ്യതാസങ്ങള്‍ മാതാപിതാക്കള്‍ കണ്ടു.

ഒരു യക്ഷിയേപ്പോലെ ഭാവം മാറിയ അവള്‍ ചാടി എഴുന്നേറ്റു ആരെയൊക്കെയോ കൊല്ലുമെന്നും 10 വർഷത്തിന് മുമ്പ് മരിച്ച അവളുടെ വല്യമ്മച്ചിയാണ് താന്‍ എന്നും പറഞ്ഞു. പത്തു മിനിറ്റിനുള്ളില്‍ വീണ്ടും അവളുടെ ബോധം മറഞ്ഞു. ബോധം വന്നപ്പോള്‍ കഴിഞ്ഞ നിമിഷങ്ങളില്‍ നടന്നതൊന്നും അവൾക്ക്  ഓർമ്മയില്ല.

 

 

ഏക മകള്‍, മാതാപിതാക്കൾക്ക്  സങ്കടം സഹിക്കാനായില്ല. ഇതെല്ലാം അറിഞ്ഞ ബന്ധുക്കളില്‍ പലരും പരിഹാരമായി പല വഴികളും നിർദേശിച്ചു. അങ്ങനെ പല തവണ വല്യമ്മച്ചി വന്നുപോയി. ഒടുവില്‍ മാതാപിതാക്കള്‍ ഉറപ്പിച്ചു, ഇതു ‘പ്രേതബാധ’ തന്നെ.

പിതാവിന്‍റെ ഒരു സുഹൃത്തുവഴി ഒരു പ്രേതമൊഴിപ്പിക്കല്‍ വിദ്വാനെപ്പറ്റി അറിഞ്ഞ അവര്‍ അങ്ങോട്ടു പുറപ്പെട്ടു. വിദ്വാന്‍ ഒരു കളംവരച്ച് പെൺകുട്ടിയെ അതില്‍ ഇരുത്തി. പിന്നീട് ഒരു തിരി കത്തിച്ചുവച്ചു. ആ തിരി എപ്പോള്‍ അണയുന്നോ അതോടെ പ്രേതവും അവളുടെ ശാരീരം വിട്ടു പോകും എന്നാണ് അവിടുന്ന് പറഞ്ഞത്.

തിരി അണഞ്ഞതും പെൺകുട്ടിയുടെ ബോധം പോയതും ഒരുമിച്ച്. ബോധംവരുമ്പോള്‍ എല്ലാം ശരിയാകും വീട്ടിലേക്കു പോകാന്‍ നിർദേശിച്ചു. വീട്ടിലെത്തി ബോധം വന്നു, വല്യമ്മച്ചി പോയില്ല. എന്തുചെയ്യുമെന്നറിയാതെ മാതാപിതാക്കള്‍ വിഷമിച്ചിരുന്നപ്പോള്‍ അവളുടെ ഒരു അദ്ധ്യാപകന്‍ അവളെ കാണാന്‍ വന്നു. അദ്ദേഹത്തിനു പരിചയമുള്ള ഒരു മാനസികാരോഗ്യ കേന്ദ്രത്തില്‍ അവളെ കൊണ്ടുപോകാന്‍ അദ്ദേഹം നിർദേശിച്ചു.

അവിടുത്തെ പത്തു ദിവസത്തെ ചികിത്സയില്‍ ചില സത്യങ്ങള്‍ പുറത്തു വന്നു. തന്റെ് ബോയ്‌ഫ്രണ്ടുമായി സന്തോഷകരമായി ചാറ്റിങ്ങ് നടത്തവെ വിലക്കേർപ്പെടുത്തിയ അമ്മയ്ക്ക് ഒരു പണി കൊടുക്കാന്‍ അവള്‍ കണ്ടുപിടിച്ച ഒരു മാർ​ഗം . പ്രേതബാധ ഉണ്ടെങ്കില്‍ താന്‍ എന്തു പറഞ്ഞാലും മാതാപിതാക്കള്‍ അതു നടത്തിത്തരും. അതിനു അവൾക്ക് തോന്നിയ ഒരു ഐഡിയ.

മണിച്ചിത്രത്താഴ് സിനിമയിലെ നാഗവല്ലിയെ ഓർമ്മപ്പെടുത്തുന്നതരം ഒരു പെൺകുട്ടിയാണ് അവള്‍ എങ്കിലും രണ്ടും വ്യത്യസ്തമാണ്. ഒന്ന് മാനസിക സമ്മർദ്ദം മൂലം ഉണ്ടാകുന്ന അവസ്ഥയാണ്‌ എങ്കില്‍ മേൽപ്പറഞ്ഞ പെൺകുട്ടി അവളുടെ വാശികള്‍ സാധിച്ചെടുക്കാന്‍ പ്രേതബാധ ഉള്ളതായി അഭിനയിക്കുക ആയിരുന്നു.

സ്വമേധയാ ചെയ്യുന്നതല്ലാത്ത, മാനസിക സമ്മർദ്ദം കാരണം അൽപസമയത്തേക്ക് സ്വയം ആരാണെന്നും ചുറ്റുപാടും നടക്കുന്ന കാര്യങ്ങള്‍ എന്താണെന്നും ഒന്നും തിരിച്ചറിയാന്‍ കഴിയാതെ വരുമ്പോള്‍ മാത്രമേ അതു Tranceand Possession Disorder എന്നു പറയാന്‍ കഴിയൂ.

ഇതു രണ്ടും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കി ചികിത്സ നൽകാന്‍ സൈക്കോളജിസ്റ്റിനെ സാധിക്കൂ. ഇത്തരം അവസ്ഥകള്‍ എന്തെങ്കിലും കാര്യങ്ങള്‍ നടത്തിയെടുക്കാന്‍ എന്ന ഉദ്ദേശത്തോടെ അഭിനയിക്കുന്നവരില്‍ വ്യക്തിത്വ വൈകല്യമുണ്ടോ എന്നുകൂടി തിരിച്ചറിയേണ്ടതായുണ്ട്. അതിനാല്‍ കൃത്യമായ രോഗനിർണ്ണയവും ചികിത്സയും ആവശ്യമാണ്.

എഴുതിയത്:
പ്രിയ വർ​ഗീസ് (M.Phil, MSP)
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
Consultation near TMM Hospital, Thiruvalla
Telephone consultation available
For appointments call: 8281933323

2021 പുതുവർഷം നിങ്ങൾക്കെങ്ങനെ? സൈക്കോളജിസ്റ്റിനു പറയാനുള്ളത് ഇതാണ്...
 

click me!