Depression : 'ഡിപ്രഷന്‍' ബാധിച്ച അച്ഛനെ കാണ്മാനില്ല; സഹായം തേടി നടന്‍

Web Desk   | others
Published : Dec 17, 2021, 10:58 PM IST
Depression : 'ഡിപ്രഷന്‍' ബാധിച്ച അച്ഛനെ കാണ്മാനില്ല; സഹായം തേടി നടന്‍

Synopsis

ബീഹാര്‍ സ്വദേശിയാണ് അഭിനവ്. ടെലിവിഷന്‍ ഷോകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് അഭിനവ്. ഡിസംബര്‍ 14 വൈകീട്ട് എഴ് മുതല്‍ തന്റെ അച്ഛനെ കാണാതായെന്നും വീട്ടുകാര്‍ നിരന്തരം അന്വേഷണം നടത്തിയിട്ടും കണ്ടെത്താനായില്ലെന്നുമാണ് അഭിനവ് അറിയിക്കുന്നത്

ഇന്ത്യയില്‍ 'ഡിപ്രഷന്‍' അഥവാ വിഷാദരോഗം ( Depression ) കൂടുതല്‍ പേരെ കടന്നുപിടിക്കുന്നതായാണ് സമീപകാലത്ത് വന്നിട്ടുള്ള പഠനറിപ്പോര്‍ട്ടുകളെല്ലാം ( Study Findings ) തന്നെ വ്യക്തമാക്കുന്നത്. വിഷാദം മൂലമുള്ള ആത്മഹത്യകളും ( Suicide ), അപകടങ്ങളുമെല്ലാം ഇതിന് അനുസരിച്ച് വര്‍ധിക്കുന്നുമുണ്ട്. 

കാര്യമായ ശ്രദ്ധ ഈ മേഖലയിലേക്ക് പതിയേണ്ടതുണ്ടെന്ന് തന്നെയാണ് പല സംഭവവികാസങ്ങളും നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. ഇന്നിതാ ടെലിവിഷന്‍ താരമായ അഭിനവ് ചൗധരി, തന്റെ പിതാവിന് വേണ്ടി പരസ്യമായി സഹായമഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. 'ഡിപ്രഷന്‍'ഉം ഉത്കണ്ഠയും ബാധിച്ച അച്ഛനെ മൂന്ന് ദിവസമായി കാണ്മാനില്ലെന്നാണ് അഭിനവ് അറിയിക്കുന്നത്. 

ബീഹാര്‍ സ്വദേശിയാണ് അഭിനവ്. ടെലിവിഷന്‍ ഷോകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് അഭിനവ്. ഡിസംബര്‍ 14 വൈകീട്ട് എഴ് മുതല്‍ തന്റെ അച്ഛനെ കാണാതായെന്നും വീട്ടുകാര്‍ നിരന്തരം അന്വേഷണം നടത്തിയിട്ടും കണ്ടെത്താനായില്ലെന്നുമാണ് അഭിനവ് അറിയിക്കുന്നത്. 

ബച്ച്വാര ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വച്ച് അച്ഛന്റെ സൈക്കിള്‍ കണ്ടുകിട്ടിയിട്ടുണ്ടെന്നും, കാണാതായ സമയത്തോട് അനുബന്ധമായി ഇവിടെ നിന്ന് പുറപ്പെട്ടിട്ടുള്ള ട്രെയിനുകള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നതെന്നും അഭിനവ് അറിയിച്ചിട്ടുണ്ട്. അച്ഛനെ കണ്ടെത്താന്‍ സഹായിക്കണമെന്നഭ്യര്‍ത്ഥിച്ച് സോഷ്യല്‍ മീഡിയയില്‍ പല തവണ അഭിനവ് പോസ്റ്റുകള്‍ പങ്കുവച്ചിരിക്കുകയാണ്. 

അമ്പത്തിയെട്ടുകാരനായ പ്രശാന്ത് ചൗധരി ഏറെ നാളായി ആരോടും സംസാരിക്കാറില്ലായിരുന്നുവത്രേ. ആരെങ്കിലും എന്തെങ്കിലും ചോദിച്ചാല്‍ എന്നോട് സംസാരിക്കേണ്ടെന്ന് എഴുതിക്കാണിക്കും. ഇതിനായി ഒരു നോട്ട്പാഡും പേനയും കയ്യില്‍ കരുതിയിരിക്കും. ഒടുവില്‍ ഡോക്ടറെ കാണിച്ചപ്പോഴാണ് വിഷാദരോഗവും ഉത്കണ്ഠയുമാണെന്ന് സ്ഥിരീകരിച്ചത്. 

കാണാതാകുന്നതിന് മുമ്പ് ദിവസങ്ങളായി നേരാംവണ്ണം ആഹാരം പോലും കഴിച്ചിരുന്നില്ലെന്നാണ് അഭിനവ് വ്യക്തമാക്കുന്നത്. ഏതെങ്കിലും നല്ല ആശുപത്രിയില്‍ ചികിത്സ തേടാമെന്ന് പറഞ്ഞപ്പോള്‍, 'എനിക്ക് പ്രത്യേകിച്ച് പ്രശ്‌നങ്ങളൊന്നുമില്ല, ഉറക്കം കിട്ടുന്നില്ലെന്ന് മാത്രം' എന്നായിരുന്നുവേ്രത മറുപടി.

ട്രെയിന്‍ സമയം വച്ചുനോക്കുമ്പോള്‍ പ്രശാന്ത് ചൗധരി ദില്ലിയിലേക്കോ ലക്‌നൗവിലേക്കോ പോയതായിരിക്കാമെന്നാണ് സൂചന. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എങ്കിലും സുഹൃത്തുക്കളുടെയും ഫോളോവേഴ്‌സിന്റെയും സഹായം ഉണ്ടാകണമെന്നാണ് അഭിനവ് ആവശ്യപ്പെടുന്നത്. 

വിഷാദരോഗം എത്രമാത്രം അപകടകരമാം വിധം വ്യക്തിയെയും കുടുംബത്തെയും മറ്റ് ചുറ്റുപാടുകളെയും ബാധിക്കാമെന്നതിന് തെളിവാവുകയാണ് ഈ സംഭവം. വിഷാദം ബാധിക്കപ്പെട്ടവര്‍ക്ക് ചികിത്സയ്‌ക്കൊപ്പം തന്നെ ആവശ്യമായ കരുതലും നല്‍കേണ്ടതിന്റെ പ്രാധാന്യവും ഇതെല്ലാം ഓര്‍മ്മിപ്പിക്കുന്നു.

Also Read:- കൊവിഡ് 19 പ്രായമായവരില്‍ വിഷാദരോഗ സാധ്യത വര്‍ധിപ്പിച്ചുവെന്ന് പഠനം

PREV
click me!

Recommended Stories

'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'
International Nurses Day 2026 : ജീവന്റെ കാവൽമാലാഖമാർ : ഇന്ത്യൻ സാഹചര്യത്തിലെ നഴ്സിം​ഗ് മേഖലയുടെ അവസ്ഥ