'അവിഹിതത്തില്‍ പുരുഷന്മാരേക്കാള്‍ മുന്നില്‍ സ്ത്രീകള്‍'; ഡേറ്റിംഗ് ആപ്പിന്റെ പഠനം...

By Web TeamFirst Published Mar 4, 2020, 11:49 PM IST
Highlights

എത്രയെല്ലാം ശക്തമായ സങ്കല്‍പങ്ങള്‍ കാത്തുസൂക്ഷിക്കുമ്പോഴും ഇന്ത്യന്‍ വിവാഹങ്ങളില്‍ പാളിച്ചകളുണ്ടെന്നും ബന്ധങ്ങളില്‍ അകല്‍ച്ചയും വിള്ളലുകളും വ്യാപകമാണെന്നുമാണ് പുതിയൊരു പഠനം അവകാശപ്പെടുന്നത്. ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഡേറ്റിംഗ് സൈറ്റായ 'ഗ്ലീഡന്‍' നടത്തിയ പഠനത്തെക്കുറിച്ചാണ് പറയുന്നത്. ദില്ലി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബെംഗലൂരു, പൂനെ, അഹമ്മദാബാദ്, ഹൈദരാബാദ് എന്നീ നഗരങ്ങളില്‍ നിന്നുള്ള ആളുകളെ പങ്കെടുപ്പിച്ച് നടത്തിയ സര്‍വേയ്‌ക്കൊടുവിലാണ് 'ഗ്ലീഡന്‍' തങ്ങളുടെ പഠനറിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്

വിവാഹത്തിനും ദാമ്പത്യബന്ധത്തിനും വളരെയധികം വില കല്‍പിക്കുന്ന സംസ്‌കാരമാണ് ഇന്ത്യയിലേത്. വിവാഹിതരായവര്‍ തങ്ങളുടെ പങ്കാളിക്കൊപ്പം മാത്രമേ ലൈംഗികബന്ധത്തിലേര്‍പ്പെടാവൂ എന്നും, അവിവാഹിതരാണെങ്കില്‍ ലൈംഗികതയുമായി ബന്ധപ്പെട്ട ഒരു പ്രവര്‍ത്തനത്തിലും ഏര്‍പ്പെടരുതെന്നും ഇന്ത്യന്‍ സംസ്‌കാരം പറയാതെ പറഞ്ഞുവച്ചിട്ടുള്ള നിയമങ്ങളാണ്. 

ഈ നിയമങ്ങള്‍ക്ക് പുറത്തുപോകുന്നവര്‍ സാമൂഹികമായി ഒറ്റപ്പെടുന്നതും അവര്‍ 'കുറ്റവാളി'യെപ്പോലെ ചിത്രീകരിക്കപ്പെടുന്നതും ഇതേ സംസ്‌കാരത്തിന്റെ പേരില്‍ തന്നെയാണ്. എന്നാല്‍ ഇത്രയെല്ലാം ശക്തമായ സങ്കല്‍പങ്ങള്‍ കാത്തുസൂക്ഷിക്കുമ്പോഴും ഇന്ത്യന്‍ വിവാഹങ്ങളില്‍ പാളിച്ചകളുണ്ടെന്നും ബന്ധങ്ങളില്‍ അകല്‍ച്ചയും വിള്ളലുകളും വ്യാപകമാണെന്നുമാണ് പുതിയൊരു പഠനം അവകാശപ്പെടുന്നത്. 

ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഡേറ്റിംഗ് സൈറ്റായ 'ഗ്ലീഡന്‍' നടത്തിയ പഠനത്തെക്കുറിച്ചാണ് പറയുന്നത്. ദില്ലി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബെംഗലൂരു, പൂനെ, അഹമ്മദാബാദ്, ഹൈദരാബാദ് എന്നീ നഗരങ്ങളില്‍ നിന്നുള്ള ആളുകളെ പങ്കെടുപ്പിച്ച് നടത്തിയ സര്‍വേയ്‌ക്കൊടുവിലാണ് 'ഗ്ലീഡന്‍' തങ്ങളുടെ പഠനറിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. 

ഇന്ത്യയില്‍ അവിഹിതങ്ങളുടെ കാര്യത്തില്‍ പുരുഷന്മാരെക്കാള്‍ മുന്നില്‍ സ്ത്രീകളാണെന്നാണ് ഇവരുടെ പഠനം അവകാശപ്പെടുന്നത്. 53 ശതമാനം വിവാഹിതകള്‍ ഭര്‍ത്താവല്ലാത്ത പുരുഷന്മാരുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടതായി സമ്മതിക്കുമ്പോള്‍ 43 ശതമാനം പുരുഷന്മാരാണ് സമാനമായി ഭാര്യയല്ലാത്ത സ്ത്രീയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടതായി സമ്മതിക്കുന്നത്. 

ആകെ വിവാഹിതരായവരില്‍ സ്ത്രീകളും പുരുഷന്മാരുമടക്കം 50 ശതമാനം പേരും അവിഹിതബന്ധങ്ങളില്‍ ഏര്‍പ്പെട്ടതായി സമ്മതിക്കുന്നുണ്ടെന്നും 48 ശതമാനം പേരും ഒരേസമയം രണ്ട് പേരുമായി ബന്ധത്തിലാകുന്നത് പ്രശ്‌നമല്ലെന്ന് രേഖപ്പെടുത്തുന്നുണ്ടെന്നും പഠനം അവകാശപ്പെടുന്നു. ഇതില്‍ത്തന്നെ 46 ശതമാനം പേര്‍ പങ്കാളിയെ വഞ്ചിക്കുന്നത് കുറ്റമായിപ്പോലും കാണുന്നില്ലെന്നാണ് പഠനം പറയുന്നത്. 

എന്തായാലും വളരെ ആധികാരികമായ ഒരു പഠനമായി ഇതിനെ ചൂണ്ടിക്കാണിക്കാനാവില്ല. അതുകൊണ്ട് തന്നെ ഈ പഠനത്തിനെതിരെ ഇതിനോടകം പലരും രംഗത്തെത്തിയിട്ടുമുണ്ട്. എങ്കിലും സ്വതന്ത്രമായ പഠനമെന്ന നിലയില്‍ ഇതിനെ എതിര്‍ക്കേണ്ട സാഹചര്യമില്ല. ഉള്‍ക്കൊള്ളുന്നതും അംഗീകരിക്കാതിരിക്കുന്നതും വ്യക്തിപരമായ തെരഞ്ഞെടുപ്പാണെന്ന് മാത്രം.

click me!