'സൗഹൃദത്തില്‍ അസൂയ നല്ലതാണ്'; വിചിത്രമായ പഠനറിപ്പോര്‍ട്ട്

By Web TeamFirst Published Aug 18, 2020, 8:52 PM IST
Highlights

ഇത്തരം തോന്നലുകള്‍ മനുഷ്യരില്‍ പ്രായ-ലിംഗ ഭേദമെന്യേ കാണാറുണ്ടെന്നും മനുഷ്യരില്‍ മാത്രമല്ല മൃഗങ്ങളില്‍ പോലും ഇത് കാണപ്പെടാറുണ്ടെന്നും പഠനം പറയുന്നു. ഇങ്ങനെയുള്ള അസൂയകള്‍ സുഹൃത്തിനെ കൂടുതലായി ചേര്‍ത്തുപിടിക്കാനും സുഹൃത്തിന് മുകളില്‍ അധികാരം സ്ഥാപിക്കാനുമെല്ലാം നമ്മെ പ്രേരിപ്പിക്കുമത്രേ. ഇത് ബന്ധത്തെ കൂടുതല്‍ ഊട്ടിയുറപ്പിക്കുമെന്നാണ് ഇവരുടെ വാദം

പൊതുവില്‍ ഏറ്റവും മോശപ്പെട്ട പ്രവണതകളുടെ കൂട്ടത്തിലാണ് നമ്മള്‍ അസൂയയേയും 'പൊസസീവ്‌നെസി'നേയുമെല്ലാം ഉള്‍പ്പെടുത്തിയിട്ടുള്ളത്. എത്ര സ്‌നേഹമുള്ളവര്‍ക്കിടയിലാണെങ്കിലും ഇത്തരം തോന്നലുകള്‍ അത്ര ആരോഗ്യകരമല്ലെന്നാണ് നമ്മള്‍ മനസിലാക്കിയിട്ടുള്ളത്. 

എന്നാല്‍ ഈ കാഴ്ചപ്പാടില്‍ നിന്നെല്ലാം വിരുദ്ധമായ ചില വാദങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരുകൂട്ടം മനശാസ്ത്ര വിദഗ്ധര്‍. അമേരിക്കയില്‍ നിന്നുള്ള വിദഗ്ധരുടെ സംഘം നടത്തിയ പഠനത്തിന്റെ വിശദാംശങ്ങള്‍ 'ജേണല്‍ ഓഫ് പേഴ്‌സണാലിറ്റി ആന്റ് സോഷ്യല്‍ സൈക്കോളജി' എന്ന പ്രസിദ്ധീകരണത്തിലാണ് വന്നത്. 

ഉറ്റ സുഹൃത്തുക്കള്‍ക്കിടെ വരുന്ന 'പൊസസീവ്‌നെസ്', അസൂയ എന്നിവയെല്ലാം വളരെ നല്ലതാണെന്നാണ് ഈ പഠനം അവകാശപ്പെടുന്നത്. അത് ബന്ധത്തെ സുദൃഢമാക്കാന്‍ സഹായിക്കുമെന്നാണ് ഇവരുടെ വാദം. പ്രധാനമായും രണ്ട് പേര്‍ തമ്മിലുള്ള സൗഹൃദത്തിനിടെ മൂന്നാമതൊരാള്‍ കയറിവരുന്ന സാഹചര്യത്തിലുണ്ടാകുന്ന 'പൊസസീവ്‌നെസ്', മൂന്നാമത്തെയാളോട് തോന്നുന്ന അസൂയ ഇതെല്ലാമാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. 

സുഹൃത്തിന് പ്രണയമുണ്ടാകുമ്പോള്‍ പോലും തോന്നാത്ത അത്രയും അസൂയ അയാള്‍ക്ക് പുതിയൊരു സുഹൃത്തിനെ കിട്ടുമ്പോള്‍ തോന്നിയേക്കും എന്നാണ് പഠനം പറയുന്നത്. തന്റെ സ്ഥാനം പോയേക്കുമോ, അതിന് പകരമായി പുതുതായി വന്നയാള്‍ കയറിക്കൂടുമോ എന്നെല്ലാമുള്ള ആധിയും അരക്ഷിതാവസ്ഥയുമാണ് ഈ 'പൊസസീവ്‌നെസി'നും അസൂയയ്ക്കും ആധാരമെന്നും പഠനം വിലയിരുത്തുന്നു. 

ഇത്തരം തോന്നലുകള്‍ മനുഷ്യരില്‍ പ്രായ-ലിംഗ ഭേദമെന്യേ കാണാറുണ്ടെന്നും മനുഷ്യരില്‍ മാത്രമല്ല മൃഗങ്ങളില്‍ പോലും ഇത് കാണപ്പെടാറുണ്ടെന്നും പഠനം പറയുന്നു. ഇങ്ങനെയുള്ള അസൂയകള്‍ സുഹൃത്തിനെ കൂടുതലായി ചേര്‍ത്തുപിടിക്കാനും സുഹൃത്തിന് മുകളില്‍ അധികാരം സ്ഥാപിക്കാനുമെല്ലാം നമ്മെ പ്രേരിപ്പിക്കുമത്രേ. ഇത് ബന്ധത്തെ കൂടുതല്‍ ഊട്ടിയുറപ്പിക്കുമെന്നാണ് ഇവരുടെ വാദം. 

സൈക്കോളജി പ്രൊഫസര്‍മാരും ഗവേഷകരുമായ ജെയ്മീ അറോണ ക്രെംസ്, ഡഗ്ലസ് കെന്റിക്ക്, കീലാ വില്യംസ്, അഥീന അക്റ്റിപിസ് എന്നിവരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.

Also Read:- ഒരേ മുറിയിൽ കഴിഞ്ഞ 8 പേർക്കും കൊവിഡ്; അതിജീവിച്ച പ്രവാസിയുടെ കുറിപ്പ് വൈറല്‍...

click me!