Viral Video : സോഷ്യല്‍ മീഡിയയില്‍ വൈറലായി റെസ്‌റ്റോറന്റിലെ സിസിടിവി ദൃശ്യം

By Web TeamFirst Published Jan 25, 2022, 11:42 PM IST
Highlights

ഇത് ആരാണെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നും, പക്ഷേ അദ്ദേഹത്തിന്റെ സമര്‍പ്പണത്തെ തങ്ങള്‍ മാനിക്കുന്നുവെന്നും അന്ന് റെസ്റ്റോറന്റ് അടച്ചിടേണ്ടിവന്നതില്‍ ഖേദമറിയിക്കുന്നുവെന്നും അധികൃതര്‍ വീഡിയോയ്‌ക്കൊപ്പം എഴുതി. ഭക്ഷണം പ്രതീക്ഷിച്ചെത്തി നിരാശപ്പെടേണ്ടി വന്ന അവസ്ഥയെ തങ്ങള്‍ മനസിലാക്കുന്നുവെന്നും എന്ത് കഴിക്കാനാണോ അന്ന് വന്നത് അതേ ഭക്ഷണം നിങ്ങള്‍ക്കായി ഞങ്ങള്‍ കരുതിവയ്ക്കുകയാണ്, നിങ്ങള്‍ വരുമെന്ന പ്രതീക്ഷയോടെയെന്നും അവര്‍ വീഡിയോയ്‌ക്കൊപ്പം കുറിച്ചിരിക്കുന്നു
 

ദിവസവും വ്യത്യസ്തതയാര്‍ന്നതും പുതുമയാര്‍ന്നതുമായ എത്രയോ ദൃശ്യങ്ങളാണ് ( Viral Video ) സോഷ്യല്‍ മീഡിയിയലൂടെ ( Social Media ) നാം കാണുന്നത്, അല്ലേ? ഇവയില്‍ ആധികാരികമായതും അല്ലാത്തതുമായ വീഡിയോകള്‍ കാണും. ചിലത്, വെറുതെ ഒരു ആസ്വാദനത്തിന് കണ്ടുമറക്കാവുന്നതായിരിക്കും. മറ്റ് ചിലതാകട്ടെ അല്‍പനേരത്തേക്കെങ്കിലും നമ്മുടെ മനസില്‍ നിറഞ്ഞുനില്‍ക്കുന്നവയുമാകാം. 

എന്തായാലും കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ഇത്തരത്തില്‍ നിരവധി പേര്‍ പങ്കുവച്ചൊരു വീഡിയോയെ കുറിച്ചാണിനി പറയാനുള്ളത്. കാനഡയിലെ ഒന്റാറിയോയിലുള്ളൊരു റെസ്‌റ്റോറന്റ്. ഇവരുടെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. 

കടുത്ത മഞ്ഞുവീഴ്ചയുള്ള ദിവസം. റെസ്‌റ്റോറന്റിനെ ലക്ഷ്യമാക്കി മുട്ടിനൊപ്പമുള്ള മഞ്ഞും താണ്ടി നടന്നുവരുന്നൊരു യുവാവ്. ജാക്കറ്റും തൊപ്പിയും മാസ്‌കുമെല്ലാം അണിഞ്ഞാണ് അദ്ദേഹം വരുന്നതെങ്കിലും ആ മഞ്ഞുവീഴ്ചയെ അങ്ങനെയൊന്നും ചെറുക്കുക എളുപ്പമല്ല. അത് വീഡിയോ കാണുമ്പോള്‍ തന്നെ വ്യക്തമാകും. 

റെസ്‌റ്റോറന്റിന്റെ വാതിലിന് അടുത്തെത്തിയപ്പോഴാണ് യുവാവിന് സംഗതി മനസിലാകുന്നത്. റെസ്‌റ്റോറന്റ് അടച്ചിട്ടിരിക്കുകയാണ്. ഭക്ഷണത്തിന വേണ്ടി കടുത്ത മഞ്ഞുവീഴ്ച വകവയ്ക്കാതെ നടന്നുവന്ന യുവാവ് അക്ഷരാര്‍ത്ഥത്തില്‍ തകര്‍ന്നുപോകുന്നതാണ് പിന്നീട് വീഡിയോയില്‍ കാണുന്നത്. 

അടച്ചിട്ടിരിക്കുകയാണ് എന്ന് മനസിലാക്കിയ നിമിഷം നിരാശ കൊണ്ട് മഞ്ഞില്‍ മുട്ടുകുത്തി ഇരുന്നുപോവുകയാണ് അദ്ദേഹം. തുടര്‍ന്ന് പാതി മനസോടെ, തളര്‍ന്ന് തിരിച്ച് നടക്കുന്നു. ഈ സംഭവം സിസിടിവി ദൃശ്യങ്ങളിലൂടെ കണ്ട റെസ്റ്റോറന്റ് അധികൃതര്‍ തന്നെയാണ് പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ പങ്കുവച്ചത്. 

ഇത് ആരാണെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നും, പക്ഷേ അദ്ദേഹത്തിന്റെ സമര്‍പ്പണത്തെ തങ്ങള്‍ മാനിക്കുന്നുവെന്നും അന്ന് റെസ്റ്റോറന്റ് അടച്ചിടേണ്ടിവന്നതില്‍ ഖേദമറിയിക്കുന്നുവെന്നും അധികൃതര്‍ വീഡിയോയ്‌ക്കൊപ്പം എഴുതി. ഭക്ഷണം പ്രതീക്ഷിച്ചെത്തി നിരാശപ്പെടേണ്ടി വന്ന അവസ്ഥയെ തങ്ങള്‍ മനസിലാക്കുന്നുവെന്നും എന്ത് കഴിക്കാനാണോ അന്ന് വന്നത് അതേ ഭക്ഷണം നിങ്ങള്‍ക്കായി ഞങ്ങള്‍ കരുതിവയ്ക്കുകയാണ്, നിങ്ങള്‍ വരുമെന്ന പ്രതീക്ഷയോടെയെന്നും അവര്‍ വീഡിയോയ്‌ക്കൊപ്പം കുറിച്ചിരിക്കുന്നു. 

നിരവധി പേരാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഭക്ഷണം മനുഷ്യന്റെ ഏറ്റവും അടിസ്ഥാനപരമായ ആവശ്യവും ആഗ്രഹവും പ്രതീക്ഷയുമാണ്. അത് കിട്ടാതാകുമ്പോഴുള്ള നിരാശ അളവറ്റതാണെന്നും ഏവരും എഴുതിയിരിക്കുന്നു. ഈ യുവാവിനെ എപ്പോഴെങ്കിലും കണ്ടുകിട്ടിയില്‍ അദ്ദേഹത്തിന്റെ ചിത്രമോ വീഡിയോയോ പോസ്റ്റ് ചെയ്യണമെന്ന് റെസ്‌റ്റോറന്റ് അധികൃതരോട് ആവശ്യപ്പെട്ടവരും ഏറെയാണ്. 

ഹൃദ്യമായ ആ വീഡിയോ കാണാം...

 

 

Also Read:- 'ഇനിയെന്ത് വേണം, എല്ലാം ഉള്ളൊരു സവാരി; ഇത് ഒന്നൊന്നര ഓട്ടോറിക്ഷ തന്നെ

click me!