ഈ കല്യാണപ്പെണ്ണിനെ ഓര്‍മ്മയുണ്ടോ ? ഇതാണ് അവളുടെ കഥ !

Web Desk   | Asianet News
Published : May 18, 2020, 11:37 AM ISTUpdated : May 19, 2020, 05:04 PM IST
ഈ കല്യാണപ്പെണ്ണിനെ ഓര്‍മ്മയുണ്ടോ ? ഇതാണ് അവളുടെ കഥ !

Synopsis

സെക്യൂരിറ്റിയുടെ കണ്ണുവെട്ടിച്ച്, തന്‍റെ ബാഗിനുള്ളില്‍ ഒളിപ്പിച്ച് മിതാലി ആ നായക്കുട്ടിയെ ഹോസ്റ്റല്‍ മുറിയിലെത്തിച്ചു...

2017 ല്‍ മിതാലി സാല്‍വി വിവാഹിതയാകുമ്പോള്‍ അവള്‍ക്കൊപ്പം പ്രിയപ്പെട്ട നായയുമുണ്ടായിരുന്നു. അവളുടെ വേഷത്തോട് ചേര്‍ന്നുള്ള ലുക്കില്‍ ആയിരുന്നു ആ നായ. അന്ന് മിതാലിയും നായയും നില്‍ക്കുന്ന ചിത്രങ്ങള്‍ വൈറലായിരുന്നു. മുംബൈ സ്വദേശിയായ മിതാലി ഇപ്പോഴിതാ താനും ആ നായയും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ കഥ ഹ്യൂമന്‍സ് ഓഫ് ബോംബെയോട് പറഞ്ഞിരിക്കുകയാണ്. 

'' എന്‍റെ ജീവിതത്തില്‍ ഇതുവരെ ഒപ്പം 13 നായകള്‍ ഉണ്ടായിരുന്നു. എന്‍റെ അഞ്ചാം വയസ്സില്‍ അമ്മ മരിച്ചു. രോമാവൃതമായ മൂക്കും എപ്പോഴും ഇളക്കുന്ന വാലുമുള്ള അവരായിരുന്നു പിന്നീട് എന്‍റെ തെറാപിസ്റ്റുകള്‍. വലുതാകുമ്പോള്‍ ഒരു വെറ്ററിനേറിയന്‍ ആകണമെന്നാണ് ആഗ്രഹിച്ചത്. എന്നാല്‍ ആ ജോലി തെരഞ്ഞെടുക്കാന്‍ കുടുംബം സമ്മതിച്ചില്ല''. അവര്‍ അവളെ നിര്‍ബന്ധിച്ച് എഞ്ചിനിയറിംഗിന് ചേര്‍ത്തു. 

കോളേജില്‍ പഠിക്കുന്ന കാലം അന്നത്തെ അവളുടെ കാമുകനും ഇന്ന് ഭര്‍ത്താവുമായ അലിയും അവളും, ഒരു കടക്കാരന്‍ ഏതോ ഒരു നായക്കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുന്നത് കണ്ടു. അവര്‍ അതിനെ രക്ഷപ്പെടുത്തി. സെക്യൂരിറ്റിയുടെ കണ്ണുവെട്ടിച്ച്, തന്‍റെ ബാഗിനുള്ളില്‍ ഒളിപ്പിച്ച് മിതാലി ആ നായക്കുട്ടിയെ ഹോസ്റ്റല്‍ മുറിയിലെത്തിച്ചു. ഹോസ്റ്റലില്‍ അവര്‍ക്ക് വളര്‍ത്തുമൃഗങ്ങളെ അനുവദിച്ചിരുന്നില്ല.

 

 

''ഞാനവളെ 'ട്രിക്കുകള്‍' പഠിപ്പിച്ചു. അതുകൊണ്ടുതന്നെ അവളും ഞാനും പിടിക്കപ്പെട്ടില്ല. അവള്‍ക്ക് എന്ത് പേരിടണമെന്ന് ആലോചിച്ചപ്പോഴാണ് ഒരു ദിവസം എന്‍റെ അലക്കാനുള്ള വസ്ത്രങ്ങള്‍ കൂട്ടിയിട്ട കൊട്ടയില്‍ നിന്ന് അടി വസ്ത്രവും ബ്രായുമായി അവള്‍ എന്‍റെ അടുത്തേക്ക് ഓടി വരുന്നത്. അതോടെ ഞാന്‍ അവള്‍ക്ക് പാന്‍റി എന്ന് പേരിട്ടു''.

പാന്‍റിയാണ് മിതാലിയെ അവളുടെ സ്വപ്നത്തിലേക്ക് നയിച്ചത്. ഒരിക്കല്‍ പാന്‍റിയുമായി കുത്തിവയ്പ്പെടുക്കാന്‍ ഡോക്ടറുടെ അടുത്തുപോയി. പാന്‍റിയുടെ അനുസരണശീലമുള്ള സ്വഭാവം കണ്ട് ഡോക്ടറാണ് മിതാലിക്ക് ഡോഗ് ട്രെയിനര്‍ ആയിക്കൂടെ എന്ന് ചോദിച്ചത്. ആ സമയത്ത് തലയില്‍ 'ബള്‍ബ് കത്തി'യെന്നാണ് മിതാലി പറയുന്നത്. 

''അതിനായി ഞാന്‍ ഒരു കോഴ്സ് കണ്ടെത്തി, പക്ഷേ പണം അടയ്ക്കാന്‍ കുടുംബം തയ്യാറായില്ല, കാരണം അതൊരു ജോലിയായി കാണാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ ഞാനും അലിയും ഞങ്ങളുടെ സമ്പാദ്യം കൂട്ടിവച്ചു, ഞാന്‍ പഠിച്ചു. ''

ഇതൊക്കെ എട്ട് വര്‍ഷം മുമ്പ് നടന്നതാണ്. ഇന്ന് 500 ഓളം നായകളെ അവള്‍ ട്രെയിന്‍ ചെയ്യുന്നുണ്ട്. പാന്‍റിയാണ് അവളുടെ സഹായി. തന്‍റെ സ്വപ്നങ്ങളിലേക്കുള്ള വഴികാട്ടിയായ പാന്‍റിയെ മിതാലി ചേര്‍ത്ത് പിടിച്ചു. അലിയുമായുള്ള വിവാഹത്തിന് പാന്‍റിയായിരുന്നു ബ്രൈഡ്സ് മെയ്ഡ്. 

PREV
click me!

Recommended Stories

'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'
International Nurses Day 2026 : ജീവന്റെ കാവൽമാലാഖമാർ : ഇന്ത്യൻ സാഹചര്യത്തിലെ നഴ്സിം​ഗ് മേഖലയുടെ അവസ്ഥ